ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോൾ കൂടുതൽ ജയം ആർക്ക്? കണക്കുകൾ ഇങ്ങനെ...

ന്യൂഡൽഹി: ക്രിക്കറ്റിലെ ഏറ്റവും ഗ്ലാമർ പോരാട്ടമായ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് ഉച്ചക്ക് 2.30 മുതൽ ദുബൈയിൽ അരങ്ങുണരുകയാണ്. 2023 ഏകദിന ലോകകപ്പിലെ മത്സരത്തിന് ശേഷം ഇന്ത്യയും പാകിസ്താനും ഏകദിനത്തിൽ ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്.
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ അഞ്ചുതവണയാണ് ഇതുവരെ ഏറ്റുമുട്ടിയത്. ഇതിൽ മൂന്നുതവണ പാകിസ്താൻ വിജയിച്ചപ്പോൾ രണ്ട് തവണ ഇന്ത്യ വിജയിച്ചു. ഏറ്റവും അവനാസമായി 2017ൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പഘട്ടത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ കലാശപ്പോരിൽ ഇന്ത്യയെ 180 റൺസിന് പാകിസ്താൻ തകർത്തു. 2004, 2009 വർഷങ്ങളിലും പാകിസ്താനായിരുന്നു വിജയം. അതേ സമയം കിരീടം ചൂടിയ 2013ൽ ഇന്ത്യ പാകിസ്താനെ മലർത്തിയടിച്ചു.
ഏകദിനത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ 135 മത്സരങ്ങളിലാണ് പോരടിച്ചത്. ഇതിൽ ഇന്ത്യ 57 മത്സരങ്ങളിലും പാകിസ്താൻ 73 മത്സരങ്ങളിലും വിജയിച്ചു. അഞ്ചുമത്സരങ്ങളിൽ ഫലമുണ്ടായില്ല. എന്നാൽ അവസാനം കളിച്ച അഞ്ച് ഏകദിനങ്ങളിൽ അഞ്ചും ഇന്ത്യയാണ് വിജയിച്ചത്. 2023 ഏകദിന ലോകകപ്പിൽ ഏറ്റമുട്ടിയപ്പോൾ ഏഴുവിക്കറ്റിന്റെ തകർപ്പൻ ജയവും ഇന്ത്യ നേടിയിരുന്നു.
പോയവർഷം ട്വന്റി 20 ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കായിരുന്നു. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യക്ക് പാകിസ്താന് മേൽ മൃഗീയ ആധിപത്യമുണ്ട്. ഏകദിന ലോകകപ്പിൽ ഒരിക്കൽ പോലും ഇന്ത്യക്കെതിരെ പാകിസ്താന് വിജയിക്കാനായിട്ടില്ല.
Adjust Story Font
16

