പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ജനിതക മാറ്റം വന്ന വൈറസ്: കണ്ണൂരിൽ 75% പേരിലും ബ്രിട്ടീഷ് വകഭേദം
ഫെബ്രുവരിയിൽ 3.8% ആയിരുന്നു ജനിതക മാറ്റം വന്ന വൈറസിൻ്റെ സാന്നിധ്യം. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ അത് 40% ആയി.

കേരളത്തിൽ മിക്ക ജില്ലകളിലും ജനിതക മാറ്റംവന്ന വൈറസുകളുടെ സാന്നിധ്യം. ഫെബ്രുവരിയിൽ 3.8 ശതമാനം ആയിരുന്ന വൈറസിന്റെ സാന്നിധ്യം മാർച്ചിൽ 40 ശതമാനമായി ഉയർന്നു. പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ജനിതക മാറ്റം വന്ന വൈറസ് ബാധയുണ്ടെന്നത് ആശങ്ക വർധിപ്പിക്കുന്നു. ജിനോമിക് ആന്റ് ഇന്റഗ്രേറ്റിവ് ബയോളജിയാണ് പഠനം നടത്തിയത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാക്കാന്‍ പ്രാപ്തിയുള്ള ജനിതകമാറ്റ വൈറസ് സാന്നിധ്യം രൂക്ഷമായത് ഒരു മാസത്തിനിടെയാണ്. ഫെബ്രുവരിയിൽ 3.8% ആയിരുന്നു ജനിതക മാറ്റം വന്ന വൈറസിൻ്റെ സാന്നിധ്യം. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ അത് 40% ആയി. ഇതിൽ 30.48% ബ്രിട്ടീഷ് വകഭേദമാണ്. തീവ്ര വ്യാപന ശേഷിയുള്ള ഇന്ത്യൻ വകഭേദം 6.67% പേരിലും ദക്ഷിണാഫ്രിക്കൻ വകഭേദം 4.38% പേരിലുമുണ്ട്.
കണ്ണൂരിൽ 75% പേരിലും ബ്രിട്ടീഷ് വകഭേദമാണ്. കാസർകോടും ഇവയുടെ സാന്നിധ്യം രൂക്ഷമാണ്. ദക്ഷിണാഫ്രിക്കൻ വകഭേദം പാലക്കാടാണ് കൂടുതൽ. ഡബിൾ മ്യൂട്ടൻ്റ് വൈറസ് കോട്ടയത്തും ആലപ്പുഴയിലും 19% പേരിൽ കണ്ടെത്തി. തിരുവനന്തപുരത്ത് പൂവച്ചലിൽ മാത്രം 10 പേർക്ക് ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. രോഗ പ്രതിരോധശേഷിയെ മറികടക്കാൻ കഴിയുന്നതാണ് ഈ വൈറസുകൾ എന്നതാണ് ആശങ്ക.
ആദ്യ തരംഗത്തില്‍ ഏഴ് മാസം കൊണ്ടാണ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞത്. എന്നാല്‍ രണ്ടാം തരംഗത്തില്‍ 40 ദിവസം കൊണ്ട് മാത്രം 2,8400 പേര്‍ രോഗബാധിതരായി. ഇതിന് കാരണം ജനിതകമാറ്റം വന്ന വൈറസിൻ്റെ സാന്നിധ്യമാണ്. വോട്ടെടുപ്പിന് ശേഷവും സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ റിപ്പോർട്ടും ലഭിക്കും.
Adjust Story Font
16

