രക്ഷകനായി ഹാളണ്ട്; പ്രീമിയർ ലീഗ് ത്രില്ലറിൽ ആർസനലിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക്, 2-1
ജയത്തോടെ ടൈറ്റിൽ റേസിലിൽ മുന്നേറാൻ സിറ്റിക്കായി

ലണ്ടൻ: പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിലെ നിർണായക മത്സരത്തിൽ ആർസനലിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. സ്വന്തം തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റിയുടെ ജയം. റയാൻ ചെർക്കി(16), എർലിങ് ഹാളണ്ട്(65) എന്നിവരാണ് സിറ്റിയുടെ ഗോൾ സ്‌കോറർമാർ. കായ് ഹാവെർട്‌സ്(18) ആർസനലിനായി വലകുലുക്കി. ജയത്തോടെ തലപ്പത്തുള്ള ആർസനലുമായുള്ള പോയന്റ് വ്യത്യാസം മൂന്നാക്കി കുറക്കാൻ പെപ് ഗ്വാർഡിയോളക്കും സംഘത്തിനുമായി. ആർസനലിനേക്കാൾ ഒരു മത്സരം കുറവാണ് സിറ്റി കളിച്ചത്.
പ്രീമിയർ ലീഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെ ടീമുകളുടെ പോരാട്ടമെന്ന നിലയിൽ കളിക്ക് മുൻപേ ആർസനൽ-സിറ്റി പോരാട്ടം ശ്രദ്ധനേടിയിരുന്നു. കിരീടസാധ്യത നിലനിർത്താൻ ജയം അനിവാര്യമായ സിറ്റി തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. 16ാം മിനിറ്റിൽ റയാൻ ചെർക്കിയുടെ മികച്ചൊരു നീക്കത്തിൽ ലീഡെടുത്തു. ആർസനൽ പ്രതിരോധ താരങ്ങളെ കൃത്യമായി മറികടന്ന് ബോക്‌സിലേക്ക് മുന്നേറിയ ഫ്രഞ്ച് താരം കീപ്പറുടെ പഴുതിലൂടെ വലയിലേക്ക് പ്ലേസ് ചെയ്യുകയായിരുന്നു. എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ ഗണ്ണേഴ്‌സിന്റെ മറുപടിയെത്തി. ഗോൾകീപ്പർ ഡോണറൂമയുടെ പിഴവിൽ നിന്നാണ് ഗോൾ മടക്കിയത്. പന്തിൽ ആധിപത്യം പുലർത്തിയത് സിറ്റിയാരുന്നെങ്കിലും കൗണ്ടർ അറ്റാക്കിലൂടെ പലപ്പോഴും ആർസനൽ എതിർ ബോക്‌സിൽ ഭീഷണി വിതച്ചു.
രണ്ടാം പകുതിയിൽ വിജയഗോളിനായി ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഒടുവിൽ ബെൽജിയം വിംഗർ ഡോകുവിന്റെ മികച്ചൊരു നീക്കത്തിനൊടുവിൽ സിറ്റി രണ്ടാം ഗോൾ കണ്ടെത്തി. ബോക്‌സിൽ ആർസനൽ ഡിഫൻസിന്റെ പിഴവിൽ ലഭിച്ച പന്ത് കൃത്യമായി ഫിനിഷ് ചെയ്ത് ഹാളണ്ട് മുൻ ചാമ്പ്യൻമാർക്കായി ഗോൾ നേടി. അവസാന മിനിറ്റുകളിൽ ഗണ്ണേഴ്‌സ് ഗോൾ മടക്കാനായി പരമാവധി ശ്രമം നടത്തിയെങ്കിലും ഭാഗ്യം തുണച്ചില്ല
Adjust Story Font
16

