Quantcast

''ഫേവറേറ്റുകളെ ഞങ്ങള്‍ തകര്‍ക്കും ''; ബ്രസീലിന് മോഡ്രിച്ചിന്‍റെ മുന്നറിയിപ്പ്

''ലോകകപ്പ് ഫേവറേറ്റുകൾ ഒരിക്കലും തോൽപ്പിക്കപ്പെടാൻ പാടില്ല എന്നുണ്ടോ''

MediaOne Logo

Web Desk

  • Published:

    9 Dec 2022 12:00 PM GMT

ഫേവറേറ്റുകളെ ഞങ്ങള്‍ തകര്‍ക്കും ;  ബ്രസീലിന് മോഡ്രിച്ചിന്‍റെ മുന്നറിയിപ്പ്
X

ദോഹ: ലോകകപ്പിൽ ഇനി ജീവന്മരണ പോരാട്ടങ്ങളാണ്. സെമി ഫൈനൽ പ്രവേശനത്തിന് ഇനി ഒരു ജയത്തിന്റെ ദൂരം മാത്രമാണ് കരുത്തർക്ക് ബാക്കിയുള്ളത്. ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കപ്പെടുമ്പോൾ ആദ്യ മത്സരത്തിൽ കരുത്തരായ ബ്രസീൽ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ നേരിടും. മത്സരത്തിന് തൊട്ട് മുമ്പ് ബ്രസീലിന് മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് ഇപ്പോള്‍ ക്രൊയേഷ്യൻ സൂപ്പർ താരം ലൂക്ക മോഡ്രിച്ച്. ബ്രസീൽ ലോകകപ്പ് ഫേവറേറ്റുകളായിരിക്കാം എന്നും എന്നാൽ ഫേവറേറ്റുകളെ തന്നെ തകർത്ത് ഇക്കുറി തങ്ങൾ സെമിയിൽ പ്രവേശിക്കുമെന്നും മോഡ്രിച്ച് പറഞ്ഞു.

''ബ്രസീൽ എല്ലാ ലോകകപ്പിന്റേയും ഫേവറേറ്റുകളാണ്. ഈ ടൂർണമെന്റിൽ അവരുടെ പ്രകടനം തന്നെ നോക്കിയാല്‍ മതി ഫേവറേറ്റുകളാവാൻ അവർക്ക് എത്ര യോഗ്യതയുണ്ട് എന്ന് മനസ്സിലാക്കാൻ. നിരവധി സന്ദർഭങ്ങളിൽ ഞങ്ങൾ അവരുമായി ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാൽ ഇതുവരെ ഞങ്ങൾക്ക് വിജയിക്കാനായിട്ടില്ല.. എന്നാൽ ഇക്കുറി അത് മാറും. ഫേവറേറ്റുകൾ ഒരിക്കലും തോൽപ്പിക്കപ്പെടാൻ പാടില്ല എന്നുണ്ടോ''- മോഡ്രിച്ച് ചോദിച്ചു.

ക്വാർട്ടർ പോരാട്ടത്തിന് ഇറങ്ങുമ്പോൾ കാനറികൾക്ക് ആശങ്കകളില്ല. ഗോൾ അടിച്ചുകൂട്ടുന്ന അപകടകാരികളായ മുന്നേറ്റനിര. ഒന്നിനുപിറകെ ഒന്നായിഅവസരങ്ങൾ സൃഷിടിക്കുന്ന മധ്യനിര. പരീക്ഷിക്കപ്പെടാൻ ഇടം നൽകാത്ത പ്രതിരോധപ്പട. പരിക്ക് മാറി തിരിച്ചെത്തിയ നെയ്മറും ഫോമിലാണ്.പ്രീക്വാർട്ടറോടെ ടിറ്റയുടെപരീക്ഷണങ്ങൾ അവസാനിച്ചു എന്ന് വേണം കരുതാൻ. കഴിഞ്ഞ മത്സരത്തിലെ ആദ്യ ഇലവനിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല.

ബ്രസീലിനെ പോലെ പ്രതിഭാസമ്പന്നമായ സംഘമല്ല ക്രൊയേഷ്യ. സൂപ്പർ താരം ലൂക്കാമോഡ്രിച്ചിനെ ചുറ്റിപറ്റിയാണ് പരിശീലകൻ ഡാലിച്ചിന്റെ തന്ത്രങ്ങൾ. മധ്യനിരയാണ് ടീമിന്റെ കരുത്ത്.മുന്നേറ്റത്തിൽ ക്രമാറിച്ചല്ലാതെ സ്ഥിരതയുള്ള ഫിനിഷർ ഇല്ല. പെരിസിച്ചും പെറ്റ്കോവിച്ചും ഫോമിലെത്തേണ്ടതുണ്ട്. പ്രതിരോധനിരയിൽ വിള്ളലുകളില്ലാത്തത് ആശ്വാസമാണ്.

ഇരുവരും നേർക്കുനേർ ഏറ്റുമുട്ടിയ കണക്കുകളിൽ ബ്രസീലിനാണ് മുൻതൂക്കം. ലോകകപ്പിലെ ജീവൻമരണ പോരാട്ടത്തിന് രണ്ട് ടീമുകളും ഇറങ്ങുമ്പോൾ അപ്രവചനീയമാണ് മത്സരഫലം.

TAGS :

Next Story