Quantcast

'അർജൻറീന ജയിക്കും'; പ്രവചനവുമായി നായ, പൂച്ച, പരുന്ത്, മത്സ്യം...

ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ പോൾ നീരാളി നടത്തിയ പ്രവചനങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു

MediaOne Logo

Sports Desk

  • Published:

    17 Dec 2022 4:52 AM GMT

അർജൻറീന ജയിക്കും; പ്രവചനവുമായി നായ, പൂച്ച, പരുന്ത്, മത്സ്യം...
X

ഫിഫ ലോകകപ്പ് ഫൈനൽ ഞായറാഴ്ച അർജൻറീനയും ഫ്രാൻസും തമ്മിൽ നടക്കാനിരിക്കെ വിജയികളെ പ്രഖ്യാപിച്ച് ജന്തുജാലങ്ങൾ. മുൻ ലോകകപ്പുകളിലെന്ന പോലെ ഇക്കുറിയും നിരവധി പേരാണ് തങ്ങളുടെ വളർത്തു ജീവികളെ കൊണ്ട് വിജയികളെ പ്രവചിപ്പിച്ചിരിക്കുന്നത്. നായ, പൂച്ച, പരുന്ത്, മത്സ്യം, ആമ തുടങ്ങിയവയൊക്കെ വിജയികളെ പ്രഖ്യാപിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രവചിക്കുകയാണ്. മിക്ക ജീവികളും അർജൻറീനയെയാണ് വിജയികളായി പ്രവചിച്ചിരിക്കുന്നത്. ടിക്‌ടോക്, ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയവയിലൊക്കെ ഇത്തരം പ്രവചന വീഡിയോകൾ കാണാം.

പോൾ നീരാളിയുടെ പ്രവചനങ്ങൾ

ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ പോൾ നീരാളി നടത്തിയ പ്രവചനങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അക്വാറിയത്തിൽ വെച്ച രണ്ടു ഫിഷ്ബൗളുകളിലും ഫൈനലിൽ കളിക്കുന്ന സ്‌പെയിനിന്റെയും നെതർലൻഡ്‌സിന്റെയും കൊടി സ്ഥാപിച്ചു. തുടർന്ന് നീരാളി സ്‌പെയിനിന്റെ കൊടിയുള്ള ബൗൾ തിരഞ്ഞെടുക്കുകയായിരുന്നു. ഇതേ ടീം തന്നെയാണ് ഫൈനൽ വിജയിച്ച് കിരീടം കൊണ്ടുപോയതും. രണ്ടു വർഷം ആയുസുള്ളവയാണ് നീരാളികൾ. 2008ൽ പോൾ യു.കെ അക്വേറിയത്തിലാണ് പിറന്നത്. ദക്ഷിണാഫ്രിക്കയിലെ ലോകകപ്പ് കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ 2010 ഒക്ടോബർ 26 ന് പോൾ സ്വാഭാവിക കാരണങ്ങളാൽ മരിച്ചു. പിന്നീട് പൂച്ചകൾ, ജിറാഫുകൾ, സ്രാവുകൾ, കുരങ്ങുകൾ, നായ്ക്കൾ എന്നിവയൊക്കെ പോളിന്റെ പകരക്കാരാകാൻ ശ്രമിച്ചുവെങ്കിലും ഒന്നും വിജയിച്ചില്ല.

ലോകകപ്പ് കലാശപോരാട്ടത്തിൽ അർജന്റീനയും ഫ്രാൻസും നാളെയാണ് ഏറ്റമുട്ടുക. ഞായറാഴ്ച ഇന്ത്യൻ സമയം എട്ടരക്ക് ലുസൈൽ സ്റ്റേഡിയത്തിൽ മത്സരത്തിനിറങ്ങുമ്പോൾ മൂന്നാം കിരീടമാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം. ഖത്തർ ലോകകപ്പിലെ അവസാന രാത്രിയും അവസാന അങ്കവുമാണിത്. മെസിയുടെ അർജന്റീനയും എംബാപ്പെയുടെ ഫ്രാൻസും നേർക്കുനേർ വരുമ്പോൾ ലോകകിരീടത്തിലേക്ക് ഒരു ജയം മാത്രമാണ് ദൂരം. 2018 ൽ നേടിയ കിരീടം നിലനിർത്താൻ ഉറച്ചാണ് ഫ്രാൻസ് ഇറങ്ങുന്നത്. അർജന്റീനയെ നേരിടുമ്പോൾ ആത്മവിശ്വാസവും ആശങ്കയുമുണ്ട് ടീമിന്. ഈ ലോകകപ്പിൽ ഇതുവരെ നേരിട്ട ടീമുകൾ പോലെയല്ല അർജന്റീന. കളത്തിന് അകത്തും പുറത്തും കരുത്തരാണ്. മെസി ഫാക്ടറും ദെഷാംപ്‌സിന് തലവേദനയാകും. അത് ഫ്രഞ്ച് കോച്ച് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. പ്ലേമേക്കർ റോളിൽ കളിക്കുന്ന മെസി കൂടുതൽ അപകടകാരിയാണെന്നും മെസിക്കെതിരെ കൃത്യമായ പദ്ധതിയുണ്ടെന്നും ദെഷാംപ്‌സ് പറഞ്ഞു.

