ടി20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറിന് ഒതുക്കി ആസ്‌ട്രേലിയ
ലോകകപ്പ് ടി20 സൂപ്പർ12 പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ആസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയച്ചു.
ലോകകപ്പ് ടി20 സൂപ്പർ12 പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബൗളിങ് തെരഞ്ഞെടുക്കാനുള്ള ആസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചിന്റെ തീരുമാനം ശരിവെക്കന്നതായിരുന്നു കംഗാരുപ്പടയുടെ ബൗളർമാർ. ഒരു ഘട്ടത്തിലും മേധാവിത്വം പുലർത്താൻ ദക്ഷിണാഫ്രിക്കയെ ആസ്്‌ട്രേലിയ അനുവദിച്ചില്ല. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുക്കാനൈ ദക്ഷിണാഫ്രിക്കയ്ക്കായുള്ളൂ.
40 റൺസ് നേടിയ എയ്ഡൻ മാർക്രം ആണ് ടോപ് സ്‌കോറർ. ഒരു ഘട്ടത്തിൽ 83ന് ഏഴ് എന്ന നിലയിൽ തരിപ്പണമായ നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. വാലറ്റത്തിൽ നിന്ന് വന്ന ചെറിയ സംഭാവനകളാണ് ടീം സ്‌കോർ 110 കടന്നത് തന്നെ.
അഞ്ച് പേർക്ക് മാത്രമെ രണ്ടക്കം കാണാനായുള്ളൂ. ആസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസിൽവുഡ്, ആദം സാമ്പ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ഗ്ലെൻ മാക്‌സ്‌വെൽ, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ ഓവറിൽ മിച്ചൽ സ്റ്റാർക്കിനെ മികച്ച രീതിയിൽ തന്നെ ബാവുമ നേരിട്ടിരുന്നു. എന്നാൽ രണ്ടാം ഓവറിൽ തന്നെ സ്പിന്നറെ കൊണ്ടുവന്ന് ഫിഞ്ച് നയം വ്യക്തമാക്കി. ഫലമോ മികച്ച രീതിയിൽ ബാറ്റു വീശിയ ബാവുമയുടെ വിക്കറ്റും.
Adjust Story Font
16