Quantcast

സെൻസർഷിപ്പില്ല, പക്ഷപാത അൽ​ഗൊരിതമില്ല, ഇവിടെന്തും പോവും; ടിക് ടോക്കിനെ കടത്തിവെട്ടി ഹിറ്റായി ഫലസ്തീൻ ഡെവലപ്പറുടെ പുതിയ ആപ്പ്

ഗസ്സയിലെ വംശഹത്യയിൽ 60ലധികം ബന്ധുക്കളെ നഷ്ടപ്പെട്ട ഫലസ്തീൻ യുവാവാണ് 2025 ജൂണിൽ ആരംഭിച്ച ഈ സോഷ്യൽമീഡിയ ആപ്പിന്റെ സ്രഷ്ടാവ്.

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2026-01-29 14:30:09.0

Published:

29 Jan 2026 7:51 PM IST

New Social Media App by Palestinian developer gets massive user support than tik tok
X

അടുത്തകാലം വരെ ലോകം അടക്കിവാണിരുന്ന സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായിരുന്നു ഒരു പതിറ്റാണ്ട് മുമ്പ് ആരംഭിച്ച ടിക് ടോക്ക്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് ഇന്ത്യയിലടക്കം പ്രായഭേദമന്യേ ആളുകൾ ടിക് ടോക്കിലൂടെ പാട്ടും ഡാൻസുമടക്കമുള്ള കോണ്ടന്റുകൾ ചെയ്ത് വൈറലായി. പിന്നീട് സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നിരോധിച്ചെങ്കിലും ലോകത്തിന്റെ പല ഭാ​ഗങ്ങളിലും ആളുകളുടെ ജനപ്രിയ ആപ്പായി അത് മാറുകയും ആ ട്രെൻഡ് തുടരുകയും ചെയ്തു. എന്നാൽ പതുക്കെ അതിന്റെ മട്ടും ഭാവവും മാറുകയായിരുന്നു. സെൻസർഷിപ്പ് ഏർപ്പെടുത്തുകയും അൽ​ഗൊരിതത്തിൽ പക്ഷപാതം ശ്രദ്ധയിൽപ്പെടുകയും ചെയ്തതോടെ ഉപയോ​ക്താക്കൾക്ക് ടിക് ടോക് മടുത്തു. ഈ സാഹചര്യത്തിൽ, മറ്റൊരു ബദൽ സോഷ്യൽമീഡിയ ആപ്പ് തേടിയ ജനകോടികളുടെ ഇടയിലേക്ക് പുതിയൊരു ആപ്പ് അവതരിച്ചു- 'അപ്‌സ്ക്രോൾഡ്' (UpScrolled). പിന്നെ കണ്ടത് വിസ്മയം...

എന്താണ് UpScrolled?

2025 ജൂണിൽ ആരംഭിച്ച സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമാണിത്. ഹ്രസ്വ വീഡിയോകൾ, ഫോട്ടോകൾ, ടെക്സ്റ്റ് പോസ്റ്റുകൾ തുടങ്ങിയവ പങ്കുവയ്ക്കാവുന്ന തികച്ചും യൂസർ ഫ്രണ്ട്ലിയായ ആപ്പ് ആണ് 'അപ്സ്ക്രോൾഡ്'. ടിക് ടോക്കിനും ഇൻസ്റ്റഗ്രാമിനും പകരമായി രൂപകൽപന ചെയ്‌ത ഇതിൽ, സെൻസർഷിപ്പ് ഇല്ലെന്നു മാത്രമല്ല, പക്ഷപാതപരമായ അൽഗൊരിതങ്ങളും ഉപയോ​ക്താക്കൾക്ക് കാണാനാവില്ല. ഇടപാടിൽ ന്യായവും നീതിയും അജണ്ടകളാൽ ബന്ധിതമല്ലാത്ത അൽഗൊരിതങ്ങളും ഉറപ്പാക്കുന്ന ആപ്പ് ആണിതെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. ആധികാരികവും ഓപണായതും ഉപഭോക്തൃ നിയന്ത്രിതവുമായ സോഷ്യൽ നെറ്റ്‌വർക്കിങ് വാഗ്ദാനം ചെയ്യുന്ന 'അപ്സ്ക്രോൾഡ്' സൃഷ്ടിച്ചത് ഒരു ഫലസ്തീനിയാണ് എന്ന പ്രത്യേകതയുമുണ്ട്.

ഗസ്സയിലെ വംശഹത്യയിൽ 60ലധികം ബന്ധുക്കളെ നഷ്ടപ്പെട്ട പലസ്തീൻ-ജോർദാൻ- ഡെവലപ്പർ ഇസ്സാം ഹിജാസിയാണ് ഈ ആപ്പിന് പിന്നിൽ. കമ്പനിയുടെ എബൗട്ട് പേജിൽ പറയുന്നതനുസരിച്ച്, പക്ഷപാതവും ഷാഡോബാനിങ് അല്ലെങ്കിൽ അന്യായമായ അൽഗൊരിതങ്ങളും പ്രതീക്ഷിക്കാത്ത എല്ലാ ഉപയോക്താക്കൾക്കും തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കിടാൻ അനുവദിക്കുക എന്നതാണ് 'അപ്‌സ്ക്രോൾഡി'ന്റെ ദൗത്യം. യാതൊരു അജണ്ടകളുമില്ലെന്നും എല്ലാ പോസ്റ്റുകളും കാണപ്പെടാനുള്ള അവസരം ഉറപ്പാക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ടിക് ടോക്കിന്റെ അൽഗൊരിതം ഇപ്പോൾ ഉപയോക്താക്കളുടെ കാഴ്ചപ്പാടുകൾക്കെതിരെ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് തോന്നുന്നവർക്ക് ഏറ്റവും മികച്ചൊരു മറുകരയാണ് 'അപ്സ്ക്രോൾഡ്'.

