ഐ ലീഗ് കിരീട ജേതാക്കളായി ഇന്റർ കാശി എഫ്.സി
രണ്ട് മാസത്തെ നിയമപോരാട്ടത്തിനൊടുവിലാണ് അനുകൂല വിധി

ന്യൂ ഡൽഹി : നീണ്ട രണ്ട് മാസത്തെ അനിശ്ചിതത്തിനൊടുവിൽ ഇന്റർ കാശിക്ക് ഐ ലീഗ് കിരീടം. അർഹിച്ച മൂന്ന് പോയിന്റ് വെട്ടിക്കുറച്ചതിനെതിരെ ഇന്റർ കാശി സമർപ്പിച്ച അപ്പീലിൽ അന്താരഷ്ട്ര കായിക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. നേരത്തെ എ.ഐ.എഫ്.എഫ് ചർച്ചിൽ ബ്രദേഴ്സിനെ ജേതാക്കളായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റർ കാശി അപ്പീൽ നൽകിയത്.
നാംധാരി എഫ്‌സിക്കെതിരായ മത്സരത്തിൽ അയോഗ്യനായ താരത്തെ കളത്തിലിറക്കിക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് അഖിലേന്ത്യ ഫുടബോൾ ഫെഡറേഷൻ ഇന്റർ കാശിയുടെ മൂന്ന് പോയിന്റ് തടഞ്ഞുവെച്ചത്. രണ്ട് മാസം മുമ്പ് ഐ ലീഗ് കിരീട ജേതാക്കളെ പ്രഖ്യാപിക്കാതെയാണ് സമാപിച്ചത്. പിന്നാലെ പ്രസ്തുത കേസിൽ വിധി പറഞ്ഞ എ.ഐ.എഫ്.എഫ് ചർച്ചിലിനെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.
പുതിയ സീസൺ ഐ ലീഗ് മത്സരങ്ങൾ തുടങ്ങാനിരിക്കെയാണ് കോച്ച് ലോപസ് ഹബ്ബാസിനെയും സംഘത്തെയും തേടി അനുകൂല വിധിയെത്തുന്നത്. ഐ ലീഗ് ചാമ്പ്യന്മാർക്ക് അടുത്ത വർഷം ഐഎസ്എൽ യോഗ്യത ഉണ്ടെങ്കിലും ഈ വർഷത്തെ ഐഎസ്എൽ നടത്തിപ്പ് അനിശ്ചിതത്വത്തിൽ തുടരുന്ന സാഹചര്യത്തിൽ ഇന്റർ കാശി ഏത് ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് വ്യക്തമല്ല.
Adjust Story Font
16

