Quantcast

റിവഞ്ച് മോഡിലാണ് രാഹുല്‍...

ഐ.പി.എൽ 18ാം സീസണിൽ തന്റെ മൂന്നാം അർധസെഞ്ച്വറിയാണ് രാഹുൽ കഴിഞ്ഞ ദിവസം കുറിച്ചത്. ഏഴ് മത്സരങ്ങളിൽ നിന്ന് 323 റൺസ് ഇതിനോടകം അയാള്‍ തന്റെ അക്കൗണ്ടിലാക്കി കഴിഞ്ഞു.

MediaOne Logo

Web Desk

  • Published:

    24 April 2025 4:04 PM IST

റിവഞ്ച് മോഡിലാണ് രാഹുല്‍...
X

'ഇത്രയൊക്കെ മതി' ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ ഡൽഹിയുടെ വിജയത്തിന് ശേഷം തന്നോട് സൗഹൃദം പുതുക്കാനെത്തിയ സഞ്ജീവ് ഗോയങ്കയോട് കെ.എൽ രാഹുലിന്റെ നിലപാട് അതായിരുന്നു. പിടിച്ച് നിർത്തി കുശലാന്വേഷണം നടത്താൻ വന്ന ഗോയങ്കയെ കുതറി മാറി അയാൾ പവലിയനിലേക്ക് നടന്നു. 'കോൾഡ് ഹാൻഡ് ഷേക്ക്' എന്നാണ് ഹനുമ വിഹാരി ഈ സംഭവത്തിന് ശേഷം എക്‌സിൽ കുറിച്ചത്. അതെ, കെ.എൽ രാഹുലിപ്പോൾ റിവഞ്ച് മോഡിലാണ്. ഭൂതകാലത്ത് നിന്ന് മുറിവുണങ്ങാത്ത ഏടുകളെ ഓരാന്നായി ചികഞ്ഞെടുത്തയാൾ തന്റെ പ്രതികാര കഥ തുടരുകയാണ്.

2024 മെയ് 24. ആ ഫ്ലാഷ് ബാക്കിന് ഒരു വർഷത്തിന്റെ ആയുസ് തികച്ചില്ല. രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അന്നെല്ലാം വേഗത്തിലായി. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിനായി ഓപ്പണറായി ക്രീസിലെത്തിയ രാഹുൽ 33 പന്തിൽ ആകെ അടിച്ചെടുത്തത് 29 റൺസാണ്. സ്‌ട്രൈക്ക് റേറ്റിന്റെ പേരിൽ രാഹുൽ ഏറെ പഴികേട്ട് കൊണ്ടിരുന്ന കാലമായിരുന്നു അത്. ഹൈദരാബാദിനെതിരെ അന്ന് രാഹുലിന്റെ പ്രഹര ശേഷി വെറും 87 ആയിരുന്നു. ലഖ്‌നൗ നായകന്റെ ബാറ്റിൽ നിന്ന് ആകെ പിറന്നത് ഒരു ഫോറും ഒരു സിക്‌സും. അവസാന ഓവറുകളിൽ ആളിക്കത്തിയ നിക്കോളാസ് പൂരന്റെ മികവിൽ 160 റൺസാണ് അന്ന് ലഖ്‌നൗ അടിച്ചെടുത്തത്.

അക്കാലത്ത് ഐ.പി.എല്ലിലെ റൈഫിൾ ക്ലബ്ബെന്ന് അറിയപ്പെട്ടിരുന്ന സൺറൈസേഴ്‌സിന് ആ ടോട്ടലൊരു ബാലികേറാമലയൊന്നുമായിരുന്നില്ല. എന്നിരുന്നാലും ടി20 ക്രിക്കറ്റിൽ അതൊരു ഭേദപ്പെട്ട ടോട്ടലായിരുന്നു. മറുപടി ബാറ്റിങ്ങിൽ എല്ലാം വേഗത്തിലായി. അതുമൊരതിശയ വേഗം. വെറും 9.4 ഓവറിൽ ഹൈദരാബാദ് ഓപ്പണർമാരായ അഭിഷേക് ശർമയും ട്രാവിസ് ഹെഡ്ഡും ചേർന്ന് കളി തീർത്തു. ഹൈദരാബാദ് ഐ.പി.എല്ലിൽ 300 എന്ന മാന്ത്രിക സംഖ്യയിൽ തൊടുമെന്ന് ആരാധകർ അക്കാലത്ത് ഉറച്ച് വിശ്വസിക്കാൻ തുടങ്ങിയത് ഇത് പോലുള്ള ചില മത്സരങ്ങള്‍ കാരണമാണ്. 28 പന്തിൽ അന്ന് അഭിഷേക് ശർമ അടിച്ചെടുത്തത് 75 റൺസാണെങ്കിൽ 30 പന്തിൽ ട്രാവിസ് ഹെഡ് അടിച്ച് കൂട്ടിയത് 89 റൺസാണ്. 250 ന് മുകളിലായിരുന്നു അന്ന് ഇരുവരുടേയും സ്‌ട്രൈക്ക് റൈറ്റ്. ഹെഡ്ഡിന്റെ പ്രഹരശേഷി ഒരുവേള 300 കടന്നേക്കുമോ എന്ന് പോലും തോന്നിച്ചു.

