199 യാത്രക്കാരും ആറ് ജീവനക്കാരുമായി വിമാനം പൈലറ്റില്ലാതെ പറന്നത് 10 മിനിറ്റ്; ലുഫ്താൻസ എയർലൈൻസിൽ സംഭവിച്ചത്
ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് സ്‌പെയിനിലെ സെവില്ലിലേക്ക് പോവുകയായിരുന്ന വിമാനമാണ് പൈലറ്റില്ലാതെ പറന്നത്.

ബെർലിൻ: സഹപൈലറ്റ് ബോധരഹിതനായതിനെ തുടർന്ന് വിമാനം ആകാശത്ത് തനിയെ പറന്നത് 10 മിനിറ്റ്. ലുഫ്താൻസ എയർലൈൻസിന്റെ വിമാനമാണ് 10 മിനിറ്റ് നേരം ആരും നിയന്ത്രിക്കാനില്ലാതെ ആകാശത്ത് പറന്നത്. 2024 ഫെബ്രുവരി 17ന് നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് സ്പാനിഷ് അതോറിറ്റിയുടെ അന്വേഷണത്തിൽ പുറത്തുവന്നത്. 199 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് സ്‌പെയിനിലെ സെവില്ലിലേക്ക് പോവുകയായിരുന്നു ലുഫ്താൻസ വിമാനം. പൈലറ്റ് ശുചിമുറിയിൽ പോയ സമയത്ത് കോക്ക്പിറ്റിൽ വച്ച് സഹപൈലറ്റ് ബോധരഹിതനാവുകയായിരുന്നു. തുടർന്നാണ് 10 മിനിറ്റ് നേരം പൈലറ്റിന്റെ നിയന്ത്രണത്തിലല്ലാതെ എയർബസ് എ321 വിമാനം പറന്നത്. സഹപൈലറ്റ് അബോധാവസ്ഥയിലായ സമയത്ത് വിമാനം ഓട്ടോപൈലറ്റ് മോഡിലേക്ക് മാറിയതിനാലാണ് അപകടം ഒഴിവായത്.
ശുചിമുറിയിൽ നിന്ന് തിരികെ വന്ന പൈലറ്റ് കോക്പിറ്റിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് ക്രൂ അംഗങ്ങൾ സഹപൈലറ്റിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ഒടുവിൽ അടിയന്തര ഘട്ടത്തിൽ വാതിൽ തുറക്കാൻ അനുവദിക്കുന്ന കോഡ് ടൈപ്പ് ചെയ്താണ് കോക്പിറ്റിലേക്ക് പ്രവേശിച്ചത്. തുടർന്ന് വിമാനം മാഡ്രിഡിൽ അടിയന്തര ലാൻഡിങ് നടത്തിയാണ് സഹപൈലറ്റിന് ആശുപത്രിയിലേക്ക് മാറ്റിയത്.
Adjust Story Font
16

