'ഗോദി മീഡിയ, ഗോ ബാക്ക്': പ്രതിഷേധിക്കുന്ന കർഷകർ എന്തുകൊണ്ടാണ് 'മാധ്യമങ്ങളോട്’ ദേഷ്യപ്പെടുന്നത്?
ദേശീയ മാധ്യമങ്ങള്‍ ഞങ്ങളുടെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് എന്താണെന്ന് ചോദിച്ച കര്‍ഷകര്‍, ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് ഗോ ബാക്ക് വിളിക്കുന്നത് എന്തുകൊണ്ട്?

“ദേശീയ മാധ്യമങ്ങൾ ഞങ്ങളെ ശ്രദ്ധിക്കാത്തത് എന്തുകൊണ്ടാണ്? അവർ റോഡിലെ ബ്ലോക്കുകൾ കാണുന്നില്ലേ?അവര്‍ക്കെന്തുകൊണ്ടാണ് കർഷകരുടെ കാര്യത്തില്‍ ശ്രദ്ധയില്ലാത്തത്?”- നവംബർ 26 ന് പ്രതിഷേധവുമായ ഡല്‍ഹിക്കും ഹരിയാനയ്ക്കുമിടയിലുള്ള സിംഗു അതിർത്തിയിൽ എത്തിയപ്പോൾ കര്‍ഷകര്‍ ഉയര്‍ത്തിയ ചോദ്യങ്ങളായിരുന്നു ഇവ.
ഇപ്പോള്‍ വീണ്ടും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, രാജ്യത്തിന്‍റെ ആകെ ദുഃഖമായി അവരുടെ ദുരിതം മാറിയിരിക്കുമ്പോള്‍ അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം മറ്റൊന്നാണ്...
''ഗോദി മീഡിയ, ഗോ ബാക്ക്.....''
നരേന്ദ്രമോദി സര്‍ക്കാരിന്‍റെ 'വളര്‍ത്തുനായകളെ' പോലെ പെരുമാറുന്ന മാധ്യമസ്ഥാപനങ്ങളെ പൊതുവെ വിളിക്കുന്ന പേരാണ് ഗോദി മീഡിയ എന്ന്. ഇത്തരം മാധ്യമങ്ങള്‍ കര്‍ഷകരില്‍ നിന്നും അവരുടെ മുദ്രാവാക്യങ്ങളില്‍ നിന്നും നിരന്തരം അകന്നുനില്‍ക്കുകയുമാണ്.

കര്‍ഷകരുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനായി നവംബര്‍ 30 ന് സിംഗുവിലെത്തിയ സീ പഞ്ചാബി ചാനലിന്‍റെ റിപ്പോര്‍ട്ടറും കാമറാമാനും എതിരായ അവരുടെ പ്രതിഷേധം ഇക്കാര്യത്തിലുള്ള അവരുടെ അമര്‍ഷത്തിന് തെളിവായിരുന്നു. അന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് വാസു മഞ്ചന്ദയെന്ന റിപ്പോര്‍ട്ടര്‍, കര്‍ഷകരുടെ അഭിമുഖമെടുക്കാനായി പ്രതിഷേധസ്ഥലത്തേക്ക് എത്തിയത്. ഭക്ഷണവിതരണത്തിനായി കെട്ടിയുണ്ടാക്കിയ ഒരു സ്റ്റേജിന് സമീപത്തുള്ള ഏതാനും മുതിര്‍ന്ന കര്‍ഷകരോട് സംസാരിക്കാനായി അദ്ദേഹം തുടങ്ങുകയും ചെയ്തു. പെട്ടെന്ന് അദ്ദേഹത്തിന്‍റെ അലര്‍ച്ചയുയരുകയും, ഒരുപറ്റം പ്രതിഷേധക്കാര്‍ പൊലീസ് ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് കുതിക്കുകയും ചെയ്തു.
തങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ, തങ്ങളുടെ 'ഗോദി മീഡിയ' എന്ന മുദ്രാവാക്യത്തിന് എതിരായി റിപ്പോര്‍ട്ടര്‍ ശബ്ദമുയര്‍ത്തിയെന്നും, തങ്ങള്‍ അയാള്‍ക്കുനേരെ വെള്ളം ഒഴിച്ചെന്നും തുറന്നു സമ്മതിക്കുന്നു പ്രതിഷേധക്കാരിലൊരാളായ അര്‍ഷ്‍ദീപ് സിംഗ്. കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമായ കര്‍ഷക നിയമത്തിനെ അനുകൂലിക്കുന്ന മറുപടി ലഭിക്കും വിധമുള്ള ചില ചോദ്യങ്ങളാണ് അഭിമുഖത്തിനിടെ റിപ്പോര്‍ട്ടര്‍ ചോദിച്ചതെന്നും അര്‍ഷ്‍ദീപ് സിംഗ് കൂട്ടിച്ചേര്‍ത്തു.
എന്താണ് ഈ മാധ്യമങ്ങളിങ്ങനെയെന്ന് ചോദിക്കുന്നു അര്‍ഷ്‍ദീപ്. എന്തിനാണ്, ബില്ലിന്‍റെ സാങ്കേതികത്വങ്ങളെകുറിച്ച് കൃത്യമായി സംസാരിക്കാന്‍ അറിയാത്ത, പ്രായമായ, വേണ്ടത്ര വിദ്യാഭ്യാസമില്ലാത്ത ആളുകളില്‍ നിന്ന് ബില്ലിന് അനുകൂലമായ മറുപടിയുണ്ടാക്കിയെടുക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ക്ക് ചുറ്റും ഇരുന്ന് നിങ്ങളെങ്ങനെയാണ് കാര്യങ്ങളിങ്ങനെ വളച്ചൊടിക്കുന്നത് എന്ന് തിരിച്ചറിയുന്നുണ്ട് ഞങ്ങള്‍.. കഴിഞ്ഞ കുറച്ച് ദിവസമായ ഞങ്ങളിത് കണ്ടുകൊണ്ടിരിക്കുന്നു- അദ്ദേഹം പറയുന്നു.

എന്നാല്‍, സംസാരിച്ചുകൊണ്ടിരിക്കെ തനിക്കെതിരെ കര്‍ഷകര്‍ ചൂട് ചായ ഒഴിക്കുകയായിരുന്നു എന്ന ആരോപണമാണ് വാസു മഞ്ചന്ദ എന്ന റിപ്പോര്‍ട്ടര്‍ ഉന്നയിക്കുന്നത്. നവംബര്‍ 30 ന് ഉണ്ടായ ഈ സംഭവത്തോടെയാണ് 'ഗോദി മീഡിയ, ഗോ ബാക്ക്' മുദ്രാവാക്യമുയര്‍ത്തി കര്‍ഷക പ്രതിഷേധം ഒരുപറ്റം മാധ്യമങ്ങള്‍ക്കെതിരെയും തിരിഞ്ഞത് എന്ന് അര്‍ഷ്‍ദീപ് പറയുന്നു. കര്‍ഷക പ്രക്ഷോഭത്തെ, ഖാലിസ്ഥാനി മോഡല്‍ പ്രക്ഷോഭം എന്ന് സീ ന്യൂസ് വിശേഷിപ്പിച്ചതും മാധ്യമങ്ങള്‍ക്കെതിരായ പ്രതിഷേധം കനപ്പിച്ചു. തങ്ങളെ ഖാലിസ്ഥാനി എന്ന് വിളിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യക്കാരല്ലാത്തവര്‍ എന്ന് പറയുന്നു ഈ കര്‍ഷകര്‍.