അതിന് ശേഷമാണ് രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്‌റ്റേഡിയം ആ നാടകീയ രംഗങ്ങൾക്ക് വേദിയായത്. ഡഗ്ഗൗട്ടിനരികിൽ കെ.എൽ രാഹുലിനെ രൂക്ഷമായി ശകാരിക്കുന്ന സഞ്ജീവ് ഗോയങ്ക. മറുത്തൊന്നും പറയാനില്ലാതെ മുഖം താഴ്ത്തി നിസഹായതയോടെ നിൽക്കുന്ന ലഖ്‌നൗ നായകൻ. ഐ.പി.എലിന്റെ ചരിത്രത്തിൽ നാളത് വരെ ഒരു ടീമുടമ സ്റ്റേഡിയത്തിലിറങ്ങി തന്റെ ക്യാപ്റ്റനോട് ഇത് പോലെ ക്ഷോഭിക്കുന്നൊരു കാഴ്ച ആരാധകർ കണ്ടിട്ടില്ല.

''ടീമുടമ തന്റെ ടീമിനെ കുറിച്ച് പാഷനേറ്റ് ആയിരിക്കാം. ഏതെങ്കിലുമൊരു വൈകാരിക നിമിഷത്തിലായിരിക്കാം അദ്ദേഹം അങ്ങനെ പ്രതികരിച്ചത്. എന്നാൽ ഗ്രൗണ്ടിന്റെ നാലുപാടും ക്യാമറകളുണ്ടെന്ന കാര്യം നിങ്ങൾ മറന്ന് പോവരുത്. സംവാദങ്ങളാവാം. എന്നാൽ അതൊക്കെ അടച്ചിട്ട മുറികൾക്കകത്താവണം''- അന്ന് കമന്ററി ബോക്‌സിലുണ്ടായിരുന്ന ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഗ്രെയം സ്മിത്ത് പറഞ്ഞു വച്ചത് ഇങ്ങനെയാണ്.

ആ സീസണിന് ശേഷം കെ.എൽ രാഹുലിനെ ലഖ്‌നൗ റിട്ടെയിൻ ചെയ്യില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സഞ്ജീവ് ഗോയങ്കയോടെ മാധ്യമപ്രവർത്തകർ ചോദ്യങ്ങളുന്നയിച്ചപ്പോൾ വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടി കളിക്കുന്ന താരങ്ങളെയല്ല ടീമിനായി കളിക്കുന്ന കളിക്കാരെ നിലനിർത്താനാണ് ഉദ്യേശിക്കുന്നത് എന്നായിരുന്നു ഗോയങ്കയുടെ മറുപടി. ഇതൊക്കെ കണ്ടും കേട്ടും കെ.എൽ രാഹുൽ ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു.

ലഖ്‌നൗവിനെതിരായ മത്സരത്തില്‍ പ്രിൻസ് യാദവെറിഞ്ഞ 18ാം ഓവറിലെ അവസാന പന്തിനെ മിഡ് വിക്കറ്റിന് മുകളിലൂടെ നിലംതൊടാതെ അതിർത്തി കടത്തി രാഹുൽ ഡൽഹിയെ വിജയതീരമണക്കുമ്പോൾ ഗാലറിയിൽ സഞ്ജീവ് ഗോയങ്കയിരിപ്പുണ്ട്. 135.71 ആണ് രാഹുലിന്റെ സ്‌ട്രൈക്ക് റൈറ്റ്. ഇന്നലെ ഗോയങ്കയുടെ ടീമിനെ തോൽപ്പിക്കാൻ ആ സ്‌ട്രൈക്ക് റൈറ്റൊക്കെ ധാരാളമായിരുന്നു രാഹുലിന്.

