Quantcast

'ഞാനെന്തിന് മാപ്പ് പറയണം?' മുസ്‍ലിം ജീവനക്കാരെ പുറത്താക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തേജസ്വി സൂര്യ

മുസ്‌ലിം ജീവനക്കാര്‍ക്ക് എന്തുകൊണ്ട് പൊലീസ് സ്റ്റേഷന്‍ കയറേണ്ടിവന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാതെ തേജസ്വി സൂര്യ

MediaOne Logo

Web Desk

  • Published:

    11 May 2021 6:38 AM GMT

ഞാനെന്തിന് മാപ്പ് പറയണം? മുസ്‍ലിം ജീവനക്കാരെ പുറത്താക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തേജസ്വി സൂര്യ
X

ബംഗളൂരു കോര്‍പറേഷന്‍ കോവിഡ് വാര്‍ റൂമിലേക്ക് നിയമിച്ച 16 മുസ്‌ലിം ജീവനക്കാരെ പുറത്താക്കിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ബിജെപി എംപി തേജസ്വി സൂര്യ. താന്‍ എന്തിന് മാപ്പ് പറയണം എന്നാണ് തേജസ്വി സൂര്യയുടെ മറുചോദ്യം. വേറെന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് പറഞ്ഞ് വിഷയം മാറ്റാനും തേജസ്വി സൂര്യ ശ്രമിച്ചു.

"ഞാൻ പോയി കോവിഡ് വാര്‍ റൂമിലെ ആളുകളോട് സംസാരിച്ചു എന്നത് സത്യമാണ്. ഒരു വര്‍ഗീയ പരാമർശവും ഞാൻ നടത്തിയിട്ടില്ല. പിന്നെ എന്തിന് ക്ഷമ ചോദിക്കണം? ഞാൻ ആരോടും ക്ഷമ ചോദിച്ചിട്ടില്ല. എന്തുകൊണ്ട്, എങ്ങനെ ഈ ആളുകളെ നിയമിച്ചുവെന്നാണ് ഞാന്‍ കോവിഡ് വാര്‍ റൂമിലെത്തി ചോദിച്ചത്". തേജസ്വി സൂര്യ വായിച്ച ലിസ്റ്റിലെ മുസ്‌ലിം ജീവനക്കാര്‍ക്ക് എന്തുകൊണ്ട് പൊലീസ് സ്റ്റേഷന്‍ കയറേണ്ടിവന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആശുപത്രി കിടക്കകള്‍ വിതരണം ചെയ്തതിലെ അഴിമതി സംബന്ധിച്ച വിഷയത്തില്‍ നിന്ന് തന്‍റെ ശ്രദ്ധ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു മറുപടി.

ബംഗളൂരു കോര്‍പറേഷന്‍റെ കോവിഡ് വാര്‍ റൂമിലെ ബെഡ് ബുക്കിങില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയാണ് വാര്‍ റൂമിലെത്തി ജീവനക്കാരുടെ വിശദാംശങ്ങള്‍ തേജസ്വി സൂര്യ പരിശോധിച്ചത്. ബിജെപി എംഎല്‍എമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു മിന്നല്‍ സന്ദര്‍ശനം. ഇതിനിടെയായിരുന്നു തേജസ്വി സൂര്യയുടെ വര്‍ഗീയ പരാമര്‍ശം.

'ഏത് ഏജന്‍സിയാണ് ഇവരെയൊക്കെ ജോലിക്കെടുത്തത്? ഇപ്പോള്‍ തന്നെ അവരെ വിളിക്കണം. എനിക്ക് അവരോട് ചോദിക്കണം', എന്ന് തേജസ്വി സൂര്യ മുസ്‍ലിം ജീവനക്കാരുടെ പേര് വായിച്ചുകൊണ്ട് ദേഷ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത് ഹജ്ജ് കമ്മിറ്റിയോ മദ്രസാ കമ്മിറ്റിയോ അതോ കോര്‍പറേഷനോ എന്ന് തേജസ്വി സൂര്യ ചോദിച്ചെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തുകയുണ്ടായി. പിന്നാലെ കോവിഡ് വാര്‍ റൂമിലെ തീവ്രവാദികള്‍ ഹിന്ദുക്കള്‍ക്ക് കിടക്ക നിഷേധിക്കുന്നു എന്ന വ്യാജ ആരോപണം ഉന്നയിച്ച്, ജീവനക്കാരുടെ പേരുകള്‍ ബിജെപി അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ബംഗളൂരു കോര്‍പറേഷന്‍റെ 205 അംഗ കോവിഡ് വാര്‍ റൂമില്‍ 16 മുസ്‍ലിംകളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയതിന് ശേഷം മാത്രമാണ് ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചത്. എന്നാല്‍ അവരില്‍ 11 പേര്‍ മാത്രമേ തിരികെ വരാന്‍ തയ്യാറായുള്ളൂവെന്ന് ബിബിഎംപി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരാമര്‍ശങ്ങളില്‍ തേജസ്വി സൂര്യ ക്ഷമ ചോദിച്ചു എന്ന വാര്‍ത്ത വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ഓഫീസ് നിഷേധിച്ചു. വാര്‍ത്ത ഇല്ലാത്തപ്പോള്‍ മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത സൃഷ്ടിക്കുന്നു എന്നാണ് എംപിയുടെ ഓഫീസ് ട്വീറ്റ് ചെയ്തത്.

TAGS :

Next Story