ആശങ്കയുയർത്തി സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികൾ കൂടുന്നു; ഇന്നും കൂട്ടപ്പരിശോധന
രണ്ട് ലക്ഷം ഡോസ് വാക്സിൻ എത്തി;കോഴിക്കോട് കണ്ടൈൻമെന്‍റ് സോണുകളിലും വയനാട്ടിലെ പത്തിടങ്ങളിലും നിരോധനാജ്ഞ

സംസ്ഥാനത്ത് കൂട്ട കോവിഡ് പരിശോധന ഇന്ന് അവസാനിക്കും. 1,33,836 ടെസ്റ്റുകളാണ് ഇന്നലെ മാത്രം നടത്തിയത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നടന്നത്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നതോടെ കോവിഡ് രോഗികളുടെ എണ്ണം ഉയരാനാണ് സാധ്യത. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പതിനായിരത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
രണ്ട് ദിവസം കൊണ്ട് രണ്ടരലക്ഷം പേരെ കോവിഡ് കൂട്ട പരിശോധനയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. ഇന്നലെ ആരംഭിച്ച പരിശോധനക്ക് സംസ്ഥാനത്തുടനീളം മികച്ച പ്രതികരണമാണ് ലഭിച്ചത്. ഓരോ ജില്ലയിലും രണ്ട് ദിവസം കൊണ്ട് പരിശോധിക്കേണ്ട ആളുകളുടെ എണ്ണം നിജപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് പരിശോധന. കോവിഡ് വ്യാപന സാധ്യത കൂടുതലുള്ള മേഖലകളില്‍ ജീവിക്കുന്നവര്‍, കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള ജോലികള്‍ ചെയ്യുന്നവര്‍ എന്നിവരെയാണ് പരിശോധിക്കുന്നത്. മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് യൂണിറ്റുകളും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. പരിശോധനകളില്‍ കൂടുതലായും ആര്‍ടിപിസിആര്‍ ആയതിനാല്‍ ഫലം ലഭിക്കാന്‍ കാത്തിരിക്കേണ്ടിവരും.
ഇന്നലെ 10,031 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട്,എറണാകുളം ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലേക്ക് എത്തി. കൂട്ട പരിശോധനയുടെ ഫലം കൂടി വരുന്നതോടെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. രണ്ടാം വ്യാപനത്തെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായുള്ള ബോധവത്കരണം ഉള്‍പ്പെടയുള്ള പരിപാടികളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഇന്നലെ രാത്രിയോടെ രണ്ട് ലക്ഷം ഡോസ് കോവീഷീല്‍ഡ് വാക്സിന്‍ സംസ്ഥാനത്തെത്തി. ഇതില്‍ മുപ്പതിനായിരം ഡോസ് വാക്സിന്‍ തിരുവനന്തപുരം ജില്ലയില്‍ എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവ വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്തിട്ടുണ്ട്. കോവിഡ് വാക്സിന്‍ ക്ഷാമം മൂലം വിതരണം നിര്‍ത്തിയ തിരുവനന്തപുരം ജില്ലയിലെ പല ക്യാമ്പുകളും ഇന്ന് പുനരാരംഭിക്കും.
കോവിഡ് സാഹചര്യത്തിൽ വയനാട് ജില്ലയിൽ 10 ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൽപ്പറ്റ, സുൽത്താൻ ബത്തേരി നഗരസഭകളിലും എട്ട് പഞ്ചായത്തുകളിലുമാണ് ഏപ്രിൽ 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ കണ്ടെയിൻമെന്‍റ് സോണുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16

