ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവെച്ചു
ബി.ജെ.പിയിലെ ആഭ്യന്തര കലഹത്തെ തുടർന്നാണ് രാജി

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചു . അദ്ദേഹം ഇന്ന് വൈകീട്ട് ഗവർണർ ബേബി റാണി മൗര്യയെ കണ്ട് രാജിക്കത്ത് കൈമാറി.ത്രിവേന്ദ്ര സിംഗ് റാവത്ത് ഇന്നലെ ഡൽഹിയിൽ ബി.ജെ.പി നേതാക്കളെ കണ്ടിരുന്നു. ബി.ജെ.പിയിലെ ആഭ്യന്തര കലഹത്തെ തുടർന്നാണ് രാജി .
മുഖ്യമന്ത്രിയായുള്ള അദ്ദേഹത്തിന്റെ പ്രകടനം ശരാശരിയേക്കാളും താഴെ ആണെന്നാണ് പാർട്ടി എം.എൽ.എ മാരുടെ തന്നെ അഭിപ്രായം. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനത്തിന് ഇത് കാരണമാകുമെന്നും ഇവർ ഭയക്കുന്നു.
ത്രിവേന്ദ്ര സിംഗ് റാവത്ത് ഇന്നലെ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ നിലവിലെ മന്ത്രിസഭയിലെ തന്നെ അംഗമായ ധൻ സിംഗ് റാവത്ത് എന്നിവരെയാണ് പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ധൻ സിംഗ് റാവത്ത് സ്വകാര്യ ഹെലികോപ്റ്ററിൽ ഗർവാളിൽ നിന്നും തലസ്ഥാനമായ ഡെഹ്‌റാഡൂണിലേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ശനിയാഴ്ച പാർട്ടി നിരീക്ഷകരായ രമൺ സിങ്ങും ദുഷ്യന്ത് ഗൗതമും സംസ്ഥാനത്തെത്തിയതോടെയാണ് നേതൃമാറ്റത്തെ കുറിച്ച സൂചനകൾ ശക്തമായത്. ഇരുവരും ബി.ജെ.പി നേതാക്കളുമായും ആർ.എസ്.എസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
Adjust Story Font
16