മാധ്യമങ്ങള്‍ ഞങ്ങളുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യണം എന്ന് ഇപ്പോഴും ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.. നിങ്ങളെന്താണോ കാണുന്നത് അത് റിപ്പോര്‍ട്ട് ചെയ്താല്‍ മതി... ദയവു ചെയ്ത് വാര്‍ത്ത കൃത്യമായി സൃഷ്ടിക്കരുതെന്ന് പറയുന്നു പഞ്ചാബില്‍ നിന്നുള്ള കര്‍ഷകനായ കരണ്‍ദീപ് സിംഗ്. മാധ്യമങ്ങളോടുള്ള കര്‍ഷകരുടെ ദേഷ്യം പെട്ടെന്നുള്ള ഒരു ആവേശത്തിന്‍റെ പുറത്തുള്ളതല്ലെന്നും, പകരം തങ്ങളുടെ ഈ പ്രതിഷേധത്തിനിടയിലുണ്ടായ അനുഭവങ്ങള്‍ കൊണ്ട് മാധ്യമങ്ങളിലുള്ള വിശ്വാസം നഷ്ടമായതു കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഞങ്ങളെ എല്ലാ തരത്തിലും പരാജയപ്പെടുത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. ഞങ്ങളെപ്പോലുള്ള ജനങ്ങളുടെ വിശ്വാസത്തിന്‍റെ പുറത്താണ് സര്‍ക്കാരുകള്‍ ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. പക്ഷേ ആ സര്‍ക്കാര്‍ ഞങ്ങളെ പരാജയപ്പെടുത്തുകയാണ്. ഒരു സുരക്ഷാജീവനക്കാരനെ നമ്മള്‍ വിശ്വസിക്കണമെന്നാണ്.. പക്ഷേ അവരും ഞങ്ങളെ പരാജയപ്പെടുത്തുകയായിരുന്നു. എങ്ങനെയാണ് ടിയര്‍ ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ച് കര്‍ഷകര്‍ ഡല്‍ഹിയിലെത്തുന്നത് പോലീസ് തടയാന്‍ ശ്രമിച്ചത് എന്ന കാര്യം ഓര്‍മ്മിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സാഹചര്യത്തില്‍ ചിലപ്പോള്‍ ആകെയുള്ളതും അവസാനത്തേതുമായ ആശ്രയമായിരിക്കും മാധ്യമങ്ങള്‍. പക്ഷേ അവരും ഞങ്ങളെ പരാജയപ്പെടുത്തുകയായിരുന്നു.

ഞങ്ങളെന്തുകൊണ്ടാണ് ജീന്‍സ് ധരിക്കുന്നത്?, എന്തുകൊണ്ടാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്? - ഇതൊക്കെയാണ് ചില മാധ്യമങ്ങളുടെ ചോദ്യം പോലുമെന്ന് പറയുന്നു രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകന്‍ സുര്‍വിന്ദര്‍ സിംഗ്.. എന്ത് ചോദ്യമാണ് ഇതെല്ലാം... നിങ്ങള്‍ക്ക് എങ്ങനെയാണ് ഞങ്ങളോട് ഇത്തരത്തിലുള്ള ചോദ്യങ്ങളെല്ലാം ചോദിക്കാന്‍ തോന്നുന്നതെന്നും ചോദിക്കുന്നു സുര്‍വിന്ദര്‍.
അതായത്, കര്‍ഷകര്‍ ഇംഗ്ലീഷ് സംസാരിക്കില്ല, അവര്‍ക്ക് പോളിസികള്‍ മനസ്സിലാകില്ല, നഗ്നപാദരായി മാത്രമേ നടക്കുകയുള്ളൂ, കീറിപ്പറിഞ്ഞതും മുഷിഞ്ഞതുമായ വസ്ത്രങ്ങളെ ധരിക്കുകയുള്ളൂ എന്നിങ്ങനെ കര്‍ഷകരെ കുറിച്ച് മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന ഒരു പൊതുബോധമുണ്ട്. ഈ പൊതുബോധത്തിന്റെ ഫ്രെയിമുകളില്‍ ഒതുങ്ങാത്ത കര്‍ഷകരെ കാണുമ്പോള്‍ അവരെ പരിഹസിക്കുകയാണ്.. അല്ലെങ്കില്‍ അവരുടെ ആധികാരികതയെ സംശയത്തോടെ വീക്ഷിക്കുകയാണ്. ഞങ്ങളെ മോശമായാണ് ചിത്രീകരിക്കുന്നത്. അതിന് കാരണം അതാണ് നിങ്ങളുടെ താത്പര്യം എന്നത് മാത്രമാണ്. അല്ലെങ്കിലും നിങ്ങളുടെ പൊതുബോധത്തിനെതിരായ ഞങ്ങളുടെ ഈ രൂപം നിങ്ങളുടെ ടിആര്‍പിയെ സഹായിക്കുന്നുമില്ലല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു.

