Quantcast

''മൂന്ന് മണിക്കൂര്‍ ബിയര്‍ കുടിക്കാതിരുന്നാലും നിങ്ങള്‍ക്ക് ജീവിക്കാനാവും''; ലോകകപ്പ് സ്റ്റേഡിയങ്ങളിലെ മദ്യ നിരോധനത്തില്‍ ഫിഫ പ്രസിഡന്‍റ്

കഴിഞ്ഞ ദിവസമാണ് ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളിൽ മദ്യ വിൽപ്പന നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് ഖത്തർ ഭരണകൂടം പുറപ്പെടുവിച്ചത്

MediaOne Logo

Web Desk

  • Published:

    19 Nov 2022 11:59 AM GMT

മൂന്ന് മണിക്കൂര്‍ ബിയര്‍ കുടിക്കാതിരുന്നാലും നിങ്ങള്‍ക്ക് ജീവിക്കാനാവും; ലോകകപ്പ് സ്റ്റേഡിയങ്ങളിലെ മദ്യ നിരോധനത്തില്‍ ഫിഫ പ്രസിഡന്‍റ്
X

ദോഹ: ലോകകപ്പ് സ്റ്റേഡിയങ്ങളിൽ ഖത്തര്‍ ഭരണകൂടം മദ്യ വില്‍പ്പന നിരോധിച്ചതിൽ പ്രതികരണവുമായി ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ. മൂന്നോ നാലോ മണിക്കൂർ നേരം ബിയർ കുടിക്കാതിരുന്നാലും നിങ്ങൾക്ക് ജീവിക്കാനാവുമെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളിൽ മദ്യ വിൽപ്പന നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് ഖത്തർ ഭരണകൂടം പുറപ്പെടുവിച്ചത്.

"സ്റ്റേഡിയങ്ങളില്‍ ബിയര്‍ വില്‍പ്പന സാധ്യമാണോ എന്നറിയാൻ ഞങ്ങൾ അവസാനം വരെ ശ്രമിച്ചു. ദിവസത്തിൽ 3 മണിക്കൂർ ബിയർ കുടിക്കാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങൾക്ക് ജീവിക്കാനാവും. ഫ്രാൻസിലും സ്‌പെയിനിലും സ്‌കോട്ട്‌ലൻഡിലും സ്‌റ്റേഡിയങ്ങളിൽ മദ്യം നിരോധിച്ചതിന് കാരണമുണ്ടാവാം. ഒരുപക്ഷേ അവർ നമ്മളെക്കാൾ ബുദ്ധിയുള്ളവരായിരിക്കാം''- ഇന്‍ഫാന്‍റിനോ പറഞ്ഞു.

ലോകകപ്പ് ഫുട്ബോളിലെ ഖത്തർ വിമർശനത്തിൽ പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ഫിഫ പ്രസിഡന്‍റ് തുറന്നടിച്ചു. ഖത്തറിനെ ധാര്‍മികത പഠിപ്പിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ രീതി കാപട്യമാണ്. യൂറോപ്യന്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായി വാര്‍ത്തകള്‍ മെനയുകയാണ്. കഴിഞ്ഞ 3,000 വര്‍ഷങ്ങളില്‍ യൂറോപ്യന്മാര്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പിരന്നിട്ട് വേണം മറ്റുള്ളവരെ ധാര്‍മികത പഠിപ്പിക്കാനെന്നും ഇൻഫാന്‍റിനോ പറഞ്ഞു.

''മറ്റുള്ളവരെ ധാര്‍മികത പഠിപ്പിക്കും മുമ്പ് കഴിഞ്ഞ 3,000 വർഷമായി ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾക്ക് യൂറോപ്പ് അടുത്ത 3,000 വർഷത്തേക്ക് ക്ഷമാപണം നടത്തണം. ഏകപക്ഷീയമായ ഈ വിമര്‍ശനങ്ങള്‍ കാപട്യമാണ്. 2016 ന് ശേഷം ഖത്തറിലുണ്ടായ വികസനങ്ങളെക്കുറിച്ച് ആരും ഒന്നും മിണ്ടാത്തതെന്താണെന്ന കാര്യത്തിലാണ് എനിക്ക് അത്ഭുതം. ഖത്തര്‍ ഒരുങ്ങുകയാണ്. ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാവും'"- ഇൻഫാന്‍റിനോ പറഞ്ഞു.

ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിൽ വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നും ലൈംഗിക ന്യൂനപക്ഷങ്ങളെ ഭരണകൂടം അടിച്ചമർത്തുകയാണെന്നുമടക്കം നിരവധി റിപ്പോർട്ടുകൾ യൂറോപ്പ്യന്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഇന്ത്യ, പാകിസ്താന്‍, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള 6,500 കുടിയേറ്റ തൊഴിലാളികൾ ഖത്തറിൽ ലോകകപ്പ് ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ മരിച്ചതായി ഗാര്‍ഡിയനടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെതിരെ ഖത്തര്‍ ഭരണകൂടം തന്നെ കണക്കുകള്‍ നിരത്തി രംഗത്തു വന്നിരുന്നു.

TAGS :

Next Story