ചാമ്പ്യൻസ് ലീഗ് കന്നി കിരീടം; ക്ലബുകളുടെ ഭാഗ്യ നഗരമായി മ്യൂണിക്
1979ൽ നോട്ടിങ്ഹാം ഫോറസ്റ്റ് മ്യൂണിക്കിൽ കന്നി യുസിഎൽ കിരീടം സ്വന്തമാക്കിയിരുന്നു

മ്യൂണിക്: കളി മാത്രം നന്നായാൽ പോരാ... അൽപം ഭാഗ്യവും കൂടി വേണം. ഫുട്ബോളിൽ ലക് ഒരു പ്രധാന ഫാക്ടറാണെന്നതിനുള്ള തെളിവായി സമീപകാലത്തെ പല മത്സരങ്ങളും നമുക്ക് മുന്നിലുണ്ട്. എന്നാൽ മത്സരം നടക്കുന്ന നഗരം ഭാഗ്യം കൊണ്ടുവരുമോ. കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെ തകർത്ത് പിഎസ്ജി പ്രഥമ കിരീടം ചൂടിയതോടെ മ്യൂണിക് നഗരം ഒരിക്കൽകൂടി ലക്കി സിറ്റിയായി മാറിയിരിക്കുകയാണ്.
അത് എങ്ങനെയെന്നല്ലേ... വിശദമാക്കാം. ജർമൻ നഗരമായ മ്യൂണിക്കിൽ അരങ്ങേറിയ അഞ്ച് യുസിഎൽ ഫൈനലിലും ചാമ്പ്യൻമാരായവർ,സ്വന്തമാക്കിയത് അവരുടെ കന്നി കിരീടമായിരുന്നു. മ്യൂണിക് നഗരത്തിലെ ഈ കന്നി ചാമ്പ്യൻസ് ലീഗ് നേട്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1979ൽ നോട്ടിങ്ഹാം ഫോറസ്റ്റ് യൂറോപ്പിലെ രാജാക്കൻമാരാകുമ്പോൾ മ്യൂണിക് നഗരമായിരുന്നു കലാശകളിക്ക് അണിഞ്ഞൊരുങ്ങിയത്. ഒരുപതിറ്റാണ്ടിനിപ്പുറം വീണ്ടും അതേ സിറ്റി ചാമ്പ്യൻസ് ലീഗ് വേദിയായപ്പോഴും കപ്പിൽ രേഖപ്പെടുത്തിയത് പുതിയ ക്ലബിന്റെ പേരായിരുന്നു. ഫ്രഞ്ച് ക്ലബ് മാർസെലെ. നാല് വർഷങ്ങൾക്കിപ്പുറം ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടും ഇതേ മണ്ണിൽ പ്രഥമ കിരീടമുയർത്തി
2012ൽ ഇംഗ്ലീഷ് ക്ലബ് ചെൽസി തങ്ങളുടെ സ്വപ്ന കിരീടത്തിൽ ആദ്യമായി മുത്തമിട്ടതും ഇതേ മ്യൂണിക് നഗരത്തിലായിരുന്നു. ഹോംഗ്രൗണ്ടായ അലയൻസ് അരീനയിൽ ബയേൺ മ്യൂണിക്കിനെയാണ് അന്ന് കീഴടക്കിയത്. ഒടുവിൽ പതിറ്റാണ്ടിനിപ്പുറം പിഎസ്ജിയും ആ വിജയചക്രത്തിന്റെ ഭാഗമായി. കിരീടമില്ലാത്തവരെ ഹൃദയത്തിലേറ്റിയ നഗരമെന്ന ഖ്യാതിയങ്ങനെ മ്യൂണിക് നഗരത്തിന് വന്നുചേർന്നു.
Adjust Story Font
16

