അയോധ്യയിൽ ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്കും 16 പൊലീസുകാര്‍ക്കും കോവിഡ്
മുഖ്യപൂജാരിയുടെ സഹായിയായ പ്രദീപ് ദാസിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷയിലുണ്ടായിരുന്ന 16 പോലീസുകാര്‍ക്കും കോവിഡ് ബാധിച്ചെന്ന് പരിശോധനയിൽ വ്യക്തമായി. ആഗസ്ത് 5നാണ് ഭൂമിപൂജ.
മുഖ്യപൂജാരിയുടെ സഹായിയായ പ്രദീപ് ദാസിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യപൂജാരി സത്യേന്ദ്ര ദാസ് ഉൾപ്പെടെ നാല് പൂജാരിമാരുടെ കോവിഡ് ഫലം നെഗറ്റീവാണ്. പ്രദീപ് ദാസുമായി അടുത്ത സമ്പർക്കം പുലർത്തിയ മറ്റ് 12 പേരുടെയും പരിശോധനാഫലം നെഗറ്റീവാണ്. രാംജന്മഭൂമി കോംപ്ലക്സിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 16 പൊലീസുകാർക്കും കോവിഡ് പോസിറ്റീവായി. ഇവരിൽ ചിലർ സ്ഥിരമായി ഇവിടെ ഡ്യൂട്ടിയിലുള്ളവരും മറ്റ് ചിലർ മാറിമാറി ഡ്യൂട്ടി എടുക്കുന്നവരുമാണ്.
കഴിഞ്ഞ ആഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവിടെയെത്തി ഭൂമിപൂജയുടെ ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. ഈ സമയത്ത് പ്രദീപ് ദാസ് അദ്ദേഹത്തിന് സമീപമുണ്ടായിരുന്നുവെന്ന് ഫോട്ടോകളിൽ നിന്നും വീഡിയോകളിൽ നിന്നും വ്യക്തമാണ്.
50 പ്രമുഖർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭൂമിപൂജയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിക്ക് ഇറങ്ങാൻ മൂന്ന് കിലോമീറ്റർ അകലെ ഹെലിപാഡ് സജ്ജീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള റോഡ് നിർമാണം പൂർത്തിയാക്കി. എല്ലാവർക്കും ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ അയോധ്യയുടെ പല ഭാഗങ്ങളിലായി തത്സമയ സംപ്രേഷണത്തിനായി വലിയ സ്ക്രീനുകൾ ഒരുക്കിയിട്ടുണ്ട്.
പൂജാരിമാർ ഉൾപ്പെടെ ആകെ 200 പേരുണ്ടാകും ഭൂമിപൂജയ്ക്ക്. സുരക്ഷ ഉറപ്പാക്കി ആഗസ്ത് 5ന് തന്നെ ഭൂമിപൂജ നടത്തുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. അയോധ്യയിൽ നിലവിൽ 375 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
Adjust Story Font
16