ലിവർപൂൾ താരം ഡിയഗോ ജോട്ട കാർ അപകടത്തിൽ മരണപ്പെട്ടു
അദ്ദേഹത്തോടപ്പം സഞ്ചരിച്ചിരുന്ന സഹോദരൻ ആന്ദ്രേ സിൽവയും മരണപ്പെട്ടു

സമോറ : ലിവർപൂളിന്റെ പോർച്ചുഗീസ് മുന്നേറ്റ താരം ഡിയഗോ ജോട്ട കാർ അപകടത്തിൽ മരണപ്പെട്ടു. സ്‌പെയിനിലെ സമോറ പ്രവിശ്യയിലാണ് കാർ അപകടത്തിൽ പെട്ടത്. അദ്ദേഹത്തോടപ്പം സഞ്ചരിച്ചിരുന്ന സഹോദരൻ ആന്ദ്രേ സിൽവയും (പെനാഫിൽ ക്ലബ് താരം) അപകടത്തിൽ മരണപ്പെട്ടു.
ഇരുവരും സഞ്ചരിച്ച ലംബോർഗിനി കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ടയർ പൊട്ടി റോഡിന് പുറത്തേക്ക് തെറിച്ചു. പിന്നാലെ വാഹനത്തിന് തീ പിടിക്കുകയായിരുന്നു.
ഈയിടെയാണ് താരം തന്റെ ബാല്യകാല സുഹൃത്തും തന്റെ മൂന്ന് മക്കളുടെ അമ്മയുമായ റൂത്ത് കാർഡോസോയുമായുള്ള വിവാഹം കഴിഞ്ഞത്. ഇരുപത്തിയെട്ടുകാരനായ ജോട്ട 2020 ലാണ് വോൾവർഹാംട്ടണിൽ നിന്നും ലിവർപൂളിലെത്തിയത്.
കഴിഞ്ഞ സീസണിൽ ലിവർപൂളിനൊപ്പം പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയ താരം, ജൂണിൽ സ്പെയ്നിനെ തകർത്ത് നാഷൻസ് ലീഗ് നേടിയ പോർച്ചുഗൽ ടീമിലും അംഗമായിരുന്നു.
പോർച്ചുഗീസ് ക്ലബായ പാക്കോസ് ഡി ഫെറയ്‌റയിലൂടെ പ്രൊഫഷണൽ ഫുടബോളിലേക്ക് കടന്ന് വന്ന ജോട്ട 2016 ൽ അത്ലറ്റികോ മാഡ്രിഡിലെത്തി. 2016/17 സീസണിൽ താരം ലോണിൽ പോർട്ടോക്കൊപ്പം കളിച്ചു. അദ്ദേഹത്തിന്റെ സഹോദരൻ ആന്ദ്രേ സിൽവ ആ കാലയളവിൽ പോർട്ടോയുടെ യൂത്ത് അക്കാദമി താരമായിരുന്നു. പോർച്ചുഗലിനായി 49 മത്സരങ്ങളിൽ കളിച്ച ജോട്ട 14 ഗോളുകൾ നേടിയിട്ടുണ്ട്. 2019 നാഷൻസ് ലീഗ് ജയത്തിലും താരം ടീമിന്റെ ഭാഗമായിരുന്നു.
പോർട്ടോ അക്കാദമിയിലൂടെ തുടങ്ങിയ ആന്ദ്രേ സിൽവ നിരവധി പോർച്ചുഗീസ് ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. 2023 പെനാഫിലിൽ എത്തിയ താരം കഴിഞ്ഞ രണ്ട് സീസണിൽ ടീമിനായി 59 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
'രണ്ട് ചാമ്പ്യൻ താരങ്ങളെയാണ് ഞങ്ങൾക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നത്. ജോട്ടയുടെയും ആന്ദ്രേ സിൽവയുടെയും വിടവ് പോർച്ചുഗീസ് ഫുടബോളിന് നികത്താനാവാത്തതാണ്.' പോർച്ചുഗീസ് ഫുടബോൾ അസോസിയേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ന് നടക്കുന്ന പോർച്ചുഗൽ - സ്‌പെയ്ൻ വനിതാ യൂറോ മത്സരത്തിൽ ഇരുവർക്കും ആദരവർപ്പിക്കാൻ ബോർഡ് യുവേഫയോട് ആവശ്യപ്പെട്ടു.
Adjust Story Font
16

