Quantcast

കോൺഗ്രസ് അഴിച്ചുപണിയിൽ അയയാതെ 'തിരുത്തൽവാദികൾ'; ജി-23 നേതാക്കളെ അനുനയിപ്പിക്കാൻ സോണിയ

'തിരുത്തൽവാദി' സംഘത്തിലെ പ്രമുഖനായ മുതിർന്ന നേതാവ് ഗുലാം നബി ആസാദുമായി ഇന്ന് സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം

MediaOne Logo

Web Desk

  • Updated:

    2022-03-18 10:15:45.0

Published:

18 March 2022 10:14 AM GMT

കോൺഗ്രസ് അഴിച്ചുപണിയിൽ അയയാതെ തിരുത്തൽവാദികൾ; ജി-23 നേതാക്കളെ അനുനയിപ്പിക്കാൻ സോണിയ
X

തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ കോൺഗ്രസിൽ തിരുത്തൽവാദികളായ ജി-23 നേതാക്കൾ തുടരുന്ന വിമതനീക്കത്തിനു പിന്നാലെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി അനുനയത്തിനൊരുങ്ങുന്നതായി സൂചന. 'തിരുത്തൽവാദി' സംഘത്തിലെ പ്രമുഖനായ മുതിർന്ന നേതാവ് ഗുലാം നബി ആസാദുമായി ഇന്ന് സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തിയേക്കും. തുടർന്ന് മറ്റ് നേതാക്കളുമായും സോണിയ ചർച്ച നടത്തിയേക്കുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് തോൽവിയും പാർട്ടിയുടെ ഭാവിയും ചർച്ച ചെയ്യാനായി കഴിഞ്ഞ ദിവസങ്ങളിൽ ജി-23 നേതാക്കളുടെ നേതൃത്വത്തിൽ നിരവധി തവണയാണ് രഹസ്യയോഗം നടന്നത്.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിനു പിന്നാലെ പാർട്ടിയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് തിരുത്തൽവാദി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഗാന്ധി കുടുംബമടക്കം നേതൃത്വത്തിൽനിന്നു മാറിനിൽക്കണമെന്നും എന്നാലേ പാർട്ടിക്ക് തിരിച്ചുവരവിന് സാധ്യതയുള്ളൂവെന്നുമാണ് ഇവരുടെ നിലപാട്.

മുതിർന്ന നേതാവ് ഗുലാം നബിയുടെ ഡൽഹിയിലെ വസതിയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം നേതാക്കളുടെ യോഗം നടന്നത്. കപിൽ സിബൽ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, ആനന്ദ് ശർമ, മണിശങ്കർ അയ്യർ, ശശി തരൂർ, ജനാർദൻ ദ്വിവേദി, പി.ജെ കുര്യൻ അടക്കമുള്ള കോൺഗ്രസിലെ പ്രബലർ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന വിമതയോഗത്തിൽ പങ്കെടുത്തിരുന്നുവെന്നതാണ് ശ്രദ്ധേയം.

തെരഞ്ഞെടുപ്പിനു പിന്നാലെ നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ സോണിയ ഗാന്ധിയും മക്കളായ പ്രിയങ്കയും രാഹുലുമെല്ലാം എല്ലാ സ്ഥാനവും ഉപേക്ഷിച്ച് മാറിനിൽക്കാൻ യോഗത്തിൽ സന്നദ്ധത അറിയിച്ചെങ്കിലും ഗാന്ധി കുടുംബത്തോട് കൂറുപുലർത്തുന്ന സമിതിയിലെ ഭൂരിപക്ഷം നേതാക്കളും ഇത് തടയുകയായിരുന്നു. ഇതോടെ നേതൃമാറ്റത്തിനുള്ള സാധ്യത വീണ്ടും അടഞ്ഞതോടെ ജി-23 നേതാക്കളും കടുത്ത നിലപാട് തുടരുകയാണ്.

