വാട്‌സ്ആപ്പിന്റെ വ്യാജ പതിപ്പിലൂടെ ഉപയോക്താക്കളെ നിരീക്ഷിക്കുന്നു; മുന്നറിയിപ്പുമായി മെറ്റ
വാട്‌സ്ആപ്പിന്റെ അതേ രൂപത്തിലുള്ള വ്യാജ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് വ്യക്തികളെ നിരീക്ഷിക്കുന്നത്

ലണ്ടൻ: ഐഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് വാട്‌സ്ആപ്പിന്റെ വ്യാജ പതിപ്പിലൂടെ ചാരവൃത്തി നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി മെറ്റ. ഇറ്റലിയിലെ നൂറുകണക്കിന് ഐഫോൺ ഉപയോക്താക്കൾ ഇത്തരത്തിൽ കെണിയിൽ അകപ്പെട്ടതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പ്രമുഖ മെസ്സേജിംഗ് ആപ്പായ വാട്‌സ്ആപ്പിന്റെ അതേ രൂപത്തിലുള്ള വ്യാജ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് വ്യക്തികളെ നിരീക്ഷിക്കുന്നത്.
ഇറ്റലി ആസ്ഥാനമായുള്ള നിരീക്ഷണ കമ്പനിയായ 'എസിജിന്റ്' ആണ് ഈ നീക്കത്തിന് പിന്നിലെന്ന് വാട്‌സ്ആപ്പ് പറയുന്നു. ഇറ്റലിയിലെ തന്നെ 'എസ്ഐഒ' എന്ന കമ്പനിയുടെ ഉപവിഭാഗമാണിത്. നിയമപാലകർക്കും രഹസ്യാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സാങ്കേതികവിദ്യ നൽകുന്ന സ്ഥാപനമാണ് തങ്ങളെന്നാണ് എസ്ഐഒ അവകാശപ്പെടുന്നത്. ഔദ്യോഗിക വാട്‌സാപ്പ് ആപ്പിന് സമാനമായ രൂപമായതിനാൽ ഉപയോക്താക്കൾക്ക് ഇത് തിരിച്ചറിയാൻ പ്രയാസമാണ്.
ഒരിക്കൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ, ഉപയോക്താവിന്റെ സന്ദേശങ്ങളും പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ ഓപ്പറേറ്റർമാർക്ക് സാധിക്കും. ഇത് സ്വകാര്യതയ്ക്കും ഡാറ്റാ സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.ഇറ്റാലിയൻ ആഭ്യന്തര മന്ത്രാലയം ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. എസ്ഐഒ കമ്പനിയും റോയിട്ടേഴ്സിന്റെ ചോദ്യങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ 15 മാസത്തിനിടെ രണ്ടാമത്തെ തവണയാണ് ഇറ്റലിയിൽ ഇത്തരം സ്‌പൈവെയർ പ്രവർത്തനങ്ങൾ മെറ്റ തടയുന്നത്. 2025-ലും സമാനമായ സൈബർ നീക്കങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആപ്പിൾ ആപ്പ് സ്റ്റോർ പോലുള്ള ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യണമെന്നും ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് ആപ്പിന്റെ ആധികാരികത പരിശോധിക്കണമെന്നും മെറ്റ ജാഗ്രത നിർദേശം ഒരുക്കിയിട്ടുണ്ട്.
Adjust Story Font
16