ഐ.പി.എൽ 18ാം സീസണിൽ തന്റെ മൂന്നാം അർധസെഞ്ച്വറിയാണ് രാഹുൽ കഴിഞ്ഞ ദിവസം കുറിച്ചത്. ഏഴ് മത്സരങ്ങളിൽ നിന്ന് 323 റൺസ് ഇതിനോടകം അയാള്‍ തന്റെ അക്കൗണ്ടിലാക്കി കഴിഞ്ഞു. ഐ.പി.എല്ലിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികക്കുന്ന താരമെന്ന നേട്ടവും ഇന്നലെ രാഹുലിനെ തേടിയെത്തി. 130 ഇന്നിങ്‌സുകളിൽ നിന്നാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്.

നേരത്തേ ബംഗളൂരുവിനെതിരെ ചിന്ന സ്വാമിയിൽ നേടിയ വിജയത്തിന് ശേഷം രാഹുൽ നടത്തിയൊരു സെലിബ്രേഷനും ഏറെ ചർച്ചയായിരുന്നു. ബാറ്റ് നിലത്ത് കുത്തിയിറക്കിയ ശേഷം ഇതെന്റെ മണ്ണാണെന്ന് പ്രഖ്യാപിച്ച രാഹുൽ ആർ.സി.ബിയിലെ തന്റെ ഭൂതകാലങ്ങളെ ഒരിക്കൽ കൂടി ആരാധകരെ ഓർമിപ്പിച്ചു. അന്ന് നാലാമനായി ക്രീസിലെത്തിയ താരം 53 പന്തിൽ 93 റൺസാണ് അടിച്ചെടുത്തത്. ആറ് സിക്‌സുകളും ഏഴ് ഫോറുകളും അയാളുടെ ബാറ്റിൽ നിന്ന് പ്രവഹിച്ചു. 175 റൺസായിരുന്നു ആ മാച്ച് വിന്നിങ് ഇന്നിങ്‌സിൽ രാഹുലിന്റെ സ്‌ട്രൈക്ക് റൈറ്റ്.

പോയ കാലത്തെ ഭാരങ്ങളൊന്നിനെയും തലയിൽ ചുമക്കാതെയാണ് രാഹുലിന്റെ സഞ്ചാരമെന്നാണ് കഴിഞ്ഞ ദിവസം ഡൽഹിയുടെ വിജയത്തിന് ശേഷം ചെതേശ്വർ പുജാര പ്രതികരിച്ചത്. അത് ശരിയാവണം. പക്ഷെ ഇന്നലെകളിലെ കണക്കുകളൊന്നും അയാൾ ബാക്കി വക്കുന്നില്ലെന്ന് തന്നെ പറഞ്ഞ് പോവണം. ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് കെ.എൽ രാഹുലിനെ ടീമിലെടുത്തതിൽ മുഖം ചുളിച്ചവരുണ്ട്. എന്നാൽ അയാൾ അവിടെ നിന്ന് തന്റെ കംബാക്കുകൾ ആരംഭിച്ചു. സെമിയിലും കലാശപ്പോരിലുമടക്കം നിർണായക പ്രകടനങ്ങളുമായി കളംനിറഞ്ഞു. ഒരു പതിറ്റാണ്ടിന് ശേഷം ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ചുംബനം പതിയുമ്പോൾ ടീമിലെ നെടുംതൂണായി മാറിയവരുടെ കൂട്ടത്തിൽ അയാളുടെ പേരുമുണ്ടായിരുന്നു. സഞ്ജീവ് ഗോയങ്കയോടാണ്.. വ്യക്തിഗത നേട്ടങ്ങൾക്കായി മാത്രം കളിക്കുന്ന സെൽഫിഷ് രാഹുൽ ഈ പരിസരത്തൊക്കെ തന്നെയുണ്ട്. പോയിന്‍റ് ടേബിളില്‍ രണ്ടാമതുള്ള ഡല്‍ഹിയുടെ പടയോട്ടങ്ങളുടെ കപ്പിത്താനാണയാളിപ്പോള്‍..

TAGS :

Next Story