ചരിത്രത്തിലെ ഏറ്റവും വലിയ ചോര്‍ച്ച: എഫ്ബി,ഇൻസ്റ്റ പാസ്‌വേഡുകള്‍ വേഗം മാറ്റു; 16 ബില്യണ്‍ ലോഗിന്‍ വിവരങ്ങള്‍ ചോർന്നു
സൈബര്‍ സുരക്ഷാ ഗവേഷകര്‍ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍

വാഷിംങ്ടൺ: 16 ബില്യണ്‍ യൂസര്‍ നെയിമുകളും പാസ്‌വേഡുകളും ചോര്‍ന്നതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ ഗവേഷകര്‍ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാബേസ് ചോര്‍ച്ചയായിരിക്കാമെന്നാണ് കരുതുന്നത്.
ഫേസ്ബുക്ക്, ജിമെയില്‍, ഇന്‍സ്റ്റഗ്രാം, ആപ്പിള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന പ്ലാറ്റ്ഫോമുകളിലെ ഉപയോക്താക്കളെ ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. സൈബര്‍ സുരക്ഷാ ഗവേഷകര്‍ ഏകദേശം 30 ഡാറ്റാബേസ് സെറ്റുകളാണ് കണ്ടെത്തിയിട്ടുള്ളത്. അതില്‍ ഓരോന്നിലും പത്ത് ദശലക്ഷക്കണക്കിന് മുതല്‍ 3.5 ബില്യണ്‍ വരെയുള്ള രേഖകള്‍ ഉണ്ടായിരുന്നു. അതില്‍ യൂസര്‍ നെയിമുകള്‍, പാസ്‌വേഡുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകള്‍, സാധാരണ ഉപയോക്താക്കളുടെയും കോര്‍പ്പറേറ്റ് കമ്പനി ജീവനക്കാരുടെയും വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്) ആപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഡാറ്റാബേസുകളുടെ ഉടമകളെ തിരിച്ചറിയാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ചോര്‍ന്ന ക്രെഡന്‍ഷ്യലുകളില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വിപിഎന്നുകള്‍, ഡവലപ്പര്‍ ടൂളുകള്‍, ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക്, ഗിറ്റ്ഹബ്, ടെലഗ്രാം, സര്‍ക്കാര്‍ പോര്‍ട്ടലുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവയുടെ ലോഗിന്‍ വിവരങ്ങള്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സൈബര്‍ കുറ്റവാളികള്‍ക്ക് ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ഉപയോക്താക്കളെ കബളിപ്പിക്കാന്‍ കഴിയും. സ്മാര്‍ട്ട്ഫോണ്‍, കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ അജ്ഞാതരില്‍ നിന്നുള്ള ടെക്സ്റ്റ് സന്ദേശങ്ങളെയും ഇമെയിലുകളെയും കുറിച്ച് ജാഗ്രത പാലിക്കണമെന്ന് സൈബര്‍ സുരക്ഷാ ഗവേഷകര്‍ നിര്‍ദേശിച്ചു. എന്നാല്‍ ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക്, മറ്റ് പ്രമുഖ കമ്പനികള്‍ എന്നിവ ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Adjust Story Font
16

