Quantcast

രാജ്യം വീണ്ടും ലോക്ഡൗണിലേക്കോ..?

2020 സെപ്റ്റംബര്‍ പകുതിയോടെയാണ് രാജ്യത്തെ കോവിഡ് കേസുകളില്‍ വലിയ വര്‍ധനവ് ഉണ്ടായത്. ഒരു ലക്ഷത്തിനടുത്ത് കോവിഡ് കേസുകളാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നത്.

MediaOne Logo

Web Desk

  • Published:

    2 April 2021 2:07 PM GMT

രാജ്യം വീണ്ടും ലോക്ഡൗണിലേക്കോ..?
X

2020ലാണ് ആദ്യമായി ലോക്ഡൌണ്‍ എന്ന വാക്ക് ലോകം മുഴുവന്‍ ഉയര്‍ന്നുകേട്ടത്. മാര്‍ച്ച് 25 മുതല്‍ മേയ് 18 വരെ നീണ്ടുനിന്ന ലോക്ഡൌണും ഘട്ടം ഘട്ടമായി നടന്ന അണ്‍ലോക്ക് പ്രക്രിയയും ആരും മറന്നിട്ടുണ്ടാകില്ല. കോവിഡ് അതിരൂക്ഷമായി വ്യാപിച്ചുനിന്ന സമയത്ത് വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി രാജ്യം സ്വീകരിച്ച നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിലപാടെടുക്കുന്നവരുണ്ട്.

എന്നാല്‍ രാജ്യം വീണ്ടും അതേ അവസ്ഥയിലേക്ക് എത്തുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ നിരീക്ഷകര്‍. അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നതാകട്ടെ മഹാരാഷ്ട്രയിലെ സ്ഥിതിയും. കോവിഡ് ഏറ്റവുമധികം ആഘാതം സൃഷ്ടിച്ച സംസ്ഥാനങ്ങളില്‍ ഒന്ന് കൂടിയാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ തന്നെ പ്രധാനപ്പെട്ട നഗരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പൂനെ ഇപ്പോള്‍ രാജ്യത്ത് കോവിഡ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന ജില്ല കൂടിയാണ്.

കോവിഡിന്‍റെ പുതിയ തരംഗം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന നഗരങ്ങളില്‍ ഒന്നാണ് പൂനെ. വ്യാഴാഴ്ച മാത്രം പൂനെയില്‍ 8,011 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച 8,605 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വ്യാപനത്തില്‍ വീണ്ടും വലിയതരത്തിലുള്ള വര്‍ധനവ് വന്നതോടെയാണ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായത്.

നാളെ വൈകുന്നേരം 6 മണി മുതൽ ഒരാഴ്ചക്കാലത്തേക്കാണ് ആദ്യ ഘട്ട കര്‍ഫ്യൂ എന്ന നിലയില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രികാല നിയന്ത്രണമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, ബാറുകള്‍, ഷോപ്പിങ് മാളുകള്‍, സിനിമാ തിയേറ്ററുകള്‍ തുടങ്ങിയവ ഏഴുദിവസത്തേക്ക് അടച്ചിടാനും നിര്‍ദേശമുണ്ട്. പി.എം.സിയുടെ ബസ് സര്‍വീസുകളും നിര്‍ത്തിവെക്കും. കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന കാലയളവില്‍ ഭക്ഷണം, മരുന്ന് എന്നിവയുടെ ഹോം ഡെലിവറികള്‍ക്കും അവശ്യസേവനങ്ങള്‍ക്കും മാത്രമേ അനുവദിക്കുകയുള്ളൂ.

കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനാല്‍ സ്വകാര്യ ആശുപത്രികളിലെ 80% കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് മാറ്റിവെക്കണമെന്ന് പൂനെ മേയര്‍ മുര്‍ളീധര്‍ മോഹോള്‍ നിര്‍ദേശിച്ചു. കോവിഡ് പരിശോധനകളും വാക്‌സിനേഷനുകളും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. പൂനെയെ കൂടാതെ, മുംബൈയിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. വ്യാഴാഴ്ച മാത്രം മുംബൈയില്‍ 8,646 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

2020 സെപ്റ്റംബര്‍ പകുതിയോടെയാണ് രാജ്യത്തെ കോവിഡ് കേസുകളില്‍ വലിയ വര്‍ധനവ് ഉണ്ടായത്. ഒരു ലക്ഷത്തിനടുത്ത് കോവിഡ് കേസുകളാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നത്. ഇപ്പോള്‍ കണക്കുകള്‍ അതിനോടടുത്ത് വന്നുകൊണ്ടിരിക്കുകയാണ്. 80,000ത്തില്‍പ്പരം കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതുതന്നെയാണ് വീണ്ടും രാജ്യം ലോക്ഡൌണിലേക്ക് പോകുമോ എന്ന ആശങ്കയിലേക്ക് ജനങ്ങളെ എത്തിക്കുന്നത്. കോവിഡ് വ്യാപനം വീണ്ടും വര്‍ധിച്ചുവരികയാണെങ്കില്‍ ഒരുപക്ഷേ ഭാഗികമായ ലോക്ഡൌണിലേക്ക് രാജ്യം പോകാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story