Quantcast

​ഗോതബയ രാജപക്സ 24ന് ശ്രീലങ്കയിലേക്ക് മടങ്ങും; വെളിപ്പെടുത്തി ബന്ധു

ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഒരു മാസത്തിലേറെ നീണ്ട ഒളി ജീവിതത്തിനു ശേഷമാണ് മുൻ പ്രസിഡന്റ് മടങ്ങിവരുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-08-17 15:21:43.0

Published:

17 Aug 2022 3:18 PM GMT

​ഗോതബയ രാജപക്സ 24ന് ശ്രീലങ്കയിലേക്ക് മടങ്ങും; വെളിപ്പെടുത്തി ബന്ധു
X

ജനകീയ പ്രക്ഷോഭത്തെ തുടർന്ന് വിദേശത്തേക്ക് മുങ്ങിയ മുൻ ശ്രീലങ്കൻ പ്രസി‍ഡന്റ് ​ഗോതബയ രാജപക്സ ആ​ഗസ്റ്റ് 24ന് രാജ്യത്തേക്ക് മടങ്ങുമെന്ന് വെളിപ്പെടുത്തൽ. ബന്ധുവായ ഉദയം​ഗ വീരതും​ഗെയാണ് ഇക്കാര്യം അറിയിച്ചത്.

'അദ്ദേഹമെന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. അടുത്തയാഴ്ച രാജ്യത്തേക്ക് തിരികെ വരുമെന്ന് അറിയിച്ചു'- വീരതും​ഗ പറഞ്ഞു. 2006 മുതൽ 2015 വരെ റഷ്യയിലെ ശ്രീലങ്കൻ അംബാസഡറായിരുന്നു വീരതും​ഗ.

ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഒരു മാസത്തിലേറെ നീണ്ട ഒളിജീവിതത്തിനു ശേഷമാണ് മുൻ പ്രസിഡന്റ് മടങ്ങിവരുന്നത്. ശ്രീലങ്കയിൽ നിന്ന് ആദ്യം സിംഗപ്പൂരിലേക്ക് കടന്ന രാജപക്സ സന്ദർശക വിസാ കാലാവധി പൂർത്തിയായതിനെ തുടർന്ന് പിന്നീട് തായ്‌ലന്‍ഡിലേക്ക്‌ പോയിരുന്നു.

മാനുഷിക പരിഗണന നൽകിയാണ് 73കാരനായ ഗോതബയയ്ക്ക് താത്കാലിക സന്ദർശന അനുമതി നൽകിയതെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി പ്രയുത് ചാൻ ഒ ചാ അറിയിച്ചിരുന്നു. എന്നാലിത് രാഷ്ട്രീയ അഭയം നൽകലല്ലെന്നും രാജ്യത്ത് കഴിയുന്ന കാലയളവിൽ യാതൊരുവിധി രാഷ്ട്രീയ പ്രവർത്തനവും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നയതന്ത്ര പാസ്‌പോർട്ടുമായി തായ്‌ലന്‍ഡിലെത്തിയ ഗോതബയയ്ക്ക് നിയമപ്രകാരം 90 ദിവസം അവിടെ തങ്ങാനാവുമെങ്കിലും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. പ്രക്ഷോഭം താത്കാലികമായി അവസാനിച്ചതിനെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന.

ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ജൂലൈ 14ന് ശ്രീലങ്കയിൽ നിന്ന് മുങ്ങിയ ഗോതബയ ഇതുവരെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. മാലദ്വീപ് വഴി സിംഗപ്പൂരിലെത്തിയ ഗോതബയയ്ക്ക് പിന്നീട് സിംഗപ്പൂർ സർക്കാർ വിസ നീട്ടിക്കൊടുത്തിരുന്നു.

2.2 കോടി ജനങ്ങളുള്ള ശ്രീലങ്ക, ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ദശലക്ഷക്കണക്കിന് ആളുകൾ ഭക്ഷണവും മരുന്നും ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും വാങ്ങാൻ പാടുപെടുകയാണ്. മാർച്ചിൽ ആരംഭിച്ച വൻ പ്രതിഷേധം ഗോതബയയുടെ രാജിയോടെയാണ് തണുത്തത്.

ഗോതബയ രാജ്യംവിട്ടതിനു പിന്നാലെ അധികാരമേറ്റ റെനിൽ വിക്രമസിംഗെ പ്രക്ഷോഭം അടിച്ചമർത്താൻ സൈന്യത്തിനും പൊലീസിനും നിർദേശം നൽകിയിരുന്നു. ആഗസ്റ്റ് അഞ്ചിനകം ഗോൾഫേസ് പ്രോമെനെയ്ഡ് വിട്ടുപോകണമെന്ന് പൊലീസ് പ്രക്ഷോഭകർക്ക് അന്ത്യശാസനം നൽകുകയും ചെയ്തു.

ഇത് തള്ളിയ പ്രക്ഷോഭകർ കോടതിയിൽ ഹരജി നൽകിയിരുന്നു. പിന്നീട് അത് പിൻവലിക്കുകയും പ്രക്ഷോഭം അവസാനിപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

TAGS :

Next Story