'എൻ്റെ ജീവിതം മാറ്റിമറിക്കപ്പെട്ടത് ഇങ്ങനെ': പരീക്ഷയിൽ തോറ്റിട്ടും തളർന്നില്ല, ഇന്ന് ശമ്പളം 1.7 കോടി; യുവാവിൻ്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ, വീഡിയോ
വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായി

- Updated:
2026-04-22 12:04:43.0

സാങ്കേതിക പഠനമേഖലയിലെ ശ്രദ്ധേയ സ്ഥാപനമാണ് ഐഐടികൾ. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനൊപ്പം ഉയർന്ന ശമ്പളമുള്ള ജോലിയും ആഗ്രഹിക്കുന്ന പലരുടേയും ലക്ഷ്യമാണ് ഐഐടി. അതുകൊണ്ട്തന്നെ ഇവിടേക്കുള്ള പ്രവേശന പരീക്ഷകൾ പാസാകുന്നതിനായി തീവ്രമായി ശ്രമിക്കുകയും അതിൽ വിജയിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായാണ് ലക്ഷക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും കരുതുന്നത്. എന്നാൽ, അത്തരമൊരു പരീക്ഷയിൽ ഉണ്ടായ പരാജയങ്ങളിൽ തളരാതെ പോരാടിയാൽ വിജയം സുനിശ്ചിതമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ ടെക്കി.
ലണ്ടനിൽ മെറ്റയുടെ സീനിയർ എൻജിനീയറായി 1.7 കോടി രൂപയുടെ പാക്കേജിൽ ജോലി ചെയ്യുകയാണ് അമിത് ദത്ത എന്ന യുവാവ്. തൻ്റെ ജീവിതം എങ്ങനെയാണ് മാറ്റിമറിക്കപ്പെട്ടതെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം വിശദീകരിക്കുന്നു.
2018 ലാണ് അമിത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രവേശനം നേടുന്നതിനായി പ്ലസ് ടുവിന് ശേഷം ശ്രമം നടത്തിയത്. എന്നാൽ ഒരു വർഷം മാറ്റി വെച്ചിട്ടും റാങ്ക് മെച്ചപ്പെട്ടില്ല. എല്ലാവരും പ്രശസ്തമായ ക്യാമ്പസുകളിൽ പ്രവേശനം നേടിയപ്പോൾ, തനിക്ക് അധികം അറിയപ്പെടാത്ത ഒരു കോളേജിൽ പഠിക്കേണ്ടി വന്നു. പരാജയപ്പെട്ട സ്റ്റാർട്ടപ്പുകളും മോശം ജോലി സാഹചര്യങ്ങളും കാരണം കരിയറിന്റെ തുടക്കം ഏറെ ദുഷ്കരമായിരുന്നു. അമേരിക്കയിൽ പിഎച്ച്ഡിക്ക് അഡ്മിഷൻ ലഭിച്ചെങ്കിലും കോവിഡ് കാരണം മുടങ്ങി.
കുറഞ്ഞ ശമ്പളത്തിന് സ്റ്റാർട്ടപ്പുകളിൽ ഇന്ത്യയിൽ ജോലി ചെയ്തുവെന്നും സഹപ്രവർത്തകർ ഇരട്ടി ശമ്പളം വാങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മറ്റുള്ളവരിലേക്ക് നോക്കാതെ സ്വന്തം ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് തന്റെ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം പറയുന്നു. മികച്ച വൈദഗ്ധ്യമുള്ള എൻജിനീയറാകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. 2021-ൽ മൈക്രോസോഫ്റ്റിൽ ഇന്റേൺഷിപ്പിനായി അപേക്ഷിച്ചപ്പോൾ അത് തിരഞ്ഞെടുക്കപ്പെട്ടില്ല. ’പരാജയം എന്നിലെ എന്തിനെയോ തകർത്തു, പക്ഷേ അതിനോടൊപ്പം എന്നെ പുതിയൊരാളായി പുനർനിർമിക്കുകയും ചെയ്തു.’ അമിത് പറയുന്നു. അതോടെ ആഗോള ടെക് വ്യവസായത്തിലേക്ക് കടക്കാനുള്ള ദൃഢനിശ്ചയമെടുത്തു.
2022ൽ ഗൂഗിളിൽ ഫുൾ-ടൈം അവസരം ലഭിച്ചു. ഗൂഗിളിലെ മികച്ച പ്രവർത്തനത്തിനിടയിലാണ് മെറ്റയിൽ നിന്നുള്ള അവസരം അമിത്തിനെ തേടിയെത്തുന്നത്. മെറ്റയുടെ ലണ്ടനിലെ ഓഫീസിൽ നിന്നുമായിരുന്നു പുതിയ അവസരം. ആറ് റൗണ്ട് നീണ്ട കഠിനമായ ഇന്റർവ്യൂകളാണ് നടന്നത്. പ്രതിവർഷം 1.7 കോടി രൂപയായിരുന്നു വരുമാനം. 2018ലെ ഒരു ടയർ-2 കോളേജിൽ നിന്ന് ഇപ്പോഴത്തെ ജീവിതത്തിലേക്കുള്ള പരിവർത്തനം വിചാരിക്കാനാകുന്നതിലും അപ്പുറമാണെന്ന് വീഡിയോയിൽ സൂചിപ്പിക്കുന്നു.
അമിത്തിൻ്റെ വിജയകഥ വലിയ ആവേശത്തോടെയാണ് സോഷ്യൽമീഡിയ ഏറ്റെടുത്തത്. ഉന്നത സർവകലാശാലായിൽ ലഭിക്കുന്ന പ്രവേശനം മാത്രമാണ് പ്രൊഫഷണൽ വിജയത്തിലേക്കുള്ള ഏക മാർഗം എന്ന വിശ്വാസത്തെയാണ് അദ്ദേഹം തകർത്തതെന്ന് പലരും അഭിപ്രായപ്പെട്ടു. തടസം മറികടക്കാനുള്ള നിശ്ചയദാര്ഢ്യവും ചർച്ചയായി.
Adjust Story Font
16