ടിക് ടോക്കിനെ കടത്തിവെട്ടി ഒന്നാമൻ...

അതിവേ​ഗത്തിൽ ജനകീയമായ 'അപ്സ്ക്രോൾഡ്' നിലവിൽ ആപ്പിൾ ആപ്പ് സ്റ്റോറിലെ സൗജന്യ ആപ്പുകളുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ്. ആപ്പിളിന്റെ യുഎസ്, യുകെ, ആസ്‌ട്രേലിയൻ ആപ്പ് സ്റ്റോറുകളിൽ ഞായറാഴ്ച അപ്രതീക്ഷിതമായി ആദ്യ പത്തിൽ ഇടം നേടിയ 'അപ്‌സ്ക്രോൾഡ്', പിന്നീട് രണ്ടാം സ്ഥാനത്തെത്തുകയും തുടർന്ന് ഒന്നാമനാവുകയുമായിരുന്നു. അതേസമയം ടിക് ടോക്ക് ആദ്യ 25ൽ പോലും ഇടം നേടിയിട്ടില്ല. ഈ മാസം 25ന് ശേഷമാണ് ആപ്പ് വലിയ മുന്നേറ്റം കാഴ്ച വച്ചത്.

ഞായറാഴ്ച ടിക് ടോക്കിൽ ഉപയോക്താക്കൾക്ക് വലിയ തടസം നേരിടുകയും ആപ്പ് ശരിയായി ആക്‌സസ് ചെയ്യാൻ കഴിയാതെ വരികയുമായിരുന്നു. ആപ്പ് മന്ദഗതിയിലാവുകയും വീഡിയോകൾ റീപോസ്റ്റ് ചെയ്യാനും ബുദ്ധിമുട്ട് നേരിടുകയും ചെയ്തു. ഒരേ ഉള്ളടക്കം ഫീഡുകളിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ ഉപയോ​ക്താക്കൾക്ക് മടുത്തു. ഇതോടെ, ആളുകൾ ഒന്നാകെ മറ്റ് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾക്കായി തിരച്ചിൽ ആരംഭിച്ചു. അങ്ങനെ 'അപ്‌സ്ക്രോൾഡ്' എന്ന പുതുമുഖം അവരുടെ ശ്രദ്ധയിൽപ്പെട്ടതോടെ കഥ മാറി. പിന്നീടങ്ങോട്ട് നടന്നത് ചരിത്രം.

ടിക് ടോക്ക് തടസപ്പെട്ട സമയത്ത് ഒരു ജനപ്രിയ ബദലായി ഉയർന്നുവന്ന 'അപ്‌സ്ക്രോൾഡ്' ആപ്പിന്റെ ഡൗൺലോഡിൽ 24 മണിക്കൂറിനുള്ളിൽ കുത്തനെ വർധനനവുണ്ടായി. ഒരു ലക്ഷത്തിലധികം പുതിയ ഉപയോക്താക്കളെ നേടി 'അപ്സ്ക്രോൾഡ്' കുതിപ്പ് തുടരുകയാണ്. ആപ്പിൾ സ്റ്റോറിൽ 'അപ്‌സ്‌ക്രോൾഡി'ന് പിന്നിലാണ് ഗൂഗിൾ ജെമിനിയും ത്രെഡ്‌സും ഗൂഗിൾ ജെമിനിയും ഗൂഗിളും എന്ന് പറയുമ്പോൾ തന്നെ അതിന്റെ ജനകീയത ബോധ്യപ്പെടും.

ടിക് ടോക്കിന്റെ നയംമാറ്റവും അപ്സ്ക്രോൾഡിലേക്കുള്ള ഒഴുക്കും

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിന്മേലുള്ള ദേശീയ സുരക്ഷാ ആശങ്കകൾ കാരണം യുഎസിലും വലിയ വെല്ലുവിളിയാണ് ടിക് ടോക് നേരിടുന്നത്. 2025 ഡിസംബറിൽ ടിക് ടോക്കിന്റെ യുഎസ് പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഒറാക്കിൾ, സിൽവർ ലേക്ക്, എംജിഎക്സ് എന്നീ കമ്പനികൾ സംയുക്തമായി 50 ശതമാനം ഓഹരികൾ സ്വന്തമാക്കുകയും ചെയ്തു. നിലവിൽ 19.9 ശതമാനം ഓഹരികൾ മാത്രമാണ് ബൈറ്റ്ഡാൻസിനുള്ളത്.

സെൻസർഷിപ്പ് ഏർപ്പെടുത്തിയതിനു പിന്നാലെ അടുത്തിടെ, പ്രത്യേകിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിമർശിക്കുന്നതടക്കമുള്ള ഉള്ളടക്കങ്ങൾ അടിച്ചമർത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നതായി ആരോപണങ്ങൾ ഉയരുകയും ചെയ്തു. ഇതും ടിക് ടോക്കിൽ നിന്നും 'അപ്സ്ക്രോൾഡി'ലേക്കുള്ള ആളുകളുടെ കുതിച്ചുചാട്ടത്തിന് കാരണമായി. ട്രംപിനോടും ഇസ്രായേലിനോടും ആഭിമുഖ്യമുള്ള കമ്പനികൾ യുഎസിലെ ടിക് ടോക്കിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്തതിനെ പിന്നാലെയാണ് നിയന്ത്രണം ശക്തമായത്.

TAGS :
Next Story