'മോദിയെ അപമാനിക്കുന്ന വീഡിയോ'; സുന്ദര്‍ പിച്ചെക്കെതിരെ യു.പി പൊലീസ് കേസെടുത്തു
പിച്ചെയെ കൂടാതെ ഗൂഗിളിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെക്കെതിരേ യു.പി പൊലിസ് കേസെടുത്തു. യു.പി വാരാണസി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് കേസ്. പിച്ചെയെ കൂടാതെ ഗൂഗിളിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ പതിനേഴ് ആളുകളുടെ പേരുകളാണ് എഫ്.ഐ.ആറിലുള്ളത്. അതെ സമയം കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുന്ദര്‍ പിച്ചെ, ഗൂഗിള്‍ തലവന്‍മാരായ മൂന്നുപേര്‍ എന്നിവരുടെ പേരുകള്‍ എഫ്.ഐ.ആറില്‍ നിന്നും നീക്കം ചെയ്തു.
യു.പിയിലെ ഒരു പ്രദേശ വാസിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രധാനമന്ത്രിക്കെതിരായ വീഡിയോക്കെതിരെ വാട്ട്സ്ആപ്പിലും യൂ ട്യൂബിലും പ്രതികരിച്ചതിനെ തുടര്‍ന്ന് 8500ഓളം പേരാണ് തന്നെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് പരാതിക്കാരന്‍ പൊലീസിനോട് പറഞ്ഞു. അഞ്ചുലക്ഷം പേർ വീഡിയോ യുട്യൂബിൽ കണ്ടിട്ടുണ്ട്.
അതെ സമയം ഗൂഗിള്‍ ഇത് വരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഗാസിപ്പൂരിലെ പ്രാദേശിക സംഗീതജ്ഞരുടെ പേരുകളാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി ആറിനാണ് യു.പി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Adjust Story Font
16