ജയലളിത ഓര്‍മയായി രണ്ട് വര്‍ഷമായിട്ടും മരണത്തിലെ ദുരൂഹത ബാക്കി
രണ്ടര മാസം നീണ്ട ചികിത്സക്കൊടുവില്‍ 2016 ഡിസംബര്‍ അഞ്ചിനായിരുന്നു അന്ത്യം.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജലയളിത ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. രണ്ടര മാസം നീണ്ട ചികിത്സക്കൊടുവില്‍ 2016 ഡിസംബര്‍ അഞ്ചിനായിരുന്നു അന്ത്യം. രണ്ട് വര്‍ഷം കഴിയുമ്പോഴും ജയലളിതയുടെ മരണത്തിലെ ദൂരൂഹത ബാക്കിയാണ്.

ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ 2016 ഡിസംബര്‍ അഞ്ചിനാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രി ജയലളിതയുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പിറക്കുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിലും എ.ഐ.എ.ഡി.എം.കെ പാര്‍ട്ടിയിലും ജയലളിത എന്ന നേതാവിന്റെ പ്രസക്തി എത്രത്തോളമായിരുന്നു എന്ന് മനസ്സിലാക്കിത്തരുന്നതാണ് കഴിഞ്ഞ രണ്ട് വര്‍ഷം. ജയയുടെ വിയോഗത്തോടെ തമിഴ്നാട്ടിലെ ഭരണം താളം തെറ്റിയ നിലയിലാണ്.
പാര്‍ട്ടിക്കുള്ളിലുണ്ടായ പടലപ്പിണക്കങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. പാര്‍ട്ടി പിടിച്ചടക്കാനുള്ള പനീര്‍ സെല്‍വത്തിന്റെയും ശശികലയുടേയും ശ്രമങ്ങള്‍ പാര്‍ട്ടിയെ ഛിന്നഭിന്നമാക്കി. എടപ്പാടി പളനിസ്വാമി പക്ഷവും വിമതപക്ഷത്തുണ്ടായിരുന്ന പനീര്‍സെല്‍വ വിഭാഗവും ലയിച്ചതോടെ പടലപ്പിണക്കത്തിന് താല്‍കാലിക ശമനമായിരിക്കുകയാണ്. അപ്പോഴേക്കും ടി.ടി.വി ദിനകരന്റെ നേതൃത്വത്തില്‍ മറ്റൊരു വിമതപക്ഷം രൂപപ്പെട്ടു. അമ്മ മക്കള്‍ മുന്നേറ്റ കഴകം.

ജയയുടെ വസതിയായ പയസ് ഗാര്‍ഡനിലെ വേദനിലയം സ്മാരകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും പണികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. മരണത്തെക്കുറിച്ചുള്ള ദുരൂഹത ഇനിയും നീങ്ങിട്ടില്ല. ജസ്റ്റിസ് അറുമുഖ സ്വാമി ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വരികയാണ്.
Adjust Story Font
16