രാജസ്ഥാനില്‍ നിന്ന് തന്നെയുള്ള ഹര്‍വിന്ദറും സുര്‍വിന്ദറിനെ പിന്താങ്ങുന്നു. ഞങ്ങള്‍ക്കെന്താ നല്ല വസ്ത്രം ധരിക്കാനുള്ള അവകാശമില്ലേ? നല്ല വിദ്യാഭ്യാസം നേടാനാവശ്യമായ പണം നേടാനായി അത്രയധികമാണ് ഞങ്ങളെല്ലാം കഠിനാധ്വാനം ചെയ്തിട്ടുള്ളത്. ഞങ്ങള്‍ക്ക് ഞങ്ങളുടെ അവകാശങ്ങളെ കുറിച്ചറിയാം. അത് നേടിയെടുക്കാന്‍ ഞങ്ങളുടെ ഭാഷയിലും നിങ്ങളുടെ ഭാഷയിലും അത് ചോദിക്കാനുമറിയാം. ഹര്‍വിന്ദര്‍ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച, പ്രതിഷേധത്തിന്‍റെ നല്ല ചിത്രങ്ങള്‍ ലഭിക്കാന്‍ തൊട്ടടുത്ത കെട്ടിടത്തിന്‍റെ മുകള്‍നിലയിലേക്ക് കയറാനൊരുങ്ങിയ ഫോട്ടോഗ്രാഫര്‍മാരെ ഒരു കര്‍ഷകന്‍ തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടെറസിലേക്കുള്ള ചവിട്ടുപടിയില്‍ നിന്നാണ് ഹാപ്പി സിംഗ് എന്ന കര്‍ഷകന്‍, ഫോട്ടോഗ്രാഫര്‍മാരെ തടഞ്ഞത്. നിങ്ങള്‍ മാധ്യമങ്ങളെ ഈ കെട്ടിടത്തിന്‍റെ ഉടമയ്ക്ക് പേടിയാണ്. അതുകൊണ്ട് എനിക്ക് നിങ്ങളെ മുകളിലേക്ക് പോകാന്‍ അനുവദിക്കാനാകില്ല എന്നായിരുന്നു ഹാപ്പി, ഫോട്ടോഗ്രാഫര്‍മാരെ തടഞ്ഞുകൊണ്ട് പറഞ്ഞത്. എന്തുകൊണ്ടാണ് ഇങ്ങനെ മറുപടി നല്‍കിയെന്ന ചോദ്യത്തിന് ഹാപ്പി മുന്നില്‍ നിര്‍ത്തിയത് നവദീപ് സിംഗ് എന്ന യുവാവിനെയാണ്. പൊലീസ് വാനിന് മുകളില്‍ കയറിനിന്ന് ജലപീരങ്കി ഓഫ് ചെയ്യുന്ന നവദീപിന്‍റെ ചിത്രം വൈറലായതിനെ തുടര്‍ന്ന് ആ യുവാവിനെതിരെ പൊലീസ് കൊലപാതകശ്രമത്തിന്കേസെടുത്തിരുന്നു.
