ആസ്‌ട്രേലിയയുടെ വഴി മുടക്കുമോ വിൻഡീസ്: ഇന്ന് നിർണായകം
ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിലെ വമ്പൻ വിജയം ആസ്ട്രേലിയക്ക് പ്രതീക്ഷ നൽകുന്നു. സെമി കാണാതെ പുറത്തായ വെസ്റ്റിൻഡീസിന് ആസ്ട്രേലിയയുടെ വഴിമുടക്കാനാകും

ട്വന്റി 20 ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ആസ്ട്രേലിയ വെസ്റ്റ്ഇന്‍ഡീസിനെ നേരിടും. രണ്ടാം മത്സരം ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ്. മരണഗ്രൂപ്പായ ഗ്രൂപ്പ് എയിൽ ഇന്ന് അവസാന റൗണ്ട് മത്സരങ്ങൾ നടക്കുമ്പോൾ സെമി സാധ്യത നിലനില്‍ക്കുന്നത് മൂന്ന് ടീമുകൾക്ക്. വൈകിട്ട് നടക്കുന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസിനെ നേരിടുന്ന ഓസീസിന് വിജയം അനിവാര്യമാണ്.
ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിലെ വമ്പൻ വിജയം ആസ്ട്രേലിയക്ക് പ്രതീക്ഷ നൽകുന്നു. സെമി കാണാതെ പുറത്തായ വെസ്റ്റിൻഡീസിന് ആസ്ട്രേലിയയുടെ വഴിമുടക്കാനാകും. വെറ്ററൻ താരം ഡ്വയിൻ ബ്രാവോ ഇന്നത്തെ മത്സരത്തോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കും.
രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിടുന്ന ദക്ഷിണാഫ്രിക്കയ്ക്കും ആസ്ട്രേലിയ വിൻഡീസ് മത്സരം നിർണായകമാണ്. ആസ്ട്രേലിയ ജയിച്ചാൽ സൗത്താഫ്രിക്കയ്ക്കും ജയം അനിവാര്യമാണ്. അതേസമയം നാല് വിജയം അക്കൗണ്ടിലുള്ള ഇംഗ്ലണ്ടിന് ചെറിയ തോൽവിപോലും സെമിയിലെത്തുന്നതിന് തടസ്സമാകില്ല.
നിലവിൽ ഗ്രൂപ്പ് ഒന്നിൽ ഇംഗ്ലണ്ട് ആണ് സെമി ബെർത്ത് ഉറപ്പിച്ച ഏക ടീം. അവർ കളിച്ച നാല് മത്സരങ്ങളും വിജയിച്ചു. എട്ട് പോയിന്റ് സ്വന്തമാക്കി. ആസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും ആറ് പോയിന്റാണ് ഉള്ളത്. റൺറേറ്റിന്റെ ആനുകൂല്യം ആസ്‌ട്രേലിയക്കാണ്. +1.031 ആണ് ആസ്‌ട്രേലിയയുടെ റൺറേറ്റ്. ദക്ഷിണാഫ്രിക്കയ്ക്ക് +0.742ഉം. അതിനാൽ ഇന്നത്തെ മത്സരത്തിൽ വമ്പൻ ജയം സ്വന്തമാക്കാനാകും ഇരു ടീമുകളും ശ്രമിക്കുക. ആസ്‌ട്രേലിയയും വെസ്റ്റ്ഇൻഡീസും തമ്മിലാണ് ആദ്യ മത്സരം. ഈ മത്സരം ആസ്‌ട്രേലിയ തോറ്റാൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം മാത്രം മതിയാകും. പക്ഷേ എതിരാളി ഇംഗ്ലണ്ട് ആണ് എന്നത് അവരുടെ ചങ്കിടിപ്പേറ്റുന്നു.
ഇനി ആസ്‌ട്രേലിയ ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്ക് അവരുടെ റൺറേറ്റ് മറികടക്കുന്ന ജയം സ്വന്തമാക്കേണ്ടി വരും. അതിനാൽ തന്നെ മത്സരത്തിന് വാശിയേറും. ആ വാശി ക്രിക്കറ്റ് പ്രേമികൾക്ക് വിരുന്നാകും.
Adjust Story Font
16

