ഫിഫ ലോകകപ്പ്: മെക്സിക്കോ - ഇക്വഡോർ മത്സരം വൈകാൻ കാരണമെന്ത്?
ഒരു മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്

മെക്സിക്കോ സിറ്റി: ലോകകപ്പിലെ ഏറ്റവും നിർണായകമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഇക്വഡോറിനെ തകർത്ത് ആതിഥേയരായ മെക്സിക്കോ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു മെക്സിക്കോയുടെ ആധികാരിക വിജയം. എന്നാൽ അപ്രതീക്ഷിതമായ ചില കാരണങ്ങളാൽ ഈ നിർണായക മത്സരം ഒരു മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്.
മെക്സിക്കോ സിറ്റി സ്റ്റേഡിയം മേഖലയിൽ അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലും മഴയുമാണ് മത്സരം ഒരു മണിക്കൂറോളം വൈകാൻ ഇടയാക്കിയത്. നോക്കൗട്ട് മത്സരം തുടങ്ങാൻ രണ്ടു മണിക്കൂർ ബാക്കി നിൽക്കെയാണ് സ്റ്റേഡിയം പരിസരത്ത് കനത്ത മഴയും ഇടിമിന്നലും ആരംഭിച്ചത്. ഇതേതുടർന്ന് മത്സരം തുടങ്ങാൻ വൈകുകയായിരുന്നു.
കാലാവസ്ഥാ പ്രശ്നങ്ങൾക്കൊപ്പം മെക്സിക്കൻ ആരാധകരുടെ മോശം പെരുമാറ്റവും മത്സരത്തിന് മുൻപ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സാന്താ ഫെയിലെ ഹോട്ടലിൽ താമസിച്ചിരുന്ന ഇക്വഡോർ താരങ്ങളുടെ ഉറക്കവും വിശ്രമവും കെടുത്തുന്ന രീതിയിൽ, ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയ മെക്സിക്കൻ ആരാധകർ ലൗഡ് സ്പീക്കറുകളും ഹോണുകളും മോട്ടോർ സൈക്കിളുകളും ഉപയോഗിച്ച് വലിയ ശബ്ദമുണ്ടാക്കി. ഈ തന്ത്രങ്ങൾക്കെതിരെ ഇക്വഡോർ ഫുട്ബോൾ ഫെഡറേഷൻ ലോകകപ്പ് സംഘാടകർക്ക് ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിരുന്നു.
മഴയ്ക്കും വിവാദങ്ങൾക്കും ഒടുവിൽ ആരംഭിച്ച മത്സരത്തിൽ തുടക്കം മുതൽ തന്നെ മെക്സിക്കോ പൂർണ നിയന്ത്രണം ഏറ്റെടുത്തു. ആദ്യ പകുതിയിൽ തന്നെ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ ജൂലിയൻ ക്വിനോൺസാണ് മെക്സിക്കോയുടെ വിജയശില്പി. സ്വന്തം കാണികളുടെ പിന്തുണ മെക്സിക്കോയ്ക്ക് വലിയ ഊർജമായി മാറി. ഞായറാഴ്ച മെക്സിക്കോ സിറ്റിയിൽ വെച്ച് തന്നെ നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ടോ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോ ആകും മെക്സിക്കോയുടെ എതിരാളികൾ.
കഴിഞ്ഞ ആഴ്ച നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കരുത്തരായ ജർമനിയെ അട്ടിമറിച്ച് റൗണ്ട് ഓഫ് 32ൽ എത്തിയ ഇക്വഡോറിന്, മെക്സിക്കോയുടെ തുടക്കത്തിലെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ഇക്വഡോർ ഗോൾകീപ്പർ ഹെർനാൻ ഗലിൻഡെസിന് മത്സരത്തിൽ ഒരു സേവ് മാത്രമാണ് നടത്താൻ കഴിഞ്ഞത്. നോക്കൗട്ട് ഘട്ടങ്ങളിലെ ഇക്വഡോറിന്റെ ചരിത്രത്തിലെ പരാജയ റെക്കോർഡ് ഇതോടെ 0-2-0 ആയി മാറി.
Adjust Story Font
16

