Quantcast

ഓഹ് സൂപ്പര്‍മാന്‍... വണ്ടര്‍ ക്യാച്ചുമായി സഞ്ജു സാംസണ്‍

ഡല്‍ഹി ഇന്നിങ്സിലെ ആദ്യ ഓവറില്‍ പൃഥ്വി ഷായെ പുറത്താക്കാന്‍ സഞ്ജു സാംസണ്‍ നടത്തിയ ആക്രോബാറ്റിക് ഡൈവ് ആണ് ആരാധകര്‍ ഏറ്റെടുത്തത്.

MediaOne Logo

Web Desk

  • Published:

    8 April 2023 12:31 PM GMT

Sanju Samson ,stunning ,catch,IPL 2023,RR VS DC,sanju
X

പൃഥ്വി ഷായെ ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കുന്ന സഞ്ജു സാംസണ്‍

ഡല്‍ഹിക്കെതിരെ ബാറ്റിങില്‍ തിളങ്ങാനായില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ മിന്നും പ്രകടനവുമായി രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍. ഡല്‍ഹി ഇന്നിങ്സിലെ ആദ്യ ഓവറില്‍ പൃഥ്വി ഷായെ പുറത്താക്കാന്‍ സഞ്ജു സാംസണ്‍ നടത്തിയ ആക്രോബാറ്റിക് ഡൈവ് ആണ് ആരാധകര്‍ ഏറ്റെടുത്തത്. ആദ്യ ഓവറിലെ രണ്ടാം പന്തിലായിരുന്നു സഞ്ജുവിന്‍റെ സൂപ്പര്‍മാന്‍ ജമ്പ്. ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞ പന്ത് എഡ്ജ് ചെയ്ത പൃഥ്വി ഷാ വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. എഡ്ജ് ചെയ്ത് സ്ലിപ്പിലേക്ക് പോയ പന്ത് ഒരു ഫുള്‍ ലെങ്ത് ഡൈവിലൂടെയാണ് സഞ്ജു കൈപ്പിടിയിലൊതുക്കിയത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാറ്റുകൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണ് ഇന്ന് പക്ഷേ ബാറ്റിങില്‍ ആ മികവ് പുറത്തെടുക്കാനായില്ല. നേരിട്ട നാലാം പന്തില്‍ സിക്സറിന് ശ്രമിച്ച സഞ്ജു ലോങ് ഓണില്‍ നോര്‍ജ്ജെക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

അതേസമയം 200 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഡല്‍ഹിക്ക് ആദ്യ ഓവറില്‍ത്തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ഇംപാക്ട് പ്ലെയറായി ഇറക്കിയ പൃഥ്വി ഷായെ ഇന്നിങ്സിലെ രണ്ടാം പന്തില്‍ത്തന്നെ ട്രെന്‍റ് ബോള്‍ട്ട് തിരിച്ചയച്ചു. അവിടെ തീര്‍ന്നില്ല തൊട്ടടുത്ത പന്തില്‍ ഒരു കിടിലന്‍ ഇന്‍സ്വിങ്ങറിലൂടെ മനീഷ് പാണ്ഡേയെയും ബോള്‍ട്ട് മടക്കി.

ഡല്‍ഹിയുടെ ബോള്‍ട്ടിളക്കിയ ആദ്യ ഓവറില്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെ ബൌളിങ് സ്റ്റാറ്റസ് ഇങ്ങനെ. ഒരോവര്‍, ഒരു മെയ്ഡന്‍, പൂജ്യം റണ്‍സ്, രണ്ട് വിക്കറ്റ്. ഖലീല്‍ അഹമ്മദിനെ പിന്‍വലിച്ച് പകരം ഇംപാക്ട് പ്ലെയറാക്കി ഇറക്കിയ പൃഥ്വി ഷാ പൂജ്യനായി മടങ്ങിയത് ഡല്‍ഹിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.

