Quantcast

‘മോദി സര്‍ക്കാരിന് സഞ്ജീവിനെ ഭയമാണ്, തടവിലിട്ടിരിക്കുന്നത് നിശ്ശബ്ദനാക്കാന്‍’; ശ്വേത സഞ്ജീവ് ഭട്ടിന്റെ കുറിപ്പ്‌ 

MediaOne Logo

Web Desk

  • Published:

    16 Oct 2018 1:43 PM GMT

‘മോദി സര്‍ക്കാരിന് സഞ്ജീവിനെ ഭയമാണ്, തടവിലിട്ടിരിക്കുന്നത് നിശ്ശബ്ദനാക്കാന്‍’; ശ്വേത സഞ്ജീവ് ഭട്ടിന്റെ കുറിപ്പ്‌ 
X

ഞാന്‍ ശ്വേത സഞ്ജീവ് ഭട്ട്

കഴിഞ്ഞ 4 മാസമായി ഞങ്ങളുടെ കുടുംബത്തെ നിശ്ശബ്ദരാക്കാനും ഇരകളാക്കാനും പീഡിപ്പിക്കാനും നിരന്തര ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍.

1. 2002-ലെ കലാപത്തിന്റെ മുഖ്യ സാക്ഷികളിലൊരാള്‍ എന്ന നിലയില്‍ എന്റെ ഭര്‍ത്താവിന്റെ ജീവന് ഭീഷണിയുണ്ട് എന്ന് പൂര്‍ണ ബോധ്യമുണ്ടായിട്ടും ഇക്കഴിഞ്ഞ ജൂലായില്‍ ഞങ്ങളുടെ കുടുംബത്തിനുള്ള സുരക്ഷ സര്‍ക്കാര്‍ എടുത്തുകളഞ്ഞു.

കഴിഞ്ഞ 4 മാസമായി ഞങ്ങളുടെ കുടുംബത്തെ നിശ്ശബ്ദരാക്കാനും ഇരകളാക്കാനും പീഡിപ്പിക്കാനും നിരന്തര ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍

2. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ കഴിഞ്ഞ 23 വര്‍ഷങ്ങളായി താമസിക്കുന്ന വീടിന്റെ ചില ഭാഗങ്ങള്‍ എ.എംസി പൊളിച്ചുകളഞ്ഞു. തീര്‍ത്തും നിയമവിരുദ്ധവും ദുര്‍ബലവുമായ വാദമുഖങ്ങള്‍ ഉയര്‍ത്തിയാണ് ഇത് ചെയ്തത്. അടുക്കള, കുളിമുറി, കിടപ്പുമുറിയുടെ ചില ഭാഗങ്ങള്‍ എന്നിവ നിശ്ശേഷം തകര്‍ത്ത്കളഞ്ഞു. കെട്ടിടത്തിന്റെ മുഴുവന്‍ ഉറപ്പിനെ സാരമായി ബാധിക്കുന്ന വിധത്തിലാണ് പൊളിച്ചുകളയല്‍ നടത്തിയത്.

3. സെപ്റ്റംബര്‍ 5-നു രാവിലെ 8 മണിക്ക് ക്രൈം ബ്രാഞ്ച് സി. ഐ.ഡി ഞങ്ങളുടെ വീട്ടിലെത്തി. 'മൊഴിയെടുക്കാന്‍' എന്ന പേരില്‍ എന്റെ ഭര്‍ത്താവിനെ കൊണ്ടുപോകാനായിരുന്നു അയാള്‍ വന്നത്. സഞ്ജീവിനെ അവര്‍ കണ്ടതിനു ശേഷം പോകാനായി തയ്യാറെടുക്കുമ്പോള്‍, ഞാന്‍ അവിടെ ഉറങ്ങുകയാണ് എന്നറിഞ്ഞിട്ടും ക്രൈം ബ്രാഞ്ച് സി.ഐഡി ഉദ്യോഗസ്ഥര്‍ എന്റെ കിടപ്പുമുറിയിലേക്ക് ഒരു ലജ്ജയുമില്ലാതെ കടന്നുവന്നു; എന്റെ സ്വകാര്യത പോലും ലംഘിച്ചത് എടുത്തുപറയേണ്ടതാണ്.

തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഇങ്ങനെയാണ്.

