കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടില്ല; വാടക മൂന്ന് ലക്ഷമാക്കി പുതുക്കി ജിസിഡിഎ
നേരത്തെ ഒരു മത്സരത്തിന് 4.20 ലക്ഷം രൂപയാണ് ജിസിഡിഎ ആവശ്യപ്പെട്ടിരുന്നത്.

- Updated:
2026-02-26 16:49:15.0

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ട് സംബന്ധിച്ച പ്രതിസന്ധികള്‍ അവസാനിക്കുന്നു.
ഒരു മത്സരത്തിനുള്ള വാടക മൂന്ന് ലക്ഷം രൂപ എന്ന നിരക്കില്‍ ടീം മാനേജ്മെന്‍റ് ജിസിഡിഎയുമായി കരാര്‍ ഒപ്പിട്ടു. നേരത്തെ ഒരു മത്സരത്തിന് 4.20 ലക്ഷം രൂപയാണ് ജിസിഡിഎ ആവശ്യപ്പെട്ടിരുന്നത്. ചര്‍ച്ചയ്ക്ക് പിന്നാലെ ഇത് മൂന്നു ലക്ഷമാക്കുകയായിരുന്നു. ഡെപ്പോസിറ്റ് തുക ഒരു കോടി രൂപ നിരക്കില്‍ തുടരും.
അവസാന നിമിഷം ജിസിഡിഎ വാടക കൂട്ടിച്ചോദിച്ചതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ പ്രതിസന്ധിയിലായിരുന്നത് . നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുക ചോദിച്ച് ഇ-മെയിൽ അയച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
പിന്നാലെ മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ വാർത്താസമ്മേളനം ജിസിഡിഎ തടയുകയും ചെയ്തു . കരാർ സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നും അതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് വാർത്ത സമ്മേളനം നടത്താൻ അനുമതി ഇല്ലെന്നുമാണ് സ്റ്റേഡിയം സുരക്ഷ വിഭാഗം പറഞ്ഞിരുന്നത്.
വാർത്താസമ്മേളത്തിനായി ബ്ലാസ്റ്റേഴ്സ് പരിശീലകനും താരങ്ങളും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. പ്രസ് മീറ്റിന് എത്തിയ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ സുരക്ഷ വിഭാഗം സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പിന്നാലെ ഓൺലൈനായാണ് ബ്ലാസ്റ്റേഴ്‌സ് വാർത്താസമ്മേളനം നടത്തിയത്.
Adjust Story Font
16