ജയ്സ്വാളും ബട്‍ലറും കത്തിക്കയറി; ഡല്‍ഹിക്ക് 200 റണ്‍സ് വിജയലക്ഷ്യം

ടോസ് നേടി ബൌളിങ് തെരഞ്ഞെടുത്തതിനെക്കുറിച്ചോര്‍ത്ത് ഡല്‍ഹി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ അല്‍പമെങ്കിലും നിരാശപ്പെട്ടിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. പവര്‍പ്ലേ ഓവറുകളില്‍ കൈയ്യില്‍ കിട്ടിയ എല്ലാ ബൌളര്‍മാരെയും രാജസ്ഥാന്‍ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ജോസ് ബട്‍‍ലറും ചേര്‍ന്ന് തല്ലിച്ചതച്ചു. മധ്യ ഓവറുകളി‍ല്‍ റണ്ണൊഴുക്ക് അല്‍പമൊന്ന് കുറഞ്ഞെങ്കിലും അവസാന ഓവറുകളില്‍‌ വമ്പന്‍ അടിയുമായി ഹെറ്റ്മെയറും യവതാരം ധ്രുവ് ജുറേലും കൂടി എത്തിയതോടെ രാജസ്ഥാന്‍ മികച്ച ടോട്ടലുയര്‍ത്തി. നിശ്ചിത 20 ഓവറില്‍ വിക്കറ്റ് അഞ്ച് നഷ്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 200 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ രാജസ്ഥാനായി ജോസ് ബട്‍ലറും യശസ്വി ജയ്സ്വാളും ചേര്‍ന്ന് മിന്നും തുടക്കമാണ് നല്‍കിയത്. ആദ്യം കത്തിക്കയറിയത് യുവരക്തം ജയ്സ്വാളാണ്. പവര്‍പ്ലേ ഓവറുകളില്‍ ജയ്സ്വാളിന്‍റെ ബാറ്റില്‍ നിന്ന് നിര്‍ലോഭം ബൌണ്ടറികള്‍ പിറന്നു. 25 ബോളില്‍ അര്‍ധസെഞ്ച്വറി തികച്ച ജയ്സ്വാള്‍ ടീം സ്കോര്‍ 98 റണ്‍സില്‍ നില്‍ക്കെയാണ് പുറത്താകുന്നത്. ആദ്യ വിക്കറ്റില്‍ റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പ്. 31 പന്തില്‍ 11 ബൌണ്ടറിയും ഒരു സിക്സറുമുള്‍പ്പെടെയായിരുന്നു ജയ്സ്വാളിന്‍റെ 60 റണ്‍സ് ഇന്നിങ്സ്.

പിന്നാലെയെത്തിയ നായകന്‍ സഞ്ജു സാംസണും (0) റിയാന്‍ പരാഗും (7) നിരാശപ്പെടുത്തിയപ്പോള്‍ ഹെറ്റ്മെയറും ധ്രുവ് ജുറേലും ചേര്‍ന്ന് അവസാന ഓവറുകളില്‍ രാജസ്ഥാന്‍ സ്കോര്‍ ഉയര്‍ത്തി. 21 പന്തില്‍ നാല് സിക്സറും ഒരു ബൌണ്ടറിയുമുള്‍പ്പെടെ ഹെറ്റ്മെയര്‍ പുറത്താകാതെ 39 റണ്‍സെടുത്തു. മൂന്ന് പന്തില്‍ എട്ട് റണ്‍സുമായി ധ്രുവ് ജുറെലും പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി മുകേഷ് കുമാര്‍ രണ്ടും കുല്‍ദീപ് യാദവും റോവ്മാന്‍ പവലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മലയാളി താരങ്ങളെ പുറത്തിരുത്തിയാണ് സഞ്ജു സാംസണും സംഘവും ഇന്ന് ഇറങ്ങിയത്. മധ്യനിരയിൽ താളംകണ്ടെത്താനാകാത്ത ദേവ്ദത്ത് പടിക്കലും ആദ്യ രണ്ട് മത്സരത്തിലും മോശം പ്രകടനം പുറത്തെടുത്ത പേസ് താരം കെ.എം ആസിഫുമാണ് പുറത്തായത്. പകരം, പഞ്ചാബിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് കൊണ്ട് ഞെട്ടിച്ച 'ഇംപാക്ട്' താരം ധ്രുവ് ജുറേൽ ടീമിൽ ഇടംപിടിച്ചു. ആസിഫിനു പകരം സന്ദീപ് ശർമയും ടീമിലെത്തി.

TAGS :

Next Story