ഗര്‍നാച്ചോയെയും സാവി സിമണ്‍സിനെയും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തിക്കാൻ ചെല്‍സി

ലണ്ടൻ : മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അര്‍ജന്റൈന്‍ താരം അലജാന്‍ഡ്രോ ഗര്‍നാച്ചോയെ സ്വന്തമാക്കാനുള്ള ശ്രമങ്ങളുമായി ചെല്‍സി. താരത്തെ ക്ലബിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ക്ലബുകൾ തമ്മിലുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഗര്‍നാച്ചോ ഇതുവരെ യുണൈറ്റഡിന്റെ പ്രീസീസണിന്റെ ഭാഗമായിട്ടില്ല. താരം തന്റെ പദ്ധതികളുടെ ഭാഗമല്ലെന്ന് കോച്ച് റൂബന്‍ അമോറിം നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഗര്‍നാച്ചോക്ക് പുറമെ ആര്‍ബി ലെപ്സിഗ് താരം സാവി സിമണ്‍സിനെയും തട്ടകത്തിലെത്തിക്കാനുള്ള ശ്രമങ്ങളും ചെല്‍സി ആരംഭിച്ചിട്ടുണ്ട്. ക്ലബ് ലോകകപ്പ് വിജയികളായ ചെൽസി, സീസണിന് മുന്നോടിയായി മുന്നേറ്റനിര കൂടുതൽ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്. ഗര്‍നാച്ചോക്കായി യുണൈറ്റഡ് ആവശ്യപ്പെടുന്ന 50 മില്യണ്‍ തുകയാണ് ചെല്‍സിക്കു മുന്നിലെ പ്രധാന വെല്ലുവിളി. ഇരു ടീമുകളും തമ്മിലുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്.
ഈ സീസണില്‍ ലിയാം ഡെലാപ്, ജാവോ പെഡ്രോ, ജാമി ഗിറ്റന്‍സ് തുടങ്ങിയ താരങ്ങളെ ക്ലബ് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ എത്തിച്ചിട്ടുണ്ട്. ഇതോടെ നിക്കോളാസ് ജാക്സണ്‍ ടീം വിടുമെന്ന വാർത്തകൾ സജീവമാണ്. ന്യൂകാസില്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം ഹോട്‌സ്പര്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ ക്ലബുകള്‍ താരത്തിനായി രംഗത്തുണ്ട്. ഗർനാച്ചോയുമായി ജാക്സണെ കൈമാറ്റം ചെയ്യാനും സാധ്യതയുണ്ട്.
Adjust Story Font
16

