Quantcast

കര്‍ഷകസമരം ആറാം മാസത്തിലേക്ക്; ഇന്ന് കർഷക സംഘടനകളുടെ കരിദിനം

MediaOne Logo

Web Desk

  • Published:

    26 May 2021 3:18 AM GMT

കര്‍ഷകസമരം ആറാം മാസത്തിലേക്ക്; ഇന്ന് കർഷക സംഘടനകളുടെ കരിദിനം
X

വിവാദ കാര്‍ഷിക നിയമങ്ങൾക്കെതിരെ ആരംഭിച്ച കര്‍ഷകസമരം ആറാം മാസത്തിലേക്ക്. കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപകമായി കരിദിനമാചരിക്കുകയാണ്. അതിനിടെ, സമരം കോവിഡ് വ്യാപനത്തിന് കാരണമായി എന്നാരോപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ മൂന്ന് സംസ്ഥാനങ്ങൾക്ക് നോട്ടീസ് നൽകി. കർഷക സമരം ആറ് മാസം പിന്നിടുന്ന ഇന്ന് രാജ്യവ്യാപകമായി കരിദിനമാചരിക്കാനുള്ള സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം വന്നതോടെ ഏതുനിലക്കും സമരം അടിച്ചമർത്താനുള്ള ഉറച്ച തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരെ തടയാൻ അതിർത്തികളിൽ സർക്കാർ സുരക്ഷ കടുപ്പിച്ചു. അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. കരിദിനമാചരിക്കാനുള്ള കർഷകരുടെ ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം, കോൺഗ്രസ്, എൻ.സി.പി, ഡി.എം.കെ, ശിവസേന തുടങ്ങിയ പാർട്ടികളും രംഗത്തെത്തി. അതിനിടെ, പ്രതിഷേധ സ്ഥലങ്ങളിൽ കോവിഡ് വ്യാപിക്കുന്നത് തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണാവശ്യപ്പെട്ട് ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിമാർക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സമരം രാജ്യത്ത് കോവിഡ് പടരാൻ കാരണമായി എന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് സംഘടനയുടെ നടപടി.

TAGS :

Next Story