അഞ്ചിടത്തെ ദയനീയ പ്രകടനം; പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് 'തിരുത്തൽവാദികൾ'

ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ ദയനീയമായിരുന്നു കോൺഗ്രസിന്റെ പ്രകടനം. പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ ഞെട്ടിപ്പിക്കുന്ന പ്രകടനത്തിൽ കോൺഗ്രസ് നിഷ്പ്രഭമായി. യു.പിയിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണമേളങ്ങളെല്ലാം അപ്രസക്തമാക്കി ആകെയുണ്ടായിരന്ന ഏഴ് സീറ്റിൽനിന്ന് രണ്ടായിച്ചുരുങ്ങി. ഗോവയിൽ തിരിച്ചുവരവ് പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ഒരു തരത്തിലുമുള്ള ഓളമുണ്ടാക്കാനുമായില്ല.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തന്നെ ഗുലാം നബി ആസാദ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 'ഞാൻ ഞെട്ടിപ്പോയി. ഓരോ സംസ്ഥാനത്തും നമ്മുടെ തോൽവി കാണുമ്പോൾ എന്റെ ഹൃദയം നുറുങ്ങുകയാണ്. ഞങ്ങൾ ഞങ്ങളുടെ യുവത്വവും ജീവിതവും മുഴുവനായി പാർട്ടിക്ക് നൽകി. ഞാനും എന്റെ സഹപ്രവർത്തകരും ചൂണ്ടിക്കാട്ടിയ എല്ലാ ബലഹീനതകളും കുറവുകളും പാർട്ടിയുടെ നേതൃത്വം ശ്രദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'- ഇങ്ങനെയായിരന്നു ഗുലാംനബിയുടെ പ്രതികരണം.


കോൺഗ്രസിൽ ഉടൻ അഴിച്ചുപണി നടത്തണമെന്ന് വേറെയും നേതാക്കൾ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ കോൺഗ്രസിൽ മാറ്റം അനിവാര്യമെന്ന് ശശി തരൂർ എം.പി സോഷ്യൽ മീഡിയയിൽ കുറിച്ചു. കോൺഗ്രസിൽ വിശ്വസിക്കുന്നവരെല്ലാം തെരഞ്ഞെടുപ്പ് തോൽവിയിൽ വേദനിക്കുന്നുണ്ട്. സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നും ശശി തരൂർ തുറന്നടിച്ചു.

സോണിയയ്ക്ക് കത്തെഴുതി തുടക്കം; വിയോജിപ്പും വിമർശനവുമായി വിമതബ്ലോക്ക്

കഴിഞ്ഞ വർഷമാണ് കോൺഗ്രസിൽ അഴിച്ചുപണി ആവശ്യപ്പെട്ട് മുതിർന്ന 23 നേതാക്കൾ ചേർന്ന് സോണിയ ഗാന്ധിക്ക് കത്തെഴുതിയത്. പാർട്ടിയിൽ അടിമുടി നേതൃമാറ്റം ആവശ്യപ്പെട്ടായിരുന്നു പാർട്ടി അധ്യക്ഷയ്ക്ക് നേതാക്കളുടെ കത്ത്.

കോൺഗ്രസിന് സജീവമായി പ്രവർത്തിക്കുന്ന മുഴുസമയ അധ്യക്ഷനെ വേണമെന്ന ആവശ്യമാണ് കത്തിൽ നേതാക്കൾ പ്രധാനമായി ഉന്നയിച്ചത്. ബി.ജെ.പിയെ ചെറുക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധി പരാജയമാണെന്ന വിമർശനവുമുണ്ടായി. എ.കെ ആന്റണി, കെ.സി വേണുഗോപാൽ പോലെയുള്ള ദേശീയരാഷ്ട്രീയത്തിൽ ഒരു സ്വാധീനവുമില്ലാത്ത നേതാക്കൾ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരിൽ അമിതമായ സ്വാധീനം ചെലുത്തുകയും അനാവശ്യമായി ഇവരുടെ തീരുമാനങ്ങളിൽ ഇടപെടുകയും ചെയ്യുന്ന കാര്യവും കത്തിൽ ഉന്നയിച്ചിരുന്നു.

