'സ്‌പെഷ്യൽ വൺ ഈസ് കമിങ്'; റയൽ പരിശീലകനായി മൗറീന്യോ തിരിച്ചെത്തുന്നു; പ്രഖ്യാപനം ഉടൻ
13 വർഷത്തിന് ശേഷമാണ് പോർച്ചുഗീസ് പരിശീലകൻ മാഡ്രിഡിലേക്ക് തിരികെയെത്തുന്നത്.

മാഡ്രിഡ്: റയൽ മാഡ്രിഡ് പരിശീലകനായി ഹോസെ മൗറീന്യോ തിരിച്ചെത്തുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. 13 വർഷത്തിന് ശേഷമാണ് പോർച്ചുഗീസ് പരിശീലകൻ മാഡ്രിഡിലേക്ക് തിരികെയെത്തുന്നത്. പ്രശസ്ത ഫുട്ബോൾ ട്രാൻസ്ഫർ സ്പെഷ്യലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ട് സീസണുകളിൽ പ്രധാന കിരീടങ്ങളൊന്നും നേടാനാകാതെ വലയുന്ന റയൽ മാഡ്രിഡിനെ കരകയറ്റാൻ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് കണ്ടെത്തിയ പരിഹാരമാണ് മൗറീന്യോ. കഴിഞ്ഞ സീസണിൽ ബെൻഫിക്കയുടെ പരിശീലകനായിരുന്ന ഹോസെയ്ക്ക് കിരീടം നേടാനായില്ലെങ്കിലും ക്ലബ്ബിനെ ലീഗിൽ അപരാജിതരായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
2010 മുതൽ 2013 വരെ റയൽ മാഡ്രിഡ് പരിശീലകനായിരുന്ന ഹോസെ, ക്ലബിനൊപ്പം ഒരു ലാലിഗ കിരീടവും ഒരു കോപ്പ ഡെൽ റേയും ഒരു സ്പാനിഷ് സൂപ്പർ കപ്പും നേടിയിട്ടുണ്ട്. തുടർന്ന് കിരീടമില്ലാത്ത ഒരു സീസണിന് ശേഷം, 2013-ൽ ക്ലബ്ബുമായുള്ള കരാർ റദ്ദാക്കാൻ ഇരുപക്ഷവും തീരുമാനത്തിലെത്തുകയായിരുന്നു. ആ സീസണിലെ കോപ്പ ഡെൽ റേ ഫൈനലിൽ അത്‍ലറ്റിക്കോ മാഡ്രിഡിനോട് തോൽവി വഴങ്ങിയതോടെയാണ് ക്ലബ് വിടാൻ മൗറീന്യോ തീരുമാനിച്ചത്. അന്നത്തെ റയൽ ടീമിലെ പ്രധാനികളായിരുന്ന ഐക്കർ കാസിയസ്, സെർജിയോ റാമോസ് എന്നീ താരങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങളും അദ്ദേഹം ടീം വിടാനുള്ള കാരണങ്ങളായിരുന്നു.
നിലവിൽ റയൽ മാഡ്രിഡ് ഡ്രസിങ് റൂമിൽ ആഭ്യന്തര പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് പുതിയ പരിശീലകനായി ഹോസെയെ പെരസ് കൊണ്ടുവരുന്നത്. എന്നാൽ സമീപകാലത്തെ പരിശീലക റോളുകളിൽ മൗറീന്യോ അത്ര മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. കാലം മാറിയെന്നും മൗറീന്യോയെ തിരികെ കൊണ്ടുവരാനുള്ള റയലിന്റെ നീക്കം ശരിയല്ലെന്നും കാണിച്ച് നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാല് ടീമുകളിലാണ് മൗറീന്യോ പരിശീലകനായത്. എന്നാൽ 2022-ൽ റോമയ്ക്കൊപ്പം നേടിയ കോൺഫറൻസ് ലീഗ് കിരീടവും, തൊട്ടടുത്ത സീസണിൽ റോമയെ യൂറോപ്പ ലീഗ് ഫൈനൽ വരെ എത്തിച്ചതുമല്ലാതെ വലിയ നേട്ടങ്ങളൊന്നും ഈയടുത്ത കാലത്ത് അദ്ദേഹത്തിന് സ്വന്തമാക്കാനായിട്ടില്ല. ജൂലൈ ഒന്നാം തീയതിയോടെ മൗറീന്യോ റയലിനൊപ്പം ചേരാനാണ് സാധ്യത. അതേസമയം, പരിശീലക റോളിൽ മാത്രമല്ല, ടീമിന്റെ മധ്യനിരയിലേക്ക് പുതിയൊരു താരത്തെ റയൽ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ആരാധകർ വിലയിരുത്തുന്നു
Adjust Story Font
16