മെസി നയിക്കുന്ന മുന്നേറ്റവും ഫ്രഞ്ച് പ്രതിരോധവും തമ്മിലായിരിക്കും പോരാട്ടം. മെസിയെ പൂട്ടിയാലും ടീമിനെ പിടിക്കാനായെന്ന് വരില്ല. ജൂലിയൻ അൽവാരസും എൻസോ ഫെർണാണ്ടാസും അകൂനയും മകലിസ്റ്ററും മോശക്കാരല്ല. ഫ്രാൻസിനെതിരെ ഇറങ്ങുമ്പോൾ പ്രതികാരത്തിന്റെ പോരാട്ടമാണ് അർജന്റീനയ്ക്ക്. പ്രതികാരം പൂർത്തിയായാൽ കിരീടം റോസാരിയോയിലേക്ക് പോകും.

എന്നാൽ എംബാപ്പെയും ജിറൂദും നയിക്കുന്ന മുന്നേറ്റത്തെ തടയുകയാകും അർജന്റീന നേരിടുന്ന വെല്ലുവിളി. വിങ്ങിലൂടെ അതിവേഗം കുതിക്കുന്ന എംബപ്പെയും ക്ലിനിക്കൽ ഫിനിഷിങ് റോളിൽ തിളങ്ങുന്ന ജിറൂദും ഭീഷണിയാണ്. മധ്യനിരയിലെ ഗ്രീസ്മന്റെ പ്രകടനവും നിർണായകമാണ്. ഇതിനൊല്ലാം പരിഹാരം സ്‌കലോണിയുടെ കൈയിലുണ്ടാകും. ലൂസൈലിലെ അവസാന അങ്കം രണ്ട് തുല്യശക്തികളുടെ പോരാട്ടമാണ്. വിജയം മാത്രം ലക്ഷ്യവച്ചെത്തുന്ന പോരാട്ടം.

35 കാരനായ മെസി അടുത്ത ലോകകപ്പിൽ താനുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ ഇക്കുറി ഫൈനൽ വിജയിച്ച് തന്റെ കരിയറിലെ ആദ്യ ലോകകിരീടം നേടാനാകും മെസിയുടെയും സഹതാരങ്ങളുടെയും ശ്രമം. ഗോൾഡൻ ബൂട്ട്, ബോൾ പോരാട്ടങ്ങളിലും മെസി ഒന്നാമതുണ്ട്. എന്നാൽ എതിരാളികളായ ഫ്രാൻസ് തകർപ്പൻ ഫോമിലാണ്. ഇതുവരെ ഗോൾവഴങ്ങാതിരുന്ന മൊറോക്കോയെ എതിരില്ലാത്ത രണ്ടുഗോളിന് തകർത്താണ് അവർ ഫൈനലിലെത്തിയത്. 60 വർഷത്തിന് ശേഷം തുടർച്ചയായ ലോകകപ്പ് നേടാനാണ് ഫ്രഞ്ച് പടയിറങ്ങുന്നത്.2014 ലോകകപ്പിലെ ഫൈനലിൽ മെസ്സിയും സംഘവും ജർമനിക്ക് മുമ്പിൽ അടിയറവ് പറഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി. 1978, 1986ലുമായി രണ്ടുവട്ടമാണ് നീലപ്പട ലോകകിരീടം നേടിയത്.

FIFA World Cup final winners between Argentina and France predicted by pets

TAGS :

Next Story