അതേസമയം, പാർട്ടിക്കുള്ളിൽ വലിയ വിവാദങ്ങൾക്കാണ് കത്ത് തിരികൊളുത്തിയത്. കത്തിനെതിരെ എ.കെ ആന്റണി അടക്കമുള്ള നേതാക്കൾ പ്രവർത്തകസമിതിയിൽ കടുത്ത വിമർശനമുന്നയിച്ചു. പാർട്ടി ഗുരുതരമായ പ്രതിസന്ധി അനുഭവിക്കുന്ന ഘട്ടത്തിലെഴുതിയ കത്ത് അസമയത്തുള്ളതാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. നേതാക്കളുടെ പ്രവർത്തനം ബി.ജെ.പിക്കാണ് ഗുണംചെയ്യുകയെന്ന് അദ്ദേഹം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. പാർട്ടിയധ്യക്ഷ ആശുപത്രിയിലായിരുന്നപ്പോൾ എഴുതിയ കത്ത് ശരിയായില്ല. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ മാധ്യമങ്ങളിലല്ല, പ്രവർത്തകസമിതിയിലും പാർട്ടിയിലുമാണ് ചർച്ചചെയ്യേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കത്തെഴുതിയ സംഘത്തിലെ പ്രധാനികളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവരെ പ്രധാന സ്ഥാനങ്ങളിൽനിന്ന് നീക്കിയും 'അച്ചടക്കനടപടി'യും നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായി.

ഗുലാം നബി ആസാദ്, കപിൽ സിബൽ, ശശി തരൂർ, മനീഷ് തിവാരി, ആനന്ദ് ശർമ അടക്കമുള്ള നേതാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. ഇതോടെ ജി-23 എന്ന പേരിൽ പൊതുശ്രദ്ധ നേടിയ ഈ സംഘം പാർട്ടിയിലെ തിരുത്തൽവാദികളായും അറിയപ്പെട്ടു. തുടർന്നും പലഘട്ടങ്ങളിൽ കോൺഗ്രസിന്റെ നിഷ്‌ക്രിയത്വത്തിനും നിലപാടില്ലായ്മയ്ക്കുമെല്ലാം എതിരെ ഈ സംഘത്തിൽ പലരും രംഗത്തെത്തി. ഏറ്റവുമൊടുവിൽ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിലും ജി-23 സംഘം യുദ്ധപ്രഖ്യാപനവുമായി പാർട്ടിക്ക് തലവേദന സൃഷ്ടിച്ചു.


ശാന്തി സമ്മേളൻ എന്ന പേരിൽ ജമ്മുവിൽ പ്രത്യേകം യോഗം വിളിച്ചുചേർത്തായിരുന്നു സംഘത്തിന്റെ വിമതനീക്കം. രാജ്യസഭാ ഉപനേതാവ് ആനന്ദ് ശർമ, മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദ്, കപിൽ സിബൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, യു.പി പി.സി.സി മുൻ അധ്യക്ഷനാൻ രാജ് ബബ്ബർ അടക്കമുള്ള പ്രമുഖരാണ് യോഗത്തിൽ പങ്കെടുത്തതെന്നതാണ് ശ്രദ്ധേയം. കോൺഗ്രസിലെ കുടുംബാധിപത്യത്തെ നേതാക്കൾ പരസ്യമായി ചോദ്യംചെയ്തു. ഗുലാംനബി അടക്കമുള്ള പരിചയസമ്പത്തുള്ള നേതാക്കളുടെ സേവനം തെരഞ്ഞെടുപ്പിലടക്കം ഉപയോഗപ്പെടുത്താതെ ദേശീയരാഷ്ട്രീയത്തിൽ ഒരു സ്വാധീനവുമില്ലാത്ത നേതാക്കളെ നിരന്തരം മുന്നിൽനിർത്തുന്നതിൽ കടുത്ത വിമർശനവും ഉയർന്നിരുന്നു യോഗത്തിൽ.

എന്നാൽ, ഇവർ ഉന്നയിച്ച വിമർശനങ്ങളൊന്നും മുഖവിലയ്ക്കെടുക്കാതെയായിരുന്നു അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ പ്രചാരണതന്ത്രങ്ങൾ. ഒടുവിൽ, അഞ്ചിടത്തും അമ്പേ പരാജയപ്പെട്ടതോടെ ജി-23 ഒരിക്കൽകൂടി യുദ്ധപ്രഖ്യാപനവുമായി ഉടൻതന്നെ രംഗത്തെത്താനുള്ള എല്ലാ സാധ്യതയുമുണ്ട്.

Summary: Sonia Gandhi likely to meet Ghulam Nabi Azad today as 'rebel' G-23 leaders continue pressure

TAGS :

Next Story