പ്രീമിയർ ലീഗിൽ ചെൽസിക്കും ന്യൂകാസിലിനും ജയം; ലാസ്റ്റ്മിനിറ്റ് ത്രില്ലറിൽ ബ്രൈട്ടൻ
അവസാന പത്തു മിനിറ്റിൽ രണ്ട് ഗോൾ തിരിച്ചടിച്ചാണ് വെസ്റ്റ്ഹാമിനെതിരെ ബ്രൈട്ടൻ ജയം സ്വന്തമാക്കിയത്.

ലണ്ടൻ: പ്രീമിയർ ലീഗിൽ ചെൽസിക്കും ന്യൂകാസിൽ യുണൈറ്റഡിനും ജയം. സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എവർട്ടനെ എതിരില്ലാത്ത ഒരു ഗോളിനാണ് ചെൽസി തോൽപിച്ചത്. 27ാം മിനിറ്റിൽ സ്‌ട്രൈക്കർ നിക്കോളാസ് ജാക്‌സനാണ് വലകുലുക്കിയത്. ഡിസംബർ 15ന് ശേഷമാണ് സെനഗൽ താരം നീലപടക്കായി സ്‌കോർ ചെയ്യുന്നത്.
മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് ഇപ്‌സ്‌വിച് ടൗണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ സൂപ്പർ സ്‌ട്രൈക്കർ അലക്‌സാണ്ടർ ഇസാക്(45+4) ആദ്യഗോൾനേടി. 56ാം മിനിറ്റിൽ ഡാൻ ബേണും 80ാം മിനിറ്റിൽ വില്യം ഒസൂലയും വലകുലുക്കി. ജയത്തോടെ ന്യൂകാസിൽ ടേബിളിൽ മൂന്നാമതെത്തി.
മറ്റൊരു മാച്ചിൽ അവസാന മിനിറ്റ് ത്രില്ലർ ഗോളിൽ വെസ്റ്റ്ഹാമിനെ ബ്രൈട്ടൻ തോൽപിച്ചു(3-2). 90+2ാം മിനിറ്റിൽ കാർലോസ് ബലേബയാണ് ബ്രൈട്ടനായി വിജയഗോൾനേടിയത്. അവസാന പത്തുമിനിറ്റിൽ 2-1ന് മുന്നിൽ നിന്ന ശേഷമാണ് വെസ്റ്റ്ഹാം രണ്ട് ഗോൾ വഴങ്ങി തോൽവി രുചിച്ചത്. യാസിൻ അയാറി(13), കവോറ മിറ്റോമ(89) എന്നിവരാണ് മറ്റു ഗോൾ സ്‌കോറർമാർ. വെസ്റ്റ്ഹാമിനായി മുഹമ്മദ് കുദൂസ്(48), തോമസ് സൗചെക്(83) എന്നിവർ ലക്ഷ്യംകണ്ടു.
Adjust Story Font
16