ടോസ് നേടി ആസ്‌ട്രേലിയ: ന്യൂസിലാൻഡിനെ ബാറ്റിങ്ങിനയച്ചു
ടോസ് നേടിയ ആസ്‌ട്രേലിയ ന്യൂസിലാൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പാകിസ്താനെതിരെ സെമിയിൽ കളിച്ച അതേ ടീമുമായാണ് ആസ്‌ട്രേലിയ ഫൈനലിലും ഇറങ്ങുന്നത്.
ടി20 ലോകകപ്പിലെ കലാശപ്പോരിൽ ടോസ് വിജയം ആസ്‌ട്രേലിയക്ക്. ടോസ് നേടിയ ആസ്‌ട്രേലിയ ന്യൂസിലാൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പാകിസ്താനെതിരെ സെമിയിൽ കളിച്ച അതേ ടീമുമായാണ് ആസ്‌ട്രേലിയ ഫൈനലിലും ഇറങ്ങുന്നത്. അതേസമയം ന്യൂസിലാൻഡ് നിരയിൽ പരിക്കേറ്റ ഡെവൻ കോൺവേക്ക് പകരം ടിം സെയ്ഫ്രട്ട് ടീമിൽ ഇടം നേടി. ആര് ജയിച്ചാലും ലോകകപ്പിന് പുതിയ അവകാശികളാകും എന്നതാണ് പ്രത്യേകത.
കുട്ടിക്രിക്കറ്റിലെ പ്രബല ശക്തികളായിട്ടും ന്യൂസിലൻഡിന് ഇതുവരെ ലോകകീരിടം ലഭിച്ചിട്ടില്ല. ഏകദിന ലോകകപ്പിൽ 2015 ലും 2019 ലും ഫൈനലിലെത്തിയെങ്കിലും തോൽവിയായിരുന്നു ഫലം. ഈ തവണ വിജയിക്കാനായാൽ പരിമിത ഓവർ ക്രിക്കറ്റിൽ ന്യൂസിലൻഡിന്റെ ആദ്യ ലോക കിരീടമാകുമിത്. കണക്കിലും കളത്തിലും ന്യൂസിലൻഡിനേക്കാൾ ബഹുദൂരം മുന്നിലാണ് ആസ്‌ട്രേലിയ.
ആസ്‌ട്രേലിയൻ നിരയിൽ സൂപ്പർ താരങ്ങളാണ് അണിനിരക്കുന്നതെങ്കിൽ ന്യൂസിലൻഡ് നിരയിൽ ക്യാപ്റ്റൻ കെയിൻ വില്യംസൺ ഒഴികെയുള്ളവർ താരപ്രഭയുള്ളവരല്ല. ഗൾഫിൽ ടി20 ലോകകപ്പ് അരങ്ങേറുമ്പോൾ സാധ്യത കൽപിക്കാതിരുന്ന ടീമുകളാണ് ഇരുവരും. എന്നാൽ, നിർണായക മത്സരങ്ങളിൽ പൊരുതിക്കയറി കിരീട സാധ്യത കൽപിക്കപ്പെട്ട ടീമുകളെ സെമി ഫൈനലിൽ മലർത്തിയടിച്ചാണ് ഇരുവരും ഫൈനലിൽ എത്തിയത്. സമീപകാല പ്രകടനങ്ങൾ ന്യൂസിലൻഡിന് ആത്മവിശ്വാസം നൽകും. 2019 ഏകദിന ലോകകപ്പ് ഫൈനൽ കളിച്ച ന്യൂസിലൻഡ് പിന്നീട് ലോക ടെസ്റ്റ് ചാമ്പ്യൻമാരായി.
ടെസ്റ്റിലും ഏകദിനത്തിലും നിലവിലെ ഒന്നാം റാങ്കും ടി20യിൽ നാലാം റാങ്കും ന്യുസിലൻഡിനാണ്. ക്രിക്കറ്റിലെ സമഗ്രാധിപത്യത്തിന്റെ പ്രതീകമായിരുന്ന ആസ്‌ത്രേലിയ സമീപകാലത്ത് പെരുമയ്‌ക്കൊത്ത പ്രകടനമല്ല നടത്തിയുരുന്നത്. എന്നാൽ സെമി ഫൈനലിൽ പാകിസ്താനെതിരായ മത്സരം പഴയ ആസ്‌ത്രേലിയയുടെ വിശ്വരൂപം കാട്ടിത്തന്നു. വലിയ മത്സരങ്ങൾ കളിച്ചുള്ള പരിചയം ആസ്‌ത്രേലിയക്ക് ഗുണമാകും.
Adjust Story Font
16