ഇത് മീഡിയകളുടെ ഭാഗത്ത് നിന്നുള്ള തെറ്റാണെന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ, നിങ്ങളെടുക്കുന്ന ഫോട്ടോകള്‍, അത് വൈറലാകുന്നുവെങ്കില്‍, അതിന് ശേഷം ആ ഫോട്ടോയെടുക്കാനായി നിങ്ങള്‍ കയറി നിന്ന കെട്ടിടത്തിന്‍റെ ഉടമയെ തേടി പൊലീസ് വരികയാണെങ്കില്‍.. അതിന്‍റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും. നിങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുമോ? ഞങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ മാധ്യമങ്ങളില്‍ നിന്ന് വേണ്ടത്ര ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.. ഇനി ഇതില്‍ കൂടുതലൊന്നും വേണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മീഡിയ എങ്ങനെയാണ് ഞങ്ങളുടെ പ്രതിഷേധത്തെ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് കണ്ട് ആകെ അമ്പരപ്പാണ് എന്ന് പറയുന്നു പഞ്ചാബുകാരനായ സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ ഇന്ദ്രജിത്ത്. ഇംഗ്ലീഷിലും ഹിന്ദിയിലും പഞ്ചാബിയിലും തങ്ങള്‍ പോസ്റ്ററുകള്‍ തയ്യാറാക്കി. സീ ന്യൂസ്, റിപ്പബ്ലിക്ക്, ആജ് തക് - ഞങ്ങളുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യരുത്.. നിങ്ങള്‍ നല്‍കുന്നത് വ്യാജ വാര്‍ത്തകളാണ്. ഗോദി മീഡിയ എന്ന ഹാഷ്ടാഗിലാണ് പോസ്റ്ററുകള്‍ ഇറക്കിയത് എന്നും ഇന്ദ്രജിത് പറയുന്നു.

ഇവര്‍ മൂന്നും ശക്തരായ മാധ്യമ സ്ഥാപനങ്ങളാണ് എന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ അവര്‍ക്ക് മാന്യമായി റിപ്പോര്‍ട്ട് ചെയ്യാമായിരുന്നു. പക്ഷേ അവര്‍ സംഭവങ്ങളെ വികലമാക്കിയാണ് അവതരിപ്പിക്കുന്നത്. അവര്‍ ഞങ്ങളുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെങ്കില്‍ അതാണ് ഏറ്റവും നല്ലത്. സീ, റിപ്പബ്ലിക്, ആജ് തക് ചാനലുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍മാരെ ബഹിഷ്കരിക്കാനാണ് കര്‍ഷകരുടെ തീരുമാനം.
ഞങ്ങള്‍ വിഡ്ഢികളല്ല.. എന്താണ് അവതാരകരായ അഞ്ജന ഓം കശ്യപും അര്‍ണബ് ഗോസ്വാമിയും ഞങ്ങളെ കുറിച്ച് പറയുന്നതെന്ന് ഞങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ഞങ്ങള്‍ക്ക് അവരുടെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷക പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ തങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ലെന്ന് പറയുന്നു പഞ്ചാബി ടിവി ന്യൂസ് ചാനലിന്‍റെ റിപ്പോര്‍ട്ടര്‍. ഈ പ്രശ്നം വളരെ ലളിതമാണ്... ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തങ്ങളുടെ ജോലി ചെയ്യുക... നിങ്ങളെന്താ കണ്ടത് എന്ന് റിപ്പോര്‍ട്ട് ചെയ്യുക.. അതുതന്നെയാണ് എല്ലാ അര്‍ത്ഥത്തിലും മാധ്യമപ്രവര്‍ത്തനം.. ഞങ്ങളെ പോലുള്ള പ്രാദേശീയ മാധ്യമങ്ങള്‍ ഇതാണ് ദിവസവും ചെയ്യുന്നതും. ദേശീയ മാധ്യമങ്ങള്‍ക്ക് കര്‍ഷക പ്രക്ഷോഭം വാര്‍ത്തയായിട്ട് നാലുദിവസമായിട്ടേ ഉള്ളൂ.. പക്ഷേ ഈ വാര്‍ത്ത ഞങ്ങള്‍ പ്രാദേശിക റിപ്പോര്‍ട്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ട് മാസം രണ്ടായി. നിങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തനം പഠിക്കണമെങ്കില്‍ അത് പ്രാദേശിക മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് പഠിക്കൂ എന്ന്പോലും ഒരിക്കല്‍ ഈ കര്‍ഷകര്‍ പറഞ്ഞിരുന്നു.
കടപ്പാട്: newslaundry
Adjust Story Font
16