സെപ്റ്റംബര്‍ 5

2018 സെപ്റ്റംബര്‍ 5-ന് സഞ്ജീവിനെ അറസ്റ്റ് ചെയ്തു. 22 വര്‍ഷം പഴക്കമുള്ള ഒരു കേസിലായിരുന്നു അറസ്റ്റ്. രാവിലെ 8 മണിക്ക് രണ്ടു മേലുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍ ഞങ്ങളുടെ വീട്ടിലേക്ക് ഇരച്ചുകയറി. എല്ലായിടത്തും അവര്‍ നിറഞ്ഞു. ഞങ്ങളുടെ മകന്‍ തടയുന്നതുവരെ അവര്‍ ഞങ്ങളുടെ കിടപ്പുമുറിയില്‍ വരെ കടക്കാന്‍ ശ്രമിച്ചു.

സെപ്റ്റംബര്‍ 6

22 വര്‍ഷം മുമ്പുള്ള കേസില്‍ സംസ്ഥാന സര്‍ക്കാര്‍/ സി.ഐഡികള്‍ സഞ്ജീവിനെ പലന്‍പൂര്‍ കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തെ റിമാന്‍ഡ് ആവശ്യപ്പെട്ടു. ഭാഗ്യവശാല്‍, ഇന്ത്യന്‍ ജനാധിപത്യം നിയമവാഴ്ചയില്‍ അധിഷ്ടിതമാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ഈ അടിസ്ഥാനപരവും എന്നാല്‍ മങ്ങിക്കൊണ്ടിരിക്കുന്നതുമായ മൂല്യങ്ങളില്‍ നിലകൊള്ളുന്ന ന്യായാധിപന്മാര്‍ ഇപ്പോഴുമുണ്ട്. എന്നാല്‍, ''ഈ ഘട്ടത്തില്‍ പൊലീസ് റിമാന്‍ഡ് അനുവദിക്കുന്നതിന് ന്യായമായ അടിസ്ഥാനമില്ല'' എന്ന് നിരീക്ഷിച്ച കോടതി പോലീസ് കസ്റ്റഡിക്ക് വേണ്ടിയുള്ള ആവശ്യം അംഗീകരിച്ചില്ല. കോടതിയുടെ ഭാഗത്ത് നിന്നുള്ള ധീരവും യുക്തിസഹവുമായ തീരുമാനമായിരുന്നു അത്. എന്നാല്‍ മജിസ്‌ട്രേട്ടിന്റെ കര്‍ശനമായ നിയമവ്യാഖ്യാനം 'അച്ചടക്ക ലംഘന'മായി കണക്കാക്കുകയും ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോവുകയും ചെയ്തു.

സെപ്റ്റംബര്‍ 7

കരുതിയതുപോലെ, ഒരു ദിവസം പോലും പാഴാക്കാതെ സര്‍ക്കാര്‍ മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കി.

സെപ്റ്റംബര്‍ 10

സഞ്ജീവിന്റെ റിമാന്‍ഡിനായുള്ള അപ്പീലില്‍ ഗുജറാത്ത് ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം 2:30-ന് വാദം കേട്ടു. സെഷന്‍സ് കോടതിയില്‍ റിമാന്‍ഡിനായുള്ള തങ്ങളുടെ ആവശ്യം തള്ളിയതിനാല്‍ പരിഭ്രാന്തരായ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തങ്ങളുടെ മുന്‍ വാദങ്ങള്‍ ഒന്നും കൂട്ടിച്ചേര്‍ക്കാതെ വാദിക്കുകയാണ് ചെയ്തത്. ഭാഗികമായി വാദം കേട്ടുകൊണ്ട് സെപ്റ്റംബര്‍ 11-ന് 2:30-ലേക്ക് കേസ് മാറ്റിവെച്ചു.

സെപ്റ്റംബര്‍ 11

ഗുജറാത്ത് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ റിമാന്‍ഡ് അപ്പീല്‍ അനുവദിച്ചു. സഞ്ജീവിനെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.

സെപ്റ്റംബര്‍ 18

ഹൈക്കോടതി ഉത്തരവിനെതിരെ ഞങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചു. അവിടെ കേസ് സെപ്റ്റംബര്‍ 24-ലേക്ക് മാറ്റിവെച്ചു.

സെപ്റ്റംബര്‍ 20

സുപ്രീം കോടതി കേസ് വാദം കേള്‍ക്കാന്‍ ഒക്ടോബര്‍ 4-ലേക്ക് മാറ്റി. ആ സമയത്തേക്ക് റിമാന്‍ഡ് കാലാവധി ഏതാണ്ട് കഴിയുമായിരുന്നു. 21-നു സഞ്ജീവിനെ പോലീസ് കസ്റ്റഡിയില്‍ നിന്നും ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി.

