ആംബുലന്‍സ് ലഭിച്ചില്ല; ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ പീഡിപ്പിച്ചു
അസമിലെ ചരൈഡിയോ ജില്ലയിലാണ് സംഭവം നടന്നത്
ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. അസമിലെ ചരൈഡിയോ ജില്ലയിലാണ് സംഭവം നടന്നത്.
യുവതിക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എല്ലാവരും ആശുപത്രിയില്‍ അഡ്മിറ്റാണ്. യുവതിക്കും മകള്‍ക്കും കോവിഡ് ഭേദമായപ്പോള്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ വീട്ടിലേക്ക് പോകാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ അധികൃതര്‍ നിരസിക്കുകയായിരുന്നു. രാത്രി ആശുപത്രിയില്‍ ഇരുന്ന് രാവിലെ തിരികെ വീട്ടിലേക്ക് പോയ്ക്കൊളാം എന്നു പറഞ്ഞെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല. ഇതിനെ തുടര്‍ന്ന് യുവതിയും മകളും നടന്നുപോകാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.ആശുപത്രിയും ഇവരുടെ വീടും തമ്മില്‍ 25 കിമീ ദൂരമുണ്ട്.
''ഞങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ രണ്ട് പേര്‍ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. ഞങ്ങളോടി, പക്ഷെ അവര്‍ എന്‍റെ അമ്മയെ പിടികൂടി തേയിലത്തോട്ടത്തിലേക്ക് വലിച്ചിഴച്ചു. ഞാനുടനെ ഗ്രാമവാസികളെ വിവരമറിയിക്കാന്‍ ശ്രമിച്ചു. രണ്ട് മണിക്കൂറിന് ശേഷം അമ്മയെ കണ്ടെത്തുകയായിരുന്നു'' യുവതിയുടെ മകള്‍ എന്‍.ഡി ടിവിയോട് പറഞ്ഞു.
പ്രതികളെ ഉടനെ പിടികൂടുമെന്നും അന്വേഷണം തുടരുകയാണെന്നും യുവതിയുടെ മെഡിക്കൽ പരിശോധന റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും ചരൈദിയോ സീനിയർ പൊലീസ് ഓഫീസർ സുധാകർ സിംഗ് പറഞ്ഞു. കോവിഡ് നെഗറ്റീവായ രോഗികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് ആംബുലൻസുകൾ നൽകണമെന്ന് അസം ആരോഗ്യമന്ത്രി കേശാബ് മഹന്ത പറഞ്ഞു. ആശുപത്രി അധികൃതരാണ് സംഭവത്തിന് ഉത്തരവാദികളെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും അസം ടീ ട്രൈബ് സ്റ്റുഡന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Adjust Story Font
16