ടി20 ലോകകപ്പിൽ വീണ്ടും അട്ടിമറി: വെസ്റ്റ്ഇൻഡീസിനെ തോൽപിച്ച് സ്‌കോട്ട്‌ലാൻഡ്
ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലാന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 160 റണ്‍സ്. മറുപടി ബാറ്റിങില്‍ വെസ്റ്റ്ഇന്‍ഡീസിന് 118 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

ഹൊബാര്‍ട്ട്: ടി20 ലോകകപ്പില്‍ വീണ്ടും അട്ടിമറി. ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തില്‍ ടി20 കരുത്തന്മാരായ വെസ്റ്റ്ഇന്‍ഡീസിനെ സ്‌കോട്ട്‌ലാന്‍ഡാണ് തോല്‍പിച്ചുവിട്ടത്. 42 റണ്‍സിനാണ് സ്‌കോട്ട്‌ലന്‍ഡിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലാന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 160 റണ്‍സ്. മറുപടി ബാറ്റിങില്‍ വെസ്റ്റ്ഇന്‍ഡീസിന് 118 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
18.3 ഓവറില്‍ എല്ലാവരും പുറത്തായി. 66 റണ്‍സ് നേടിയ സ്‌കോട്ട്‌ലന്‍ഡിന്റെ ജോര്‍ജ് മുന്‍സെയാണ് മാന്‍ ഓഫ് ദി മാച്ച്. വിന്‍ഡിസ് നിരയില്‍ ഹോള്‍ഡര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. 33 പന്തില്‍ നിന്ന് ഹോള്‍ഡര്‍ നേടിയത് 38 റണ്‍സ്. ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍ ഉള്‍പ്പെടെയുള്ള ബാറ്റേഴ്‌സ് നിരാശപ്പെടുത്തി. ആറ് പേര്‍ക്ക് രണ്ടക്കം കടക്കാനായില്ല. മറുപടി ബാറ്റിങില് ഒരുഘട്ടത്തില്‍പോലും വിന്‍ഡീസിന് പിടിച്ചുനില്‍ക്കാനായില്ല.
79ന് എട്ട് എന്ന നിലയിലേക്ക് വരെ വിന്‍ഡീസ് കൂപ്പുകുത്തിയിരുന്നു. മാര്‍ക്ക് വാട്ട് സ്‌കോട്ട്‌ലന്‍ഡിന് വേണ്ടി മൂന്ന് വിക്കറ്റും ബ്രാഡ് വീല്‍, മൈക്കല്‍ ലീസ്‌ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. കഴിഞ്ഞ ദിവസം ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയെ നമീബിയ വീഴ്ത്തിയതിന് പിന്നാലെയാണ് സ്‌കോട്ട്‌ലന്‍ഡിന്റെ അട്ടിമറി ജയവും വരുന്നത്. 2021ല്‍ ബംഗ്ലാദേശിനെതിരെ ട്വന്റി20 ലോകകപ്പില്‍ ഒരു ജയം നേടിയതിന് ശേഷം ഇത് ആദ്യമായാണ് മറ്റൊരു ഐസിസി ഫുള്‍മെമ്പര്‍ രാജ്യത്തിനെതിരെ സ്‌കോട്ട്‌ലന്‍ഡ് ജയം നേടുന്നത്.
അതേസമയം ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. അവസാന ഓവറില്‍ ഒരു റണ്ണൗട്ട് ഉള്‍പ്പടെ തുടരെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ആറ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 186 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുക്കാനേ ഓസീസിനു സാധിച്ചുള്ളൂ.
Adjust Story Font
16