ഒക്ടോബര്‍ 4

റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ ജാമ്യ ഹര്‍ജിയുമായി 'ഉചിതമായ കോടതിയെ സമീപിക്കാന്‍' സുപ്രീം കോടതി അഭിഭാഷകരോട് നിര്‍ദേശിച്ചു.

ഒക്ടോബര്‍ 10

ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി വാദം കേട്ടു. സമയം നീട്ടുന്ന തന്ത്രത്തിന്റെ ഭാഗമായി ജാമ്യഹര്‍ജിക്കെതിരെ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഒക്ടോബര്‍ 16 വരെ സമയം അനുവദിച്ചു.

സഞ്ജീവിന്റെ റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടിപ്പോള്‍ ഒരു മാസമായി. എന്നാല്‍ അദ്ദേഹം ഇപ്പോഴും കസ്റ്റഡിയിലാണ്. സര്‍ക്കാര്‍ സഞ്ജീവിനെ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍. ജനാധിപത്യവും ജുഡീഷ്വറിയും ആഘോഷിക്കപ്പെടേണ്ട ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യപ്പെടേണ്ടവയല്ല ജനാധിപത്യ സംവിധാനങ്ങളും കോടതികളും. ഒരു ഇന്ത്യക്കാരിയെന്ന നിലയില്‍ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിലും സത്യം പറയുന്നവരെ സര്‍ക്കാര്‍ വേട്ടയാടുകയും ശിക്ഷിക്കുകയും ചെയ്യുന്നതിലും എനിക്ക് കടുത്ത ലജ്ജ തോന്നുന്നു. ഇത് അവസാനിക്കേണ്ടതുണ്ട്, നാമിത് അവസാനിപ്പിക്കേണ്ടതുണ്ട്.

സെപ്റ്റംബര്‍ 5 മുതല്‍ ഒകോടോബര്‍ 12 വരെ, 22 വര്‍ഷങ്ങള്‍ പഴക്കമുള്ളൊരു കേസില്‍ സഞ്ജീവിനെ വീട്ടില്‍നിന്നും കൊണ്ടുപോയിട്ട് 37 ദിവസങ്ങള്‍ കഴിഞ്ഞു. എന്നിട്ടിന്നും ഞങ്ങള്‍ ജാമ്യത്തിനായി കഷ്ടപ്പെടുകയാണ്. അടുത്ത വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 16-നാണ്. അന്ന് നീതി ലഭിക്കും എന്നുതന്നെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

നീതിനിഷേധത്തിനെതിരെ നമ്മള്‍ ഒരുമിച്ച് ശബ്ദമുയര്‍ത്തണം. ചോദ്യം ചെയ്യപ്പെടാതിരിക്കുമ്പോഴാണ് ഭരണകൂടം അനീതി കാണിക്കുന്നത്. ഇന്ന് ഞങ്ങളാണ്, നാളെ ഒരു പക്ഷേ നിങ്ങളായിരിക്കാം

ഇതെല്ലാം വായിക്കുമ്പോള്‍ വസ്തുതകള്‍ ധൈര്യസമേതം പറയാന്‍ തയ്യാറാകുന്നവരോടുള്ള സര്‍ക്കാരിന്റെ സമീപനത്തെകുറിച്ച് നിങ്ങളുടെ മനസ്സില്‍ ധാരാളം ചോദ്യങ്ങള്‍ ഉയരുന്നുണ്ടാകും. നമ്മളോരോരുത്തരും രാഷ്ട്രീയ വിയോജിപ്പുകളൊക്കെ മാറ്റിവെച്ച്‌കൊണ്ട് ഭരണകൂടത്തോട് ചോദ്യങ്ങള്‍ ചോദിക്കേണ്ട സമയമാണിത്. നീതിനിഷേധത്തിനെതിരെ നമ്മള്‍ ഒരുമിച്ച് ശബ്ദമുയര്‍ത്തണം. ചോദ്യം ചെയ്യപ്പെടാതിരിക്കുമ്പോഴാണ് ഭരണകൂടം അനീതി കാണിക്കുന്നത്. ഇന്ന് ഞങ്ങളാണ്, നാളെ ഒരു പക്ഷേ നിങ്ങളായിരിക്കാം. ദൈവം അനുഗ്രഹിക്കട്ടെ.

TAGS :

Next Story