പ്രതീക്ഷകൾ അവസാനിക്കുന്നില്ല; സ്‌കോട്ട്‌ലന്റിനെ 8 വിക്കറ്റിന് തകർത്ത് ഇന്ത്യ
19 പന്തിൽ ആറ് ഫോറും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 50 റൺസാണ് രാഹുൽ അടിച്ചു കൂട്ടിയത്.

നിർണായക മത്സരത്തിൽ സ്‌കോട്ട്‌ലന്റിനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. സ്‌കോട്ട്‌ലന്റ് ഉയർത്തിയ 86 റൺസ്, എട്ട് വിക്കറ്റും 13.3 ഓവറും ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. കെ എൽ രാഹുലിന്റെയും രോഹിത്തിന്റെയും ബാറ്റിങ് മികവിൽ സ്‌കോട്ട്‌ലന്റ് ചാരമായി. 19 പന്തിൽ ആറ് ഫോറും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 50 റൺസാണ് രാഹുൽ അടിച്ചു കൂട്ടിയത്.16 പന്തിൽ ആഞ്ച് ഫോറും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 30 റൺസാണ് രോഹിത്തിന്റെ സംഭാവന. കോലിയും (2) സൂര്യകുമാറും (6) പുറത്താവാതെ നിന്നു..
ഈ വിജയത്തോടെ ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനിസ്താനെ മറികടന്ന് ഗ്രൂപ്പ് രണ്ടില്‍ മൂന്നാം സ്ഥാനത്തെത്തി. 7.1 ഓവറിനുളളിൽ വിജയം നേടിയാൽ അഫ്ഗാനിസ്താനെ നെറ്റ് റൺ റേറ്റിൽ മറികടക്കാനാകും എന്നതിനാലാണ് രാഹുലും രോഹിത്തും ആക്രമിച്ച് കളിച്ചത്.
ടോസ് നേടിയ ഇന്ത്യ സ്‌കോട്ട്‌ലന്റിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സെമി പ്രതീക്ഷകൾക്ക് അൽപമെങ്കിലും സാധ്യത കാണുന്ന ഇന്ത്യൻ ബൗളർമാർ തനി സ്വരൂപം കാണിച്ചപ്പോൾ സ്‌കോട്‌ലാൻറ് 85 റൺസിന് പുറത്ത്. ബാറ്റിങ്ങിൽ ആർക്കും തിളങ്ങാനായില്ല. ജോർജ്ജ് മ്യൂൻസിയും (24) മിച്ചൽ ലീസ്‌ക്ക്(21) എന്നിവർ മാത്രമാണ് സ്‌കോട്‌ലാൻറ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ജഡേജയും ഷമിയും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി കൊടുങ്കാറ്റായതോടെയാണ് സ്‌കോട്ടിഷ് പട തകർന്നടിഞ്ഞത്. അശ്വിൻ ഒന്നും ബുംറ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മികച്ച റൺറേറ്റോടെ ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് സെമി സാധ്യതകൾ നിലനിർത്താൻ സാധിക്കുകയുള്ളൂ.
Adjust Story Font
16

