Quantcast

3-6 മാസം മാത്രമേ ആയുസുള്ളുവെന്ന് ഡോക്ടര്‍മാര്‍; ഡോക്ടർമാരെ ഞെട്ടിച്ച് യുവിയുടെ മറുപടി...

ഇംഗ്ലണ്ട് ഇതിഹാസം മൈക്കൽ വോൺ നടത്തിയ അഭിമുഖത്തിലാണ് യുവിയുടെ വെളിപ്പെടുത്തൽ

MediaOne Logo
3-6 മാസം മാത്രമേ ആയുസുള്ളുവെന്ന് ഡോക്ടര്‍മാര്‍; ഡോക്ടർമാരെ ഞെട്ടിച്ച് യുവിയുടെ മറുപടി...
X

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച മാച്ച് വിന്നര്‍മാരിലൊരാളാണ് യുവരാജ് സിങ്ങെന്ന കാര്യത്തില്‍ അധികപേരും തര്‍ക്കിക്കാനിടയില്ല. പരാജയങ്ങളുടെ ആഴക്കയങ്ങളില്‍ നിന്ന് അപ്രതീക്ഷിത വിജയതീരങ്ങളിലേക്ക് നീലപ്പടയെ ചേര്‍ത്തുവെക്കുന്നതില്‍ അത്രയേറെ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം. ഒരുകാലത്ത് ആസ്‌ട്രേലിയയും ഇംഗ്ലണ്ടും അടക്കിവാണിരുന്ന ലോകക്രിക്കറ്റിന്റെ ഭൂപടത്തില്‍ ഇന്ത്യന്‍ ടീമിന്റെ പേര് കൊത്തിവെച്ചതിലും യുവരാജ് സിങ്ങിന്റെ പങ്ക് ചില്ലറയൊന്നുമല്ല.

ജീവിതത്തിലെ ചുറുചുറുക്കുള്ള സമയത്ത് പിടികൂടിയ കാന്‍സര്‍, എല്ലാം അവസാനിക്കാന്‍ പോകുന്നെന്ന പ്രതീതി, മുന്നില്‍ അസ്തമയത്തിനൊരുങ്ങുന്ന കരിയര്‍ എന്നിങ്ങനെ ഏറ്റവും പ്രയാസകരമായിരുന്ന സമയത്തെ വിജയകരമായി അതിജീവിച്ച യുവരാജ്, പ്രതിബന്ധങ്ങളെ തരണം ചെയ്ത് വിജയം കൈവരിക്കണമെന്ന പോരാട്ടവീര്യത്തിന്റെ ആള്‍രൂപം കൂടെയാണ്. കാന്‍സറുമായി മല്ലടിച്ച് 2011-ല്‍ ഇന്ത്യക്കായി യുവി പുറത്തെടുത്ത ചുരുക്കം പ്രകടനങ്ങള്‍ മാത്രം മതിയാകും, ആ പ്രതിഭ എത്രത്തോളമുണ്ടെന്ന് അറിയാന്‍.

'കരിയറിന്റെ ഏറ്റവും പീക്ക് പ്രകടനത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ വിട്ടുനില്‍ക്കേണ്ടി വരികയെന്നത് അംഗീകരിക്കാന്‍ വലിയ പ്രയാസമായിരുന്നു. പ്രതിഭയുടെ കൊടുമുടിയില്‍ കയറിയതിന് ശേഷം പടുകുഴിയിലേക്ക് വീഴുന്ന അവസ്ഥ ഭയങ്കര കഷ്ടമാണ്. അന്ന് ഞാന്‍ ഡല്‍ഹിയിലായിരുന്നു. വെസ്റ്റ് ഇന്‍ഡീസുമായും ഇംഗ്ലണ്ടുമായുള്ള പരമ്പരക്കായി പുറപ്പെടാനിരിക്കുയായിരുന്നു ടീം. തൊട്ടുമുന്‍പ് ഗാംഗുലി വിരമിച്ചതുകാരണം ടെസ്റ്റ് ടീമിലേക്കുള്ള വഴി ഏതാണ്ട് തുറന്നെന്നായിരുന്നു കരുതിയിരുന്നത്. ഏഴ് വര്‍ഷമായി കാത്തിരുന്ന നിമിഷം...' യുവരാജ് ഓര്‍ത്തെടുത്തു. 'മരിച്ചാലും ആ സ്‌പോട്ട് വേണമെന്നായിരുന്നു ഉള്ളില്‍, പക്ഷേ, വീണ്ടും അസുഖം കൂടുകയായിരുന്നു'. യുവി അഭിമുഖത്തില്‍ പറഞ്ഞു.

'ഹൃദയത്തിനും കരളിനുമിടയിലാണ് ട്യൂമറെന്ന് പറഞ്ഞത് ഡോക്ടര്‍ നിതേഷ് റോഹ്താഗിയാണ്. ഒന്നുകില്‍ നിങ്ങള്‍ക്ക് പോയി കളിക്കാം, അല്ലെങ്കില്‍ ചിലപ്പോള്‍ അറ്റാക്ക് വന്ന് മരിക്കും. കീമോതെറാപ്പി ചെയ്യാന്‍ ഇനിയും ഉദ്ദേശ്യമില്ലെങ്കില്‍ നിങ്ങള്‍ക്കിനി മൂന്നോ ആറോ മാസങ്ങള്‍ മാത്രമേയുള്ളൂ. ഇതാണ് ഡോക്ടര്‍ പറഞ്ഞത്. അതെന്നെ വല്ലാതെ ഇരുത്തിച്ചിന്തിപ്പിച്ചു'. മൈക്കല്‍ വോയുമായുള്ള ക്രിക്കറ്റ് അഭിമുഖത്തില്‍ യുവരാജ് വെളിപ്പെടുത്തി.

പിന്നാലെ, തീവ്രചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയെങ്കിലും ഇനിയൊരിക്കലും ക്രിക്കറ്റ് കളിക്കാന്‍ സാധിച്ചേക്കില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം. എന്നാല്‍, പ്രതിബന്ധങ്ങളെ അതിജയിച്ച് മുന്നേറണമെന്ന ഉറച്ച ബോധ്യമുണ്ടായിരുന്ന ആ പോരാളി ആയുധം വെച്ച് കീഴടങ്ങാന്‍ ഒരുക്കമായിരുന്നില്ല.

'ലാന്‍സ് ആംസ്‌റ്റ്രോങ്ങിനെ ചികിത്സിച്ച ഡോക്ടര്‍ ഐന്‍ഹോര്‍ണിനെ കാണാനായി യുഎസിലേക്ക് പോയിരുന്നു. ഇനിയൊരിക്കലും കളിക്കാനാവില്ലെന്ന് എന്നെ പറഞ്ഞുമനസിലാക്കാന്‍ ഒരുവര്‍ഷമെങ്കിലുമെടുത്തു അദ്ദേഹം. ഒന്ന് ചിന്തിച്ചുനോക്കിയാല്‍, അത് വളരെ പ്രയാസമായിരുന്നു. സ്വയം പ്രചോദിപ്പിക്കാന്‍ യാതൊന്നുമില്ലാത്ത നിമിഷങ്ങളെ ഞാൻ വെറുത്തു. ക്രിക്കറ്റ് കളിക്കുന്നില്ലെങ്കില്‍ പിന്നെ ഞാനാരാണ്? ഒന്നുമല്ലെന്നാണ് എന്റെ വിശ്വാസം'. അദ്ദേഹം പറഞ്ഞു.

ചികിത്സയിലുടനീളം ക്രിക്കറ്റ് മത്സരങ്ങള്‍ കാണാനായി താന്‍ സമയം നീക്കിവെക്കുമായിരുന്നെന്നും യുവി പറഞ്ഞു. ഈ കാലയളവില്‍ അനില്‍ കുംബ്ലെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും തന്നെ സന്ദര്‍ശിച്ചതും വീഡിയോകള്‍ കണ്ട് തല പുണ്ണാക്കരുതെന്ന് ഉപദേശിച്ചതും അദ്ദേഹം കഷ്ടപ്പെട്ട് ഓര്‍ത്തെടുത്തു.

'പഴയ വീഡിയോകള്‍ പലതും നിരന്തരം കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ഒരിക്കല്‍ അനില്‍ കുംബ്ലെ അമേരിക്കയില്‍ വന്ന് എന്റെ ലാപ്‌ടോപ് അടച്ചുവെച്ചിട്ട് പറഞ്ഞു; നിന്റെ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. ക്രിക്കറ്റ് വീഡിയോകള്‍ ഇതുപോലെ കണ്ടുകൊണ്ടിരിക്കുന്നത് മതിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. സച്ചിനും ഒരിക്കല്‍ കാണാന്‍ വന്നിരുന്നു. ഡോക്ടര്‍ ഐന്‍ഹോണ് പകര്‍ന്നുതന്ന ആത്മവിശ്വാസമാണ് തുടര്‍ന്നുള്ള കാലങ്ങളില്‍ എന്നെ മുന്നോട്ടുനയിച്ചത്. പരിപൂര്‍ണ ആരോഗ്യവാനായി ഞാന്‍ ആശുപത്രി വിടുമെന്നും കാന്‍സറിന്റെ പേരില്‍ ഇനി പ്രയാസപ്പെടേണ്ടിവരില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍ ഉപദേശം.'

'ചികിത്സയ്ക്ക് ശേഷം ആറ് മാസത്തിനുള്ളില്‍ ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും ട്വി20 മത്സരത്തിനിറങ്ങാന്‍ എനിക്ക് കഴിഞ്ഞു. അന്ന് വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും, ഞാനായിരുന്നു ആ കളിയിലെ താരം'. യുവരാജ് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story