Quantcast

ആർ.എസ്.എസിനെ നിലയ്ക്ക് നിർത്താൻ ആഭ്യന്തര വകുപ്പ് തയാറാകണം: പോപുലർ ഫ്രണ്ട്

''കൊലവിളികളും ബോംബ് നിർമാണവും ഉൾപ്പെടെ ആർ.എസ്.എസ് അക്രമത്തിന് തയാറെടുക്കുന്നതിന്റെ തെളിവുകൾ സഹിതം പുറത്തുവന്നിട്ടും ആഭ്യന്തര വകുപ്പ് തുടരുന്ന നിഷ്‌ക്രിയത്വമാണ് ഹരിദാസിന്റെ കൊലപാതകത്തിൽ കലാശിച്ചത്.''

MediaOne Logo

Web Desk

  • Published:

    21 Feb 2022 4:27 PM GMT

ആർ.എസ്.എസിനെ നിലയ്ക്ക് നിർത്താൻ ആഭ്യന്തര വകുപ്പ് തയാറാകണം: പോപുലർ ഫ്രണ്ട്
X

കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയായ ആർ.എസ്.എസിനെ നിലയ്ക്കുനിർത്താൻ ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് തയാറാവണമെന്ന് പോപുലർ ഫ്രണ്ട്. തിങ്കളാഴ്ച പുലർച്ചെ തലശ്ശേരിയിൽ സി.പി.എം പ്രവർത്തകനായ ഹരിദാസിനെ ആർ.എസ്.എസുകാർ വെട്ടിക്കൊലപ്പെടുത്തിയത് അപലപനീയമാണ്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുൽ ലത്തീഫ് പറഞ്ഞു.

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ, സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപ് എന്നിവരെ അടുത്തിടെയാണ് ആർ.എസ്.എസ് കൊലപ്പെടുത്തിയത്. തുടർച്ചയായി കൊലപാതകങ്ങൾ നടക്കുമ്പോഴും ആഭ്യന്തര വകുപ്പ് തുടരുന്ന അലംഭാവമാണ് വീണ്ടും കൊലക്കത്തിയെടുക്കാൻ ആർ.എസ്.എസിനെ പ്രേരിപ്പിക്കുന്നത്. അടുത്തിടെയായി ആർ.എസ്.എസ് സ്വാധീനമേഖലകളിൽ ദിനംപ്രതി അക്രമങ്ങളും കൊലപാതകങ്ങളും വർധിക്കുകയാണ്. കൊലവിളികളും ബോംബ് നിർമാണവും ഉൾപ്പെടെ ആർ.എസ്.എസ് അക്രമത്തിന് തയാറെടുക്കുന്നതിന്റെ തെളിവുകൾ സഹിതം പുറത്തുവന്നിട്ടും ആഭ്യന്തര വകുപ്പ് തുടരുന്ന നിഷ്‌ക്രിയത്വമാണ് ഹരിദാസിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നും അബ്ദുൽ ലത്തീഫ് ചൂണ്ടിക്കാട്ടി.

''വർഗീയത പ്രചരിപ്പിക്കുകയും ആയുധങ്ങൾ സംഭരിക്കുകയും നിരപരാധികളെ കൊന്നുതള്ളുകയും ചെയ്യുന്നതിലൂടെ ആർ.എസ്.എസ് കലാപവും അതുവഴി വംശഹത്യയും ലക്ഷ്യമിടുകയാണ്. സംസ്ഥാനത്ത് പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ വലിയതോതിൽ ആർ.എസ്.എസ് ആയുധസംഭരണം നടത്തുകയാണ്. വടകരയിലും പയ്യന്നൂരിലുമായി കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബോംബ് നിർമാണത്തിനിടെ രണ്ട് ആർ.എസ്.എസ് നേതാക്കൾക്കാണ് പരിക്കേറ്റത്. കഴിഞ്ഞ നവംബറിൽ മൂന്ന് ആർ.എസ്.എസ് കേന്ദ്രങ്ങളിലാണ് ബോംബ് സ്ഫോടനമുണ്ടായത്. ആർ.എസ്.എസും പോഷകസംഘടനകളും സംസ്ഥാനത്ത് വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണ് എന്നതിന്റെ തെളിവാണിത്. ദേശീയ പുരസ്‌കാര ജേതാവായ സിനിമാസംവിധായകനും നാടകപ്രവർത്തകനുമായ സുവീരൻ, ജീവിതപങ്കാളി അമൃത എന്നിവരെ കഴിഞ്ഞദിവസം കോഴിക്കോട് കുറ്റ്യാടി വേളത്തെ വീട്ടിൽ കയറി ആർ.എസ്.എസ് പ്രർത്തകർ മർദിച്ചിരുന്നു.''

ആർ.എസ്.എസ് കേന്ദ്രങ്ങളിൽനിന്ന് ആയുധങ്ങൾ കണ്ടെടുക്കുന്നതും ആർ.എസ്.എസ് നേതാക്കൾ പരസ്യമായി തോക്കുൾപ്പടെയുള്ള ആയുധപ്രദർശനം നടത്തുന്നതും സമീപകാലത്ത് വർധിച്ചിട്ടുണ്ട്. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളും അമ്പലങ്ങളും സേവാകേന്ദ്രങ്ങളുമെല്ലാം ആയുധപ്പുരകളായി മാറുകയാണ്. ആർ.എസ്.എസിന്റെ പോഷകസംഘടനയായ സേവാഭാരതിക്ക് കീഴിൽ പ്രവർത്തിക്കുന്ന പറവൂരിലെ അമ്പാടി സേവാകേന്ദ്രത്തിന്റെ കീഴിലുള്ള ആംബുലൻസിൽനിന്ന് അടുത്തിടെ തോക്ക് പിടികൂടിയിരുന്നു. ഷാൻ കൊലക്കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയതും സേവാഭാരതി ആംബുലൻസിലാണ്. ആർ.എസ്.എസ് കേന്ദ്രങ്ങളിൽ നിരന്തരം ബോംബുകളും ആയുധങ്ങളും കണ്ടെത്തുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആർ.എസ്.എസ്, ബി.ജെ.പി നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും സേവാഭാരതി ഉൾപ്പെടെ അവരുടെ നിയന്ത്രണത്തിലുള്ള മുഴുവൻ ചാരിറ്റി സ്ഥാപനങ്ങളിലും റെയ്ഡ് നടത്തണം. ഹരിദാസിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആഭ്യന്തരവകുപ്പ് നടപടിയെടുക്കണമെന്നും പി.കെ അബ്ദുൽ ലത്തീഫ് ആവശ്യപ്പെട്ടു.

TAGS :

Next Story