'വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ സുരക്ഷിതമാണോ? ഈ ചാരപ്പണി നിങ്ങളറിയുന്നുണ്ടോ...?' വാട്‌സ്ആപ്പിനെതിരെ ഗുരുതര ആരോപണവുമായി മസ്‌ക്
സ്വകാര്യവിവരങ്ങൾ സംരക്ഷിക്കപ്പെടണമെന്നുണ്ടെങ്കിൽ എത്രയും വേഗം എക്സ് ചാറ്റിലേക്ക് മാറണമെന്നും മസ്ക്

വാഷിങ്ടണ്‍: ലോകമൊന്നടങ്കമുള്ള ഉപയോക്താക്കളുടെ ജനപ്രിയ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറായ വാട്‌സ്ആപ്പിനെതിരെ വീണ്ടും ആരോപണങ്ങള്‍ കടുപ്പിച്ച് ഇലോണ്‍ മസ്‌ക്. വാട്‌സ്ആപ്പിലെ സുരക്ഷാ ക്രമീകരണമായ 'എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ്' തട്ടിപ്പാണെന്നും അയക്കുന്ന സന്ദേശങ്ങള്‍ സുരക്ഷിതമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും മസ്‌ക് എക്‌സില്‍ പറഞ്ഞു. 'എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍' പോലുള്ള സംവിധാനങ്ങളുണ്ടായിട്ടും വാട്‌സ്ആപ്പിലെ വിവരങ്ങള്‍ മൂന്നാംകക്ഷിക്ക് ചോര്‍ന്നെന്ന് ചൂണ്ടിക്കാട്ടി മെറ്റക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണ് മസ്‌കിന്റെ പ്രതികരണം.
മെറ്റക്കെതിരായ കേസുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മസ്‌ക് എക്‌സില്‍ കുറിച്ചു. തങ്ങളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്ന അവകാശബോധം ഓരോ ഉപയോക്താക്കള്‍ക്കുമുണ്ടെന്നും ഉപയോക്താക്കൾ എത്രയും വേഗം എക്‌സ് ചാറ്റ് സോഫ്റ്റ്‌വെയറിലേക്ക് മാറുന്നത് ഗുണം ചെയ്യുമെന്നും മസ്‌ക് അഭിപ്രായപ്പെട്ടു. മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ദശലക്ഷങ്ങളെ കബളിപ്പിക്കുകയാണെന്നും ചാറ്റുകള്‍ സുരക്ഷിതമല്ലെന്നുമുള്ള എക്‌സ് യൂസറിന്റെ പോസ്റ്റിനോടും മസ്‌ക് പ്രതികരിക്കുകയുണ്ടായി.
'വാട്‌സ്ആപ്പിന്റെ 'എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ്' പ്രൈവസിയെന്നത് കള്ളമാണ്. അടുത്തിടെ ഫയല്‍ ചെയ്യപ്പെട്ട കേസ് അതിനുദാഹരണം. നിങ്ങളുടെ സന്ദേശങ്ങള്‍ രഹസ്യമായി മൂന്നാംകക്ഷികള്‍ക്ക് കോണ്‍ട്രാക്റ്റ് ചെയ്തുകൊടുക്കുകയാണ് മെറ്റയും ജീവനക്കാരും. നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളെ അനുവാദം കൂടാതെ അവര്‍ സൂക്ഷിച്ചുവെക്കും. നിങ്ങളെയും സ്വീകര്‍ത്താവിനെയുമാണ് അവര്‍ മാര്‍ക്കറ്റ് ചെയ്യുന്നത്'. എക്‌സ് യൂസര്‍ മരിയോ നൗഫലിന്റെ ഈ പോസ്റ്റിന് കീഴിലാണ് വാട്‌സ്ആപ്പിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന മസ്‌കിന്റെ പ്രതികരണം. 'മെസേജ് അയക്കാനും വീഡിയോ, നോര്‍മല്‍ കോളുകള്‍ക്കുമായി എക്‌സ് ചാറ്റ് ഉപയോഗിക്കൂ. അവിടെ നിങ്ങള്‍ക്ക് സ്വകാര്യതയെ കുറിച്ചോര്‍ത്ത് വേവലാതിപ്പെടേണ്ടി വരില്ല'. മസ്‌ക് മറ്റൊരു പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മസ്‌കിന്റെ ആരോപണങ്ങളെ തള്ളി വാട്‌സ്ആപ്പ് രംഗത്തെത്തി. മെറ്റക്കെതിരെ ഫയല്‍ ചെയ്യപ്പെട്ട കേസ് വ്യാജവും കെട്ടിച്ചമച്ചതുമാണെന്നായിരുന്നു മസ്‌കിന്റെ പോസ്റ്റിന് മെറ്റയുടെ മറുപടി. 'എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ്' സംവിധാനമെന്നത് വാട്‌സ്ആപ്പ് കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതാണെന്നും ഇതുവഴി സ്വീകര്‍ത്താവിനല്ലാതെ മറ്റൊരാള്‍ക്കും നിങ്ങളുടെ സന്ദേശങ്ങള്‍ കാണാന്‍ സാധിക്കില്ലെന്നും വാട്‌സ്ആപ്പ് മറുപടി നല്‍കി.
'വാട്‌സ്ആപ്പ് അടക്കം മറ്റൊരാള്‍ക്കും നിങ്ങളുടെ സന്ദേശങ്ങള്‍ വായിക്കാനോ കേള്‍ക്കാനോ പങ്കുവെക്കാനോ കഴിയില്ല. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് കാരണമാണത്. ഇത് ഉപയോഗിക്കുന്നതിലൂടെ സന്ദേശങ്ങള്‍ സുരക്ഷിതമാക്കിവെക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. തുറന്ന് വായിക്കണമെങ്കില്‍ നിങ്ങള്‍ക്കൊരു സ്‌പെഷ്യല്‍ കീയും ഉപയോഗിക്കേണ്ടതായി വരും.' വാട്‌സ്ആപ്പ് ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി. ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഈ വര്‍ഷം തുടക്കത്തിലാണ് ഒരു അന്താരാഷ്ട്ര ഗ്രൂപ്പ് മെറ്റ് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിനെതിരെ പരാതി നല്‍കിയത്. കാലിഫോര്‍ണിയയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോര്‍ട്ടിലാണ് കേസ്.
Adjust Story Font
16

