സംസ്ഥാനത്തെ വരിഞ്ഞുമുറുക്കി കോവിഡ്
ചികിത്സയിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

സംസ്ഥാനത്തെ വരിഞ്ഞുമുറുക്കി കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്തെത്തി. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരത്ത് ഐസിയു കിടക്കകൾ നിറഞ്ഞിരിക്കുകയാണ്.
നാലുദിവസം കൊണ്ട് സംസ്ഥാനത്ത് 10,4541 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിലും പ്രതിദിന കേസുകൾ കാൽലക്ഷത്തിന് മുകളിലാകുമെന്നാണു കണക്കുകൂട്ടുന്നത്. ഒരേസമയം ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷം കടക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലായതോടെ തീവ്രപരിചരണം വേണ്ടവരുടെ എണ്ണവും കുത്തനെ കൂടിയിരിക്കുകയാണ്.
തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമാണ്. ഐസിയുകൾ നിറഞ്ഞുകവിഞ്ഞു. ഇതേ തുടർന്ന് ബദൽക്രമീകരണമൊരുക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. മെഡിക്കൽ കോളജിൽ അടിയന്തര പ്രാധാന്യമില്ലാത്ത എല്ലാ ശസ്ത്രക്രിയകളും നിർത്തിവച്ച് കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നൽകാൻ തീരുമാനിച്ചു. ഇവിടെ 1,400 കിടക്കകൾ സജ്ജീകരിക്കാനാണ് ശ്രമം.
എറണാകുളത്തും കോഴിക്കോട്ടും ചികിത്സയിലുള്ളത് ഇരുപതിനായിരത്തിലധികം പേരാണ്. മലപ്പുറം, കാസർകോട്, ഇടുക്കി ജില്ലകളിലും ഐസിയു സംവിധാനങ്ങൾ അടിയന്തരമായി ശക്തിപ്പെടുത്തേണ്ട അവസ്ഥയാണ്. രോഗികൾ മൂന്നര ലക്ഷം കടന്നാൽ ചികിത്സാ സംവിധാനങ്ങൾക്ക് താങ്ങാനാകില്ലെന്നത് ആശങ്കയുയർത്തുന്നുണ്ട്.
Adjust Story Font
16

