Quantcast

മുന്‍കരുതലുകളില്ലാതെ ആഡ്രിയ ടൂര്‍ സംഘടിപ്പിച്ച ജോക്കോവിച്ചിന് കോവിഡ്

യാതൊരു കോവിഡ് മുന്‍കരുതലുകളുമില്ലാതെ ജോക്കോവിച്ച് സംഘടിപ്പിച്ച ആഡ്രിയ ടൂര്‍ ഹോട്ട് സ്പോട്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതില്‍ പങ്കെടുത്ത നാലാമത്തെ കളിക്കാരനാണ് കോവിഡ് സ്ഥിരീകരിക്കുന്നത്...

MediaOne Logo

  • Published:

    23 Jun 2020 1:54 PM GMT

മുന്‍കരുതലുകളില്ലാതെ ആഡ്രിയ ടൂര്‍ സംഘടിപ്പിച്ച ജോക്കോവിച്ചിന് കോവിഡ്
X

ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനും ഭാര്യക്കും കോവിഡ് 19 സ്ഥിരീകരിച്ചു. യാതൊരുവിധ കോവിഡ് മുന്‍കരുതലുകളുമില്ലാതെ സെര്‍ബിയയിലും ക്രൊയേഷ്യയിലും ജോക്കോവിച്ച് സംഘടിപ്പിച്ച ആഡ്രിയ ടൂര്‍ ഹോട്ട്സ്പോട്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഈ മത്സരങ്ങളില്‍ പങ്കെടുത്ത ടെന്നീസ് താരങ്ങളില്‍ കോവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെയാളാണ് ജോക്കോവിച്ച്.

ബെല്‍ഗ്രേഡില്‍ തിരിച്ചെത്തിയ ഉടന്‍ നടത്തിയ പരിശോധനയിലാണ് താനിക്കും ഭാര്യ ജെലേനക്കും കോവിഡ് സ്ഥിരീകരിച്ചതെന്ന് ജോക്കോവിച്ച് അറിയിച്ചു. അതേസമയം പരിശോധനയില്‍ ഇവരുടെ കുഞ്ഞുങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.

ആഡ്രിയ ടൂറില്‍ പങ്കെടുത്തവര്‍ക്കൊപ്പം ജോക്കോവിച്ച്‌

ജോക്കോവിച്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ആഡ്രിയ ടൂറാണ് വിവാദങ്ങളുടെ കേന്ദ്രം. ജോക്കോവിച്ചിന്‍റെ ഇളയ സഹോദരന്‍ ജോര്‍ജെ ജോക്കോവിച്ചായിരുന്നു ടൂര്‍ണ്ണമെന്‍റ് ഡയറക്ടര്‍. ജോക്കോവിച്ചിന് പുറമേ ഡൊമിനിക് തീം(ലോക മൂന്നാം നമ്പര്‍), അലക്‌സാണ്ടര്‍ സ്വരേവ്(ഏഴാം റാങ്ക്), 2014ലെ യു.എസ് ഓപണ്‍ ചാമ്പ്യന്‍ മാരിന്‍ സിലിക് തുടങ്ങിയ മുന്‍ നിര താരങ്ങളും ആഡ്രിയ ടൂറില്‍ കളിച്ചിരുന്നു.

അസ്വസ്ഥതകളെ തുടര്‍ന്ന് ബള്‍ഗേറിയന്‍ താരം ഗ്രിഗര്‍ ദിമിത്രോവ് ടൂര്‍ണ്ണമെന്റിനിടെ പിന്മാറിയതോടെയാണ് ആശങ്ക ആരംഭിക്കുന്നത്. നാട്ടിലേക്ക് തിരിച്ച ദിമിത്രോവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ആഡ്രിയ ടൂറിന്റെ ഫൈനല്‍ റദ്ദാക്കാന്‍ ജോക്കോവിച്ചും കൂട്ടരും നിര്‍ബന്ധിതരാവുകയായിരുന്നു. ജോക്കോവിച്ചിന്റെ ഫിറ്റ്‌നസ് പരിശീലകന്‍ മാര്‍കോ പാനിച്ചിക്കും ദിമിത്രോവിന്റെ പരിശീലകന്‍ ക്രിസ്റ്റ്യന്‍ ഗ്രോഷിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപന ഭീതിക്കിടെ മറ്റു രാജ്യങ്ങളില്‍ നിന്നും കളിക്കാരെ ഉള്‍പ്പെടുത്തി ജോക്കോവിച്ച് ആഡ്രിയ ടൂര്‍ സംഘടിപ്പിച്ചത് വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത മറ്റൊരു സെര്‍ബിയന്‍ താരമായ വിക്ടര്‍ ട്രോയിക്കിക്കും ഗര്‍ഭിണിയായ ഭാര്യക്കും ചൊവ്വാഴ്ച്ച തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു. ബെല്‍ഗ്രേഡിലെ പ്രദര്‍ശനമത്സരത്തിനിടെ ജോക്കോവിച്ചിനെതിരെ കളിച്ച താരമാണ് ട്രോയിക്കി.

സെര്‍ബിയയിലും ക്രോയേഷ്യയിലുമായി നടന്ന മത്സരങ്ങളില്‍ ഒന്നില്‍ പോലും കോവിഡ് മുന്‍കരുതലുകള്‍ ആരും എടുത്തിരുന്നില്ല. ചാരിറ്റിയുടെ പേരില്‍ സംഘടിപ്പിക്കപ്പെട്ട ആഡ്രിയ ടൂറിനിടെ ടെന്നീസ് താരങ്ങള്‍ നൈറ്റ് ക്ലബുകളും ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടുകളും സന്ദര്‍ശിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ടെന്നീസ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മത്സരങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുമെന്ന ആശങ്ക വ്യാപകമാണ്. വിദേശയാത്രകള്‍ക്ക് ഭാവിയില്‍ കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് ജോക്കോവിച്ച് നേരത്തെ പറഞ്ഞിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചിട്ടുള്ളയാളാണ് സെര്‍ബിയന്‍ താരം.

TAGS :

Next Story