സംഘർഷം രൂക്ഷമാകുന്നു; ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടത് 24 പേർ
തെൽ അവിവ്, കിഴക്കൻ ജെറുസലേം, ഹൈഫ, ബെൻഗുരിയോൻ എയർപോർട്ട് പരിസരം എന്നിവിടങ്ങളിലാണ് ഇറാൻ ഉപയോഗിച്ച ഹൈപ്പർ സോണിക് പ്രിസിഷൻ മിസൈലുകൾ പതിച്ചത്

തെഹ്റാന്‍: ഇറാന്റെ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി. ഇതിനിടെ ഇറാന്റെ മിസൈൽ ഇസ്രായേലിലെ യുഎസ് എംബസിയിലും പതിച്ചു. എംബസിക്ക് ചെറിയ കേടുപാടുകൾ പറ്റി. അതിനു പിന്നാലെ എംബസി താൽകാലികമായി അടക്കാൻ തീരുമാനിച്ചു.
ആക്രമണത്തിൽ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥർക്ക് പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടിട്ടില്ല. സമീപം നടന്ന സ്ഫോടനങ്ങളുടെ ആഘാതത്തിൽ കോൺസുലേറ്റ് കെട്ടിടം തകർന്നതായി കാണിക്കുന്ന ചില വിഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. മിസൈൽ ആക്രമണത്തിൽ എംബസിയുടെ ജനൽ ചില്ലുകൾ തകർന്നതു കാണാം.
തെൽ അവീവ് , കിഴക്കൻ ജെറുസലേം, ഹൈഫ, ബെൻഗുരിയോൻ എയർപോർട്ട് പരിസരം എന്നിവിടങ്ങളിലാണ് ഇറാൻ ഉപയോഗിച്ച ഹൈപ്പർ സോണിക് പ്രിസിഷൻ മിസൈലുകൾ പതിച്ചത്. ഹൈഫ പ്ലാന്റിലെ രണ്ടിടങ്ങളിലാണ് മിസൈൽ നേരിട്ട് പതിച്ചത്. നിരവധി കെട്ടിടങ്ങൾ തകർന്നതിനു പുറമെ വൈദ്യുതി സംവിധാനങ്ങളും തടസ്സപ്പെട്ടു. നൂറോളം പേരാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്.
അതേസമയം ഇറാനിൽ 80ലധികം ബോംബുകളാണ് ഇസ്രായേൽ പ്രയോഗിച്ചത്. ഐആർജിസിയുടെ ഇന്റലിജൻസ് മേധാവി മുഹമ്മദ് കാസിമി, ഡപ്യൂട്ടി ജനറൽ ഹസ്സൻ മുഹഖിക് എന്നിവർ കൊല്ലപ്പെട്ടു. ഖുദ്‌സ് ഫോഴ്‌സ് കമാൻഡ് സെന്ററുകളും ആക്രമിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. ഇറാനിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 250നടുത്തെത്തി.
ഇതിനിടെ ഇറാൻ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇയെ വധിക്കാനുള്ള ഇസ്രായേൽ പദ്ധതിയെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തടഞ്ഞെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. യുഎസിന്റെ വിവിധ യുദ്ധ സംവിധാനങ്ങൾ പശ്ചിമേഷ്യയിലേക്ക് മാറ്റുന്നത് തുടരുകയാണ്. അതേസമയം ഇരുപക്ഷവും വെടിനിർത്തൽ കരാറിൽ ഏർപ്പെടണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ ആണവശേഷി വികസിപ്പിക്കുന്നത് തടയുന്നത് വരെ ആക്രമണം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.
Adjust Story Font
16

