അടുത്ത സീസൺ മുതൽ ഐപിഎൽ നേരത്തെയാക്കാൻ ബിസിസിഐ ആലോചന; കാരണമിതാണ്
മെയ് 15നകം അവസാനിപ്പിക്കുന്ന വിധത്തിൽ ക്രമീകരിക്കാനാണ് ആലോചന

ന്യൂഡൽഹി: മെയ് മാസത്തിലെ കടുത്ത ചൂടും പ്രീ-മൺസൂൺ കാലാവസ്ഥയും കണക്കിലെടുത്ത് അടുത്ത സീസൺ മുതൽ ഐപിഎൽ കലണ്ടറിൽ മാറ്റം വരുത്താൻ ബിസിസിഐ. നിലവിലുള്ള ഷെഡ്യൂളിൽ നിന്ന് മൂന്നാഴ്ചയോളം നേരത്തെയാക്കി മാർച്ച് 10 മുതൽ മെയ് 15 വരെയായി ക്രമീകരിക്കാനാണ് ബിസിസിഐ ആലോചന. 2026 സീസൺ മാർച്ച് 28 മുതൽ മെയ് 31 വരെയായിരുന്നു നിലവിൽ നടന്നിരുന്നത്. മെയ് പകുതിക്ക് ശേഷം രാജ്യത്ത് അനുഭവപ്പെടുന്ന അമിതമായ ചൂടും, പ്രീ-മൺസൂൺ മഴക്കുള്ള സാധ്യതയുമാണ് മാറ്റത്തിലേക്ക് കടക്കാൻ ബിസിസിഐയെ പ്രേരിപ്പിച്ചത്. കടുത്ത ചൂട് വിദേശ താരങ്ങൾക്കടക്കം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. മെയ് 15-ഓടെ ടൂർണമെന്റ് അവസാനിപ്പിച്ചാൽ ഈ പ്രശ്‌നം ഒഴിവാക്കാം.
BCCI secretary Devajit Saikia has revealed plans to run the IPL from around March 10 to May 15 starting IPL 2027 in an effort to minimise the number of matches played in extreme summer conditions pic.twitter.com/zF6iZMAMfY
— ESPNcricinfo (@ESPNcricinfo) June 18, 2026
ബിസിസിഐ സെക്രട്ടറി ദേവ്ജിത്ത് സാകിയയാണ് ഷെഡ്യൂൾ മാറ്റുന്നതിനെ കുറിച്ച് സൂചന നൽകിയത്. അതേസമയം മത്സരങ്ങളുടെ എണ്ണം 74ൽ നിന്ന് 94 ലേക്ക് ഉയർത്താൻ നിലവിൽ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഐപിഎൽ മാർച്ച് 10-ന് ആരംഭിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് സീസൺ അതിനുമുമ്പ് തന്നെ പൂർത്തിയാക്കേണ്ടിവരും. നിലവിൽ ഇറാനി കപ്പ് മുതൽ രഞ്ജി ട്രോഫി ഉൾപ്പെടെ മാർച്ച് വരെ നീളുന്നതാണ് ബിസിസിഐയുടെ കലണ്ടർ. അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറിന് പുറമെ(ഐസിസി) ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകളുടെയും താരങ്ങളുടെയും താൽപ്പര്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക.
Adjust Story Font
16

