Quantcast

സി.ബി.ഐയിലെ കൈക്കൂലിക്കേസ്: രാകേഷ് അസ്താനയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു  

MediaOne Logo

Web Desk

  • Published:

    23 Oct 2018 12:14 PM GMT

സി.ബി.ഐയിലെ കൈക്കൂലിക്കേസ്: രാകേഷ് അസ്താനയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു  
X

അഴിമതി കേസില്‍ സി.ബി.ഐ സ്പഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. അടുത്ത തിങ്കളാഴ്ച വരെ അസ്താനയെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേസില്‍ തനിക്കെതിരായി സമര്‍പ്പിച്ച എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അസ്താനയുടെ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.

അസ്താനയുടെ ഹര്‍ജി അടുത്ത തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും. അതേസമയം, അഴിമതി കേസില്‍ അറസ്റ്റിലായ ഡി.എസ്.പി ദേവേന്ദ്ര കുമാറിനെ കോടതി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരെ കള്ളമൊഴി നല്‍കിയെന്ന കേസിലാണ് ദേവേന്ദ്ര കുമാറിനെ ഇന്നലെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മോയിന്‍ ഖുറേഷി എന്ന മാംസ കയറ്റുമതിക്കാരനെതിരെയുള്ള കേസില്‍ പേര്‍ പരാമര്‍ശിക്കാതിരിക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അസ്താനയ്‌ക്കെതിരായ കേസ്. സതീഷ് സനാ എന്നയാളില്‍ നിന്ന് 10 മാസ ഗഡുക്കളായാണ് അസ്താന പണം കൈപ്പറ്റിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ കാര്യങ്ങള്‍ വ്യാജമാണെന്നാണ് അസ്താനയുടെ അവകാശവാദം.

തനിക്കെതിരെ സി.ബി.ഐയിലെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേയും ചില ഉന്നതര്‍ നടത്തിയ ഗൂഡാലോചനയാണ് സതീഷ് സനയുടെ പരാതിയുടെ പിന്നിലെന്നാണ് അസ്താന ആരോപിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാരിന് അസ്താന കത്തയച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ കാബിനെറ്റ് സെക്രട്ടറിക്കാണ് കത്ത് അയച്ചിരിക്കുന്നത്.

ഇതില്‍ സി.ബി.ഐ മേധാവി അലോക് വര്‍മ്മയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. മോയിന്‍ ഖുറേഷി കേസില്‍ പണം വാങ്ങിയത് താനല്ലെന്നും പകരം രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയത് സി.ബി.ഐ മേധാവി തന്നെയാണെന്നും അസ്താന ആരോപിക്കുന്നു. ഇതുകൂടാതെ അന്വേഷണ ഏജന്‍സിയില്‍ നടക്കുന്ന ഗുരുതരമായ കൃത്യവിലോപങ്ങളുടെ 10 വിവരങ്ങളും അസ്താന അയച്ച കത്തില്‍ വിവരിച്ചിട്ടുണ്ട്.

TAGS :

Next Story