Quantcast

ജംഷഡ്പൂരിനെ രാജ്യത്തെ ആദ്യ ‘ചാണക വിമുക്ത നഗര’മാക്കും; പുതിയ പദ്ധതിയുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍

പദ്ധതിക്കായി ജംഷഡ്പൂര്‍ നോട്ടിഫൈഡ് ഏരിയ കമ്മിറ്റി ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഇതുവഴി രണ്ട് സ്ഥാപനങ്ങള്‍ കരാറേറ്റടുക്കുകയും ചെയ്തതായി കമ്മിറ്റിയുടെ പ്രത്യേക ഓഫീസര്‍ സഞ്ജയ് കുമാര്‍ പാണ്ഡേ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    3 Sep 2018 8:24 AM GMT

ജംഷഡ്പൂരിനെ രാജ്യത്തെ ആദ്യ ‘ചാണക വിമുക്ത നഗര’മാക്കും; പുതിയ പദ്ധതിയുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍
X

ജംഷഡ്പൂരിനെ രാജ്യത്തെ ആദ്യ ‘ചാണക വിമുക്ത നഗര’മാക്കാനുള്ള പരിശ്രമത്തിലാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. പദ്ധതിക്കായി ജംഷഡ്പൂര്‍ നോട്ടിഫൈഡ് ഏരിയ കമ്മിറ്റി(ജെഎന്‍എസി) ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഇതുവഴി രണ്ട് സ്ഥാപനങ്ങള്‍ കരാറേറ്റടുക്കുകയും ചെയ്തതായി കമ്മിറ്റിയുടെ പ്രത്യേക ഓഫീസര്‍ സഞ്ജയ് കുമാര്‍ പാണ്ഡേ പറഞ്ഞു. ഇത്തരമൊരു പദ്ധതി രാജ്യത്തു തന്നെ ആദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘’നഗരത്തിന്റെ പല ഭാഗങ്ങളിലും വഴിയോരത്തുമെല്ലാം ചാണകം നിറഞ്ഞു കിടക്കുകയാണ്. ഇവ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി കാണിച്ച്, കന്നുകാലികളുടെ ഉടമസ്ഥര്‍ക്കെതിരെ നിരവധി പരാതികളാണ് ദിനേന ലഭിക്കുന്നത്.'’ പാണ്ഡേ പറയുന്നു.

‘’ജംഷഡ്പൂരില്‍ മാത്രം 350 പശുത്തൊഴുത്തുകളാണുള്ളത്. എന്നാല്‍, ഇവിടെയൊന്നും തന്നെ മാലിന്യങ്ങള്‍ വേണ്ടരീതിയില്‍ സംസ്‌കരിക്കാനുള്ള സൌകര്യങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. കരാറെടുത്തിട്ടുള്ള രണ്ടു കമ്പനികളും ദിവസേന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചാണകം ശേഖരിക്കുകയും അത് ശരിയായ വിധത്തില്‍ സംസ്‌കരിക്കുകയും ചെയ്യും. ജംഷഡ്പൂരില്‍ നിലവിലുള്ള പശുത്തൊഴുത്തുകളുടെ എണ്ണം, ആകെയുള്ള കന്നുകാലികളുടെ എണ്ണം, ദിവസേന ശേഖരിക്കേണ്ട ചാണകത്തിന്റെ ശരാശരി അളവ് എന്നിവയെക്കുറിച്ച് കണക്കുകള്‍ ശേഖരിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.’’ പാണ്ഡേ പറയുന്നു.

ജെഎന്‍എസി നിശ്ചയിച്ച പ്രകാരമുള്ള ഒരു തുക ഇതിനായി തൊഴുത്തുടമകളും കന്നുകാലി ഉടമകളും പ്രതിമാസം കമ്പനികള്‍ക്ക് നല്‍കണം. ചാണകം വില്‍ക്കാനും കമ്പോസ്റ്റുണ്ടാക്കാനുമുള്ള അധികാരം കമ്പനികള്‍ക്കുണ്ടായിരിക്കും. ഇതിനായി പ്രതിവര്‍ഷം കമ്പനികളില്‍ നിന്നും ഒരു നിശ്ചിത ഫീസ് ഈടാക്കും. കൃത്യമായ കണക്കുകള്‍ ശേഖരിച്ച ശേഷം സെപ്റ്റംബര്‍ 15ഓടെ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പാണ്ഡേ അറിയിച്ചു.

TAGS :

Next Story