കുവൈത്തിൽ അധ്യാപകക്ഷാമം; വിദേശികളെ തിരികെയെത്തിക്കാൻ ആവശ്യം
കൂടുതൽ ഒഴിവുള്ളത് അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ജിയോളജി വിഷയങ്ങളിൽ
കുവൈത്തിൽ വിദ്യാലയങ്ങളിൽ അധ്യാപകരുടെ ക്ഷാമം. ഇതേത്തുടർന്ന് വിദേശത്ത് കുടുങ്ങിയ അധ്യാപകരെ തിരികെക്കൊണ്ടുവരാൻ അനുവദിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സിവിൽ സർവീസ് ബ്യൂറോയോട് അഭ്യർഥിച്ചിട്ടുണ്ട്.
സ്വദേശിവത്കരണ നയത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കോവിഡ് പശ്ചാത്തലത്തിൽ വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്കുമാണ് അധ്യാപകക്ഷാമത്തിന് കാരണം. പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ എട്ട് വിഭാഗങ്ങളിലാണ് അധ്യാപകരുടെ ഒഴിവുള്ളത്. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ജിയോളജി എന്നിവയാണ് അധ്യാപക ക്ഷാമം കൂടുതലുള്ള വിഷയങ്ങൾ. നിലവിൽ ഈ വിഭാഗങ്ങളിൽ 61.8 ശതമാനം അധ്യാപകർ വിദേശികളും 38.2 ശതമാനം സ്വദേശികളുമാണ്.
അവധിക്ക് നാട്ടിൽ പോയ വിദേശി അധ്യാപകർക്ക് തിരിച്ചുവരാൻ കഴിഞ്ഞിട്ടില്ല. സെപ്റ്റംബറിൽ കുവൈത്തിൽ സ്‌കൂളുകൾ തുറന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കാനിരിക്കുകയാണ്. അതോടെ കൂടുതൽ അധ്യാപകരുടെ ആവശ്യം വരും. സ്വദേശികളിൽനിന്ന് വേണ്ടത്ര അധ്യാപകരെ ലഭിക്കുന്നില്ല. സർക്കാർ അടിയന്തരമായി ഇടപെട്ട് കൂടുതൽ രാജ്യങ്ങളിൽനിന്ന് റിക്രൂട്ട്‌മെന്റ് ആരംഭിക്കുകയോ രാജ്യത്തിന് പുറത്ത് കുടുങ്ങിയ അധ്യാപകർക്ക് തിരിച്ചുവരാൻ പ്രത്യേക സംവിധാനം ഒരുക്കുകയോ ചെയ്തില്ലെങ്കിൽ വലിയ പ്രതിസന്ധി ഉടലെടുക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം പറയുന്നത്.
Adjust Story Font
16