ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു

ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു
ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഒരു ഉന്നതാധികാര സമിതിയുടെ തലവനായിരുന്നു
ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

1985 ആഗസ്റ്റ് 6 മുതല്‍ ഡിസംബര്‍ 22 വരെയുള്ള കാലയളവിലാണ് അദ്ദേഹം ചീഫ് ജസ്റ്റിസ് ആയിരുന്നിട്ടുള്ളത്. റിട്ടയര്‍മെന്റിന് ശേഷം നിരവധി മനുഷ്യാവകാശ സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു.
ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ നിയോഗിച്ച ഒരു ഉന്നതാധികാര സമിതിയുടെ തലവനായിരുന്നു രജീന്ദര്‍ സച്ചാര്‍. 2005 മാർച്ച് 9 ന് ആണ് ഈ കമ്മിറ്റി നിലവിൽ വന്നത്. പ്രധാനമന്ത്രിയുടെ കാര്യാലയത്തിൽ നിന്നു ടേംസ് ഓഫ് റഫറൻസ് ലഭ്യമായി 20 മാസത്തിനുശേഷം 2006 നവംബർ 30 ന് ലോകസഭയുടെ മേശപ്പുറത്ത് വെച്ച ഈ വിവരണം 403 പുറങ്ങൾ വരുന്നതാണ്. ഇന്ത്യൻ മുസ്‌ലിംകളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനായുള്ള ശിപാർശകളും പരിഹാരനടപടികളും ഈ വിവരണം മുന്നോട്ടുവെക്കുന്നുണ്ട്.
സച്ചാർ സമിതി വിവരണ പ്രകാരം ഇന്ത്യൻ മുസ്‌ലിംകളുടെ അവസ്ഥ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തേക്കാൾ താഴ്ന്ന നിലവാരത്തിലുള്ളതാണ്. സച്ചാർ സമിതി റിപ്പോർട്ടിനെ കുറിച്ച് ഇപ്പോഴും നിരവധി ചർച്ചകളും സംവാദങ്ങളും നടന്നുകൊണ്ടിരിക്കൂന്നു. ഈ സമിതിയുടെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തിയുള്ള തുടർ നടപടികൾ എടുത്തുകൊണ്ടിരിക്കുന്നു.
Adjust Story Font